ഏകം













വര്‍ത്തമാനം തെളിയാത്ത കൈവെള്ളയിലും
നക്ഷത്രങ്ങള്‍ കരിഞ്ഞുപോയ ഭുതത്തിലും
ഇരുണ്ട ആകാശങ്ങളുടെ ഭാവിയുള്ള മനസ്സിലും
വേപഥു പൂണ്ട് നിലകൊള്ളുന്ന കാലത്തില്‍.
ഇരുട്ടിരുട്ടിനെ തിന്നുതീര്‍ക്കുന്നയാമത്തില്‍
നേദിച്ച ബീജം സാക്ഷിയായ് താതന്‍ ചൊല്ലി: 
"പിറക്കാനിരിക്കുന്നവന്‍ നിനക്ക് തുണയാവേണ്ടവന്‍
കരുത്തോടെ ആഞ്ഞുപുണര്‍ന്നോളുയെന്നെ".
പെറ്റുനോവിന്നാലസ്യത്തില്‍
പൊക്കിള്‍ക്കൊടി മുറിച്ചെടുത്ത് മാതൃവചനം;
"ചിതകളെരിയുന്ന ഭൂമിതന്‍ മാറില്‍ നീ ഏകന്‍,
മന്ദഹാസങ്ങള്‍ ദാനമേകരുത്
കഞ്ഞിക്കുപ്പാവാത്ത കണ്ണുനീര്‍ പൊഴിക്കരുത്".
പൂഴിമണലില്‍ ആദ്യമായ് വിരല്‍ പതിഞ്ഞനേരം ഗുരുമൊഴി:
"നീ അക്ഷരത്തിനുമകലെ നില്‍ക്കെണ്ടവന്‍,
ദക്ഷിണയേകാന്‍ നിനക്കുപെരുവിരലുപൊലുമില്ല !".
മാണിക്യമാലിന്യമോന്നായെറ്റു വാങ്ങുന്ന നഗരസാഗരം,
കോട്ടുവാപോലെ നിറഞ്ഞ നഗരക്കാഴ്ചകള്‍.
തെരുവീഥികളില്‍,
പറങ്കികളുടെ ഉദരത്തിനു പണയംവെച്ച
തലച്ചോറുകളുടെ രഥയാത്ര.
തെരുവോരത്തെയോടകളില്‍,
മുറിവേറ്റ കന്യാചര്‍മ്മങ്ങളിലെ രക്തമൊഴുകുന്നു.
നഗരമോന്നായ് തിരക്കുന്ന കമ്പോളത്തില്‍,
ഹൃദയരസം പുരണ്ടസ്നേഹവും
പ്രതീക്ഷയുള്ള ആകാശവും കെട്ടികിടക്കുന്നു.
കാമം തിളപ്പിയ്ക്കും ഔഷധികള്‍ക്കും
ദിശയറിയാത്ത വടക്കുനോക്കി യന്ത്രത്തിനും
ചലനംതെറ്റിയ ഘടികാരത്തിനും
ഐസ്ക്രീമിലുരുകിയൊലിക്കുന്ന പ്രണയങ്ങള്‍ക്കും
ആള്‍ത്തിരക്കേരുന്നു.
ഫാസ്റ്റ് ഫുഡ്‌ പുരകളില്‍
തിന്നും തിന്നാതെയും ജീര്‍ണ്ണിച്ച ജഡങ്ങള്‍
ചത്തു മലയ്ക്കുന്നു !
നഗരസാഗരത്തിലൂടെ കാല്‍ച്ചങ്ങലകളില്ലാതെ
അസ്ഥികളില്ലാത്ത വായുപോലെയലച്ചില്‍ .
അസ്വസ്ഥതകളുടെ മണ്‍കൂനകളില്‍
മണ്‍ചെരാത് കൊളുത്താനായ്‌ അവള്‍.
അസ്തമയസുര്യന്റെ മനോഹാരിതയും
രാപകലുകളില്‍ തിന്നുതീര്‍ത്ത സ്വപ്നങ്ങളും
അടര്‍ത്തിമാറ്റി ,
നിഴലുകളിണചേരുന്ന വീഥിയില്‍
അവളും മറഞ്ഞുപോയ്‌
ശൂന്യതകളുടെ കൊട്ടാരം വെടിഞ്ഞ്‌,
ആത്മാഹുതിയുടെ മുനമ്പില്‍ നില്‍ക്കെ .
തോളില്‍ തണുത്തസാന്ത്വന സ്പര്‍ശം
ഓര്‍മ കടയുന്നു,
അക്ഷരം നിറവായി തന്നവന്‍
പാഥേയം പകുത്തവന്‍
കരിമുകിലിനു പിന്നില്‍നിന്നു
നക്ഷത്രമുദിക്കുമെന്നു പറഞ്ഞുതന്നവന്‍ .
അവശേഷിച്ച അസ്ഥികളില്‍ ജ്വരം
തിളച്ചപ്പോള്‍ ഒറ്റപ്പെടുത്താനുള്ള
ഭാഷ അവനുമറിയുന്നു.
കണ്ണിമപോലും ഇളകാത്ത നേരത്ത്
മരവിച്ച ജീവന് മുറിവില്‍ മരുന്നുപോല്‍ മരണം .
എങ്കിലും ,
ചലിക്കാത്ത ശിരസ്സിനെ ഒറ്റുകൊടുക്കാതെ
സുര്യനുദിക്കും ദിക്കറിഞ്ഞു,, ദിക്കുനോക്കി.
ഭൂമിയുടെ മാറില്‍ തിരശ്ചിനമായൊരു കിടപ്പ് .
കല്പാന്തകാലം വരേയ്ക്കും, ഒറ്റയ്ക്കൊരു കിടപ്പ്.
ഒറ്റയ്ക്ക് ...

Read more...

അച്ഛനില്ലാതെ...

അമ്മ തൻ ചുടു കണ്ണീരൊപ്പുവാൻ
നീട്ടുമെൻ കുഞ്ഞു കരങ്ങൾ
മാറോടു ചേർത്തു വിതുമ്പുമെന്നമ്മയോടു
ഞാനെന്തു ചോല്ലേണ്ടു

ഈ ലോക വീഥിയിൽ വഴികാട്ടിയായ്
മുന്നിൽ നടന്നൊരച്ഛനിന്നെൻ
ലോകത്തു നിന്നും മാഞ്ഞു പോകവേ
ഓർക്കുവാനകതില്ലയീ നൊമ്പരങ്ങൾ

കളിപ്പന്തുമായെത്തുമെൻ അച്ഛനെ
കാത്തിരിപ്പതു വൃഥാവിലീ ജന്മം
എന്നറിവിൽ ഉരുകി തീരവേ
ഇടറി വീഴുന്നീ ജീവിത യാത്രയിൽ

കൊഴിഞ്ഞു പോയൊരു നാളുകൾ തൻ
ഓർമ്മ പെറുക്കി വച്ചെൻ അമ്മയ്ക്കു
കരയുവാനിനി കണ്ണീർ ബാക്കിയില്ല
താങ്ങുവാനെൻ കൈകൾക്കു ശക്തിയുമില്ല

വിധിയെന്നു ചൊല്ലി പിരിയുന്നെല്ലാരും
എന്നച്ഛനെ നഷ്ടമാക്കിയതേതു വിധി
അമ്മ തൻ പ്രാർത്ഥന വ്യർത്ഥമാക്കിയതേതു വിധി
ആലംബഹീനരായ് തീർത്തതേതു വിധി

വിധിയെ പഴിക്കുവാൻ മാത്രമായ്
ബാക്കിയായൊരു ജന്മത്തിൽ പ്രാർത്ഥിച്ചിടട്ടെ
എന്നച്ഛൻ തന്നുടെ ഭാഗ്യസുതനായ് പിറക്കുവാൻ
ഇനിയുമൊരു ജന്മം നല്കീടുമോ

Read more...

പരദേശി...

രാവേറെ ചെന്നിട്ടും, കുട്ടിപ്പായയില്‍
കുരുന്നിന്റെ കുസൃതികള്‍
അരങ്ങു തകര്‍ക്കുമ്പോള്‍, അമ്മ പറയും
വേഗമുറങ്ങിയില്ലേല്‍ "പരദേശി" വരും...
പരദേശിയെന്നാല്‍ എന്തെന്നറിഞ്ഞില്ലെങ്കിലും
അത് കേട്ടാല്‍, ചുരുണ്ട് പുതപ്പില്‍ വലിഞ്ഞു കേറും...

അമ്മൂമ്മയ്ക്ക് കടും വയലറ്റ് നിറമുള്ള
കാതിലോലയുമായ്‌ വരും പരദേശി...
വന്നാലൊന്നു മുറുക്കി, കുശലം പറഞ്ഞ്
എട്ടണയുംവാങ്ങി അടുത്ത വീട്ടിലേക്ക്..
ഓലയുടെ നിറംമങ്ങുന്ന ദിവസം, കൃത്യമായ്
കയ്യിലോരൂന്നുവടിയുമായ്, "പരദേശി" എത്തും...
ശബ്ദം കൊണ്ടും, ദേഹം കൊണ്ടും, നോട്ടം കൊണ്ടും,
ഭയാനകമായി ഒന്നുമില്ലാത്ത പരദേശി..
എങ്കിലും, മനസ്സില്‍ ഒരു പേടിസ്വപ്നമായ്
അന്നെല്ലാം, പാവം ആ പരദേശി...

ഇന്ന്, ഞാനും ഒരു പരദേശി.
ജന്മനിയോഗതാല്‍, സര്‍വാര്ഥങ്ങളും പേറി
ഉലകം ചുറ്റുന്ന പരദേശി...
എന്നെക്കുറിച്ചും, നിശ്ചയം
പറയുന്നുണ്ടാവും, ആരെങ്കിലും
"വേഗമുറങ്ങിയില്ലേല്‍ പരദേശി വരും"

Read more...

നീയെവിടെ....

കരിവണ്ടേ നീയൊന്നു ചൊല്ലുമോ
കായാമ്പുവർണ്ണനിന്നെങ്ങു പോയ്
കൊഴിഞ്ഞ പീലികൾ പെറുക്കി ഞാനിന്നും
കാത്തിരിക്കുവതറിയുകില്ലേ

തുളസിദളങ്ങൾ ഒരുക്കി വെച്ചു
തുലാഭാരത്തട്ടിലേറ്റിടാം
തൂവെണ്ണക്കുടമൊന്നും
തൂകി തുളുമ്പാതെ കരുതി വെക്കാം


കാളിന്ദി തീരത്തെൻ യദുകുല ദേവനെ കാണുകിൽ
കാർമുകിലേ നീയാ കാതിൽ മൊഴിഞ്ഞിടുമോ
കോലക്കുഴൽ വിളി നാദത്തിനായ്
കാത്തിരിക്കുമീ ഗോപിക തൻ ഗീതകം

യമുന തൻ തീരത്തിനുൾപുളകമേകിയ
യദുകുല ദേവാ നീയെവിടേ
യാത്രാ മൊഴി പോലും ചൊല്ലിടാതെ
യാത്രയായ് പോയതെങ്ങു നീ

പിച്ചകമാലയൊന്നു കൊരുത്തുവെയ്ക്കാ ം
പരിദേവനമില്ലാതെ കാത്തുനില്ക്കാം
പീലികളൊന്നൊന്നായ് തിരുമുടിയിൽ ചാർത്തി തരാം
പ്രിയമേറും മുരളീ ഗാനം കേട്ടിരിക്കാം ...

Read more...

മൂന്നു മിനിക്കഥകള്‍ ....

മറവി.....
...................
വണ്ടി നീങ്ങിയപ്പോഴാണ് ഓര്‍ത്തത്‌ എന്തോ പറയാന്‍ മറന്നു പോയ പോലെ ..
പിന്നോക്കം തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു കണ്ണുകള്‍ പിന്തുടരുന്നുണ്ട് ..
എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ ചോദിക്കുന്നത് പോലെ ..
എന്തോക്കെയെ പറയണമെന്നുണ്ട് ..
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും മറവിയുടെ ആഴം കൂടുകയാണ്..
ഇന്നലെ വരെ ഒരു പാട് പറഞ്ഞതല്ലേ ..ഒന്നും ബാക്കി വെക്കാതെ ...
എന്നിട്ടും ...
യാത്രയുടെ ക്ഷീണം ഉറക്കത്തിലേക്കു വഴിമാറിയ നിമിഷങ്ങളിലോന്നില്‍
അവള്‍ അടുത്ത് വന്നിരുന്നു ചോദിച്ചു ..
ഞാന്‍ പറയട്ടെ ..എന്താ പറയാന്‍ മറന്നതെന്ന്...
ഉം
കനം വെച്ചുതുടങ്ങിയ അടിവയറില്‍ കൈത്തലം എടുത്തു വെച്ചുകൊണ്ട് തെല്ലൊരു നാണത്തോടെ ..
"മോന്‍റെ കാര്യമല്ലേ"......



ശബ്ദം ..

..................

നശിച്ച ശബ്ദം ...
തലക്കകത്ത് തീവണ്ടി എഞ്ചിന് ചൂള മടിക്കുന്നത് പോലെ ..
പഠന മുറിയിലും ...
അടുക്കളയിലും ..
ടി വി യിലും ..
എല്ലായിടത്തും എല്ലാവരും ബഹളമുണ്ടാക്കുന്നു...
ഇവര്ക്കൊന്നു പതിയെ സംസാരിച്ചു കൂടെ...

അയാള് വീട്ടില് നിന്നും പുറത്തേക്കിറങ്ങി...റോഡില് വാഹനങ്ങള് അലമുറയിടുന്നു...
ബാറില് സാധാരണയില് കവിഞ്ഞ തിരക്ക് ..
ബഹളമായിരുന്നെങ്കിലും
റമ്മിന്റെ കുപ്പി മുക്കാലും ഒഴിഞ്ഞപ്പോള് ...
നേര്ത്തു നേര്ത്തു അതൊരു സിംഫണിയായി മാറി...
ഇപ്പോള് എങ്ങും നിശബ്ധത ....ലോകത്തിന്റെ ചലനം നിലച്ചു പോയിരിക്കുന്നു ..
ശാന്തം ...

അയാള് ഇറങ്ങി നടന്നു...
വഴിയില് ആരൊക്കെയോ പിറ് പിറ് ക്കുന്നുണ്ടായിരുന്നു...
"കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണം ..ഇങ്ങനെ ബഹളം വച്ചാല്‍ നാട്ടുകാര്‍ക്ക് ജീവിയ്ക്കെണ്ടേ.."
"

പറയാന് മറന്നത് ..

..............................


ഒരിക്കലെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ...
കണ്ണ് കൊണ്ടോ.. വിരല് തുമ്പു കൊണ്ടോ ...
ഒരു സൂചനെയെങ്കിലും...
ഓര്മ വെച്ച നാള് മുതല് നിന്റെ കൂടെ ത്തന്നെയുണ്ടായിരുന്നില്ലേ...
എനിക്ക് നിന്നെ മന്സ്സിലാക്കാനയില്ലെങ്കിലും നിനക്കെന്നെ അറിയുമായിരുന്നില്ലേ..
എന്നിട്ടും..
അവള് നിന്ന് വിതുമ്പി...
പടിയിറങ്ങുമ്പോള് ഒരു ജന്മം മുഴുവന് നീറി നീറി ക്കഴിയാന്
എന്തിനു നീയിപ്പോള് എന്നോട് പറഞ്ഞു ..
നിന്റെ പ്രണയം...

ഗോപി വെട്ടിക്കാട്ട്
"ശ്രുതിലയം"

.

Read more...

സ്വപ്നത്തിലെ അമ്മമാര്‍..!! ( കഥ )

ശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും അന്തരീക്ഷം ഇരുണ്ട് തന്നെ ഇരിയ്ക്കുന്നു. നട്ടുച്ചക്കും നിലാവുള്ള രാത്രി പോലെ.

മഴയിലേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു രാധിക.
തൊടിയുടെ വടക്കെ മൂലയില്‍ പന്തലിച്ച് നില്‍ക്കുന്ന മുളം കാടുകള്‍ക്ക് മുകളിലൂടെ വിങ്ങിപ്പൊട്ടിയ ഗ്രാമകന്യകയെ പോലെ മഴമേഘങ്ങള്‍. പരിഭവിച്ച് മുഖം കറുപ്പിച്ച് മേഘങ്ങള്‍ക്കുള്ളില്‍ നിഷ്പ്രഭനായി സൂര്യന്‍. മുളംകാടുകളില്‍ കാറ്റ് തട്ടുമ്പോള്‍ എന്തെന്നില്ലാത്ത ഭംഗിയാണ്. തിരമാലകള്‍ പോലെ അവ ഒരു വശത്തേക്ക് ആര്‍ത്തലക്കുന്നു. പിന്നെ അത് പോലെ തിരിച്ച് പോകുന്നു.


അകത്തേക്ക് അടിച്ച് കയറുന്ന ശീതല്‍ മുഖത്തും മാറിലും പതിക്കുമ്പോള്‍ ഒരു തലോടലിന്‍റെ വികാരവായ്പ്പ് ഋതുഭേദങ്ങള്‍ക്ക് പുറകില്‍ നിന്ന് മനസ്സിനെയും തഴുകി കടന്നു പോകുന്നു.

പുറത്തെ മഴയുടെ സംഗീതത്തെ മറികടന്ന്‍ ഗുലാം അലി പാടുന്നു. ആഖിര്‍ ഭൈരവിയുടെ അനിര്‍വചനീയമായ ലയനചാരുതയില്‍ സംഗീതമഴ പെയ്യിക്കുന്നു ഗുലാം അലി.


ഫോണ്‍ ബെല്ലടിച്ചപ്പോള്‍ രാധിക മഴയില്‍ നിന്ന്‍ മുഖം തിരിച്ചു.
പ്രതീക്ഷയോടെ റിസീവറെടുത്തു.

കൊച്ചിയില്‍ നിന്ന് നാത്തൂനാണ്. താത്പര്യമില്ലാതെ അവളുടെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞു. തന്‍റെ അതൃപ്തി അവളും മനസ്സിലാക്കിയെന്ന് തോന്നുന്നു.റിസീവര്‍ വെച്ച് തിരിച്ച് നടക്കുമ്പോള്‍ കാതിനും കരളിനും അമൃത വര്‍ഷമാകുന്ന നിത്യേനയുള്ള തന്‍റെ അനുമോന്‍റെ വിളിയെന്തേ ഇത്ര വൈകി എന്നായിരുന്നു ചിന്ത.

ഒറ്റക്കാണവന്‍......!
ഇവിടെ ആയിരുന്നപ്പോള്‍ ഒരു നിഴല്‍ പോലെ താനുണ്ടായിരുന്നു കൂടെ. അവനും അങ്ങനെ തന്നെ . എന്തിനും ഏതിനും അമ്മ വേണം.
അച്ഛന്‍റെ മുഖമാണവന്. ആകാരവും അത് പോലെ മുറിച്ചു വെച്ചിരിക്കുന്നു.

ഹരിയേട്ടനും സന്തോഷത്തോടെ പറയാറുള്ളതും അത് തന്നെ.

"എന്‍റെ കാല ശേഷവും നിനക്കെന്നെ കാണാം..നമ്മുടെ മകനിലൂടെ..."

അരുതെന്ന്‍ നിറഞ്ഞ കണ്ണുകളോടെ വിലക്കാറുണ്ട്.എങ്കിലും ഉള്ളില്‍ അത് സത്യമാണെന്ന് അംഗീകരിക്കാറുമുണ്ടായിരുന്നു.

അപര്‍ണ്ണയെ ഗര്‍ഭമുള്ളപ്പോള്‍ ഹരിയേട്ടന്‍ മുറി നിറയെ തന്‍റെ എന്‍ലാര്‍ജ് ചെയ്ത ഫോട്ടോകള്‍ കൊണ്ട് നിറച്ചിരുന്നു. മനസ്സ് കൊണ്ട് നിരന്തരം ആഗ്രഹിക്കുന്നതും സദാ വിചാരിക്കുന്നതും കണ്ടു കൊണ്ടിരിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിനെ സ്വാധീനിക്കും എന്ന്‍ എവിടെയോ വായിച്ചതിന്റെ ഭാഗമായിരുന്നു അത്. ഇനി പിറക്കുന്നത് പെണ്‍കുട്ടി ആവണമെന്നും അവള്‍ക്ക് തന്‍റെ ച്ഛായ ഉണ്ടാവണമെന്നും ഹരിയേട്ടന് നിര്‍ബന്ധമുള്ളത് പോലെ.
എപ്പോഴും തന്നോട് പറയാറുമുണ്ട്, അമേരിക്കയില്‍ സ്വര്‍ണ്ണ നിറമുള്ള സായിപ്പിനും മദാമ്മക്കും ഇരുട്ട് പോലെ കറുത്ത മകനുണ്ടായതും അത് സ്വര്‍ഗ്ഗ തുല്യമായ അവരുടെ ജീവിതത്തിലേക്ക് സംശയത്തിന്‍റെ വിഷവിത്തുകള്‍ പാകിയതും അസ്വാസ്ഥ്യങ്ങള്‍ മൂര്‍ച്ചിച്ച് കേസ് കോടതിയിലെത്തിയതും...,

ഒടുവില്‍ കോടതി നിയമിച്ച അന്വേഷകസംഘം മദാമ്മയുടെ കിടപ്പ്മുറി പരിശോധിച്ചപ്പോള്‍ എപ്പോഴും കാണാന്‍ പാകത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന - ജനലക്ഷങ്ങളുടെ ഹരമായിരുന്ന പോപ്‌സിങ്ങര്‍ ആയിരുന്ന ഒരു അമേരിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരന്‍റെ ചിത്രം....!! അതും സായിപ്പ് തന്നെ പ്രതിഷ്ടിച്ചത്.

താന്‍ പോലുമറിയാതെ ശാരീരം കൊണ്ടും രൂപം കൊണ്ടും മദാമ്മയിലേക്ക് കുടിയേറിയ ഒരു ദൌര്‍ബല്യം...!!

ഡി എന്‍ എ ടെസ്റ്റിലൂടെയും മാനസികാപഗ്രഥന ശാസ്ത്രത്തിന്റെ സഹായത്തോടെയും സംശയം മാറിയ സായിപ്പ് പക്ഷെ, ആ ചിത്രം അന്ന്‍ തന്നെ അവിടെ നിന്ന് മാറ്റിയെന്ന് പറഞ്ഞ് ചിരിച്ച് കൊണ്ടാണ് ഹരിയേട്ടന്‍ അവസാനിപ്പിച്ചത്.

"നീയും നിന്‍റെ ചിത്രം മനസ്സിലേറ്റുക. എന്‍റെ പോലെ തന്നെ എന്‍റെ മകളും ആവണേ എന്ന്‍ ധ്യാനം പോലെ കരുതുക. നമുക്ക് മകളാകും പിറക്കുക....നിന്‍റെ പോലെ..."

ഹരിയേട്ടന്‍റെ പ്രാര്‍ത്ഥന പോലെ തന്നെ പെണ്‍കുട്ടിയായിരുന്നു. തന്‍റെ പോലെ തന്നെ.
വന്നവരെല്ലാം പറഞ്ഞു.

" അമ്മയെ മുറിച്ച് വെച്ച പോലെ.....ആ നുണക്കുഴി പോലും അപ്പാടെയുണ്ട്. "

ഹരിയേട്ടന്‍റെ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. അടുത്ത നിന്നിരുന്ന നഴ്സിനെ പോലും മറന്നു കൊണ്ടാണ് തന്‍റെ മുഖത്ത് ചുംബനങ്ങള്‍ കൊണ്ട് നിറച്ചത്.


ഫോണ്‍ ബെല്‍ പിന്നെയും ശബ്ദിച്ചു.

ഓടിച്ചെന്ന്‍ ഫോണെടുത്തപ്പോള്‍ മറുതലക്കല്‍ ഹരിയേട്ടനാണ്.

" അപര്‍ണ്ണ മോള്‍ വിളിച്ചോ..രാധി...?"

" ഇല്ല , അവള്‍ വരാനാവുന്നെയുള്ളൂ...ഹരിയേട്ടാ..."

" ഉം.....! മോന്‍ വിളിച്ചോ.....? "

" ഇല്ല..., " രാധികയുടെ ശബ്ദമിടറി.

" ഹേ....അവന്‍ വിളിച്ചോളും....ജോലിത്തിരക്കായിരിക്കും...."

"ഉം....."

"നമ്മുടെ അതിഥി എന്ത് പറയുന്നു....?"

"ആര്...? " രാധികക്ക് മനസ്സിലായില്ല.

" ഓ...മറന്നോ....? ആ...മഞ്ഞക്കിളി."

" ഓ...ഞാനതങ്ങ്....മറന്നു..., ഉം...ചുമ്മാ ചിണുങ്ങിക്കൊണ്ടിരിക്കുന്നു...,

" ഊം....അതിന്..എന്തെങ്കിലും തീറ്റയിട്ട് കൊടുക്ക്... ഞാന്‍ ഉടനെ വരാം...."


ഒരാഴ്ച മുന്‍പാണ് വഴി തെറ്റി പറന്നു വന്ന മഞ്ഞ നിറമുള്ള ഒരു പക്ഷിയെ കിട്ടിയത്. ഒരു റഷ്യന്‍ ജനുസ്സില്‍ പെട്ടതാണെന്ന് ഹരിയേട്ടന്‍ പറഞ്ഞു. ഇണയില്ലാത്ത ഒരു ആണ്‍പക്ഷി. കിട്ടുമ്പോള്‍ തളര്‍ന്നു പോയിരുന്നു അത്.

ഇപ്പോള്‍ തന്‍റെ എകാന്തതകളിലെ കൂട്ട്.
പുറത്ത് ഉഷ്ണം കൂടിയാല്‍ ഉറക്കെ കരഞ്ഞു കൊണ്ടിരിക്കും. കൂടെടുത്ത് അകത്തേക്ക് വെച്ച് ഫാനിട്ടാല്‍ മിണ്ടാതിരിക്കും. തന്‍റെ ഭാഷ അവനും അവന്‍റെ ഭാഷ തനിക്കും അറിയാം ഇപ്പോള്‍.

ക്ഷീണമെല്ലാം മാറിയപ്പോള്‍ ഒറ്റക്കാണെന്ന പരാതിയാണിപ്പോള്‍ മഞ്ഞക്കിളിക്ക്. അവനൊരു പുതിയ ഇണയെ കണ്ടെത്തണമെന്ന് പല തവണ ഹരിയേട്ടനോട് പറയുകയും ചെയ്തു. ഹരിയേട്ടന്‍റെ തിരക്ക് കാരണം ഇത് വരെ വാങ്ങിയില്ലെന്ന് മാത്രം...

ഹരിയേട്ടനെ കാണുമ്പോള്‍ ഉറക്കെ ഒച്ച വെയ്ക്കുന്ന കിളിയോട് കളിയായ്‌ ഹരിയേട്ടന്‍ പറയാറുണ്ട്‌.

" എന്‍റെ മോന്‍ വരട്ടെ...നിന്‍റെയും അവന്‍റെയും....കല്ല്യാണം ഒരേ പന്തലില്‍ .....അത് വരെ ..ക്ഷമിയ്ക്ക്....."

മഞ്ഞക്കിളിയുടെ കൂട്ടിലേക്ക് അല്പം ധാന്യം ഇട്ടു കൊടുത്ത് തിരിയുമ്പോള്‍ കൊതിയോടെ , ഗൂഡമായ ലക്ഷ്യത്തോടെ മുഖം തിരിച്ചിരിക്കുന്ന തടിച്ചിപ്പൂച്ച. രാധിക ഒരു നിമിഷം നിന്നു. പിന്നെ ഉച്ചത്തില്‍ പറഞ്ഞു.

" അതേയ്...ഇത് കണ്ടു പനിക്കണ്ട...."

രാധികയുടെ സൂചന മനസ്സിലാക്കിയിട്ടെന്നോണം പൂച്ച തല തിരിച്ചു.

" മുഖം തിരിയ്ക്കണ്ട......നിന്‍റെ ദുര്‍നടപ്പ് ഇത്തിരി കൂടുന്നുണ്ട്.... ആരാന്‍റെ ഗര്‍ഭവും താങ്ങി കിടക്കുന്നത് കണ്ടില്ലേ...? "

ഗര്‍ഭിണിയായ എന്നെ ഇങ്ങനെ കുത്തി നോവിക്കല്ലേ..എന്ന മട്ടില്‍ തടിച്ചിപ്പൂച്ച ഒന്ന് കൂടി നിലത്ത് അമര്‍ന്ന് കിടന്നു.

പുറത്ത് കാറിന്‍റെ ശബ്ദവും അകത്ത് ഫോണ്‍ബെല്ലും.. ഒരുമിച്ചായിരുന്നു. ജനലിലൂടെ നോക്കിയപ്പോള്‍ വന്നത് ഹരിയെട്ടനാണ് എന്ന്‍ മനസ്സിലായി.

രാധിക വേഗം ചെന്ന് ഫോണെടുത്തു.

അപ്പുറത്ത് തന്‍റെ പൊന്നുമോന്‍റെ ശബ്ദം.

" ഹോ...ഈശ്വരാ...നീ...വിളിക്കാനെന്തേ...വൈകിയേ...അനുക്കുട്ടാ....."

" വൈകിയില്ലല്ലോ അമ്മെ..., അമ്മ എന്‍റെ വിളി മാത്രം കാത്തിരിക്കുന്നോണ്ടാ .....വൈകിയെന്ന്‍ തോന്നുന്നേ..."

"പോട്ടെ സാരല്ല്യാ..... , മോന്‍ ഭക്ഷണം കഴിച്ചോ...? ജലദോഷം മാറിയോ....? മരുന്ന്‍ കഴിക്കുന്നില്ലേ...?"

ചോദ്യങ്ങളുടെ ഒരു നിര തന്നെയായിരുന്നു. മറുതലയ്ക്കല്‍ നിര്‍ത്താതെയുള്ള ചിരിയും...
എല്ലാറ്റിനും മറുപടിയായി അനു പറഞ്ഞു.

" എന്‍റെ പൊന്നമ്മയ്ക്ക് ഒരു ചക്കരയുമ്മ...."

ചോദ്യങ്ങള്‍ നിര്‍ത്തി രാധിക കരയാന്‍ തുടങ്ങുകയാണ്. അത് മനസ്സിലാക്കിയ ഹരി ഇടപെട്ടു.

"രാധി...എനിക്ക് താ..., ഞാനൊന്ന് സംസാരിക്കട്ടെ...നീ പോയി ഒരു ചായ കൊണ്ട് വാ...."

രാധിക മനമില്ലാ മനസ്സോടെ റിസീവര്‍ ഹരിക്ക് നല്‍കി അകത്തേക്ക് പോയി.

ഹരി റിസീവര്‍ പിടിച്ച് മൂകനായി നിന്നു. നിറഞ്ഞ കണ്ണുകളോടെ റിസീവര്‍ ക്രാഡിലില്‍ വെച്ച് സോഫയിലിരുന്നു.

ചായയുമായി വന്ന രാധിക ചോദിച്ചു.

" എന്ത് പറ്റി...? സംസാരിച്ചില്ലേ...മോനോട്..? "

" ഇല്ല. കട്ടായി.....പിന്നെ വിളിക്കുമായിരിക്കും...."

"ഹരിയേട്ടാ... അപര്‍ണ്ണ എത്തിയില്ലല്ലോ...? സാധാരണ വരേണ്ട സമയം കഴിഞ്ഞു.!!! "

ഒരു പുഞ്ചിരിയോടെ ഹരി പറഞ്ഞു.

"നീയിവിടെ ഇരിയ്ക്ക്.......മോള്‍ എനിക്ക് വിളിച്ചിരുന്നു...ഒരു മണിക്കൂര്‍ വൈകുമെന്ന്‍ പറഞ്ഞു...."

" ഉം ...എന്നിട്ട് ഹരിയേട്ടന്‍ സമ്മതിച്ചു....? !! അതേയ്...പെണ്‍കുട്ട്യാ.... സമയത്തിനു വീട്ടിലെത്താത്ത ഒരു പഠിപ്പും വേണ്ടാ..."

" അതല്ലാ രാധി..., അവള്‍ക്കിന്ന്‍ ഡാന്‍സ് പ്രാക്ടീസ് ഉണ്ട്...ഇപ്പൊ തന്നെ നാല്പത് മിനുറ്റ് കഴിഞ്ഞു....അര മണിക്കൂറിനുള്ളില്‍ അവളിങ്ങെത്തും..."

ആ മറുപടിയില്‍ സംതൃപ്തയല്ലാത്ത രാധിക മെല്ലെ ഗേറ്റിനടുത്തെക്ക് നീങ്ങി. ഹരി മനസ്സില്‍ ചിരിച്ചു. ഇവള്‍ക്കിനി അപര്‍ണ്ണ വീട്ടിലെത്തിയാലല്ലാതെ സമാധാനമുണ്ടാകില്ല.


മഴ പിന്നെയും കനത്തു.നല്ല ഇടിയും മിന്നലുമുണ്ട്‌.

പെട്ടെന്ന് അത്യുഗ്രമായ ഒരു ഇടിമുഴക്കത്തില്‍ രാധിക കുഴഞ്ഞുവീണു. മിന്നല്‍പിണര്‍ കണ്ണുകളെ അഞ്ചിപ്പിക്കുന്നതായിരുന്നു.
മെല്ലെ മെല്ലെ താന്‍ ഇരുട്ടിനെ പുണരുന്നത് രാധിക അറിഞ്ഞു.

ഇരുട്ടില്‍ മേഘ ശകലങ്ങല്‍ക്കിടയിലൂടെ .......നക്ഷത്ര ജാലങ്ങള്‍ക്കിടയിലൂടെ......രാധിക ഒഴുകിയൊഴുകി....അങ്ങനെ...അങ്ങനെ....


ഓപ്പറേഷന്‍ തിയേറ്ററിനു മുന്നില്‍ ഹരി അക്ഷമനായി കാത്തിരുന്നു.

തന്‍റെ കയ്യിലിരിക്കുന്ന ഫെര്‍റ്റിലിറ്റി ടെസ്റ്റിന്റെ റിസല്‍ട്ടിലൂടെ അയാള്‍ നിസ്സംഗതയോടെ കണ്ണുകള്‍ ഓടിച്ചു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഒരു പ്രാര്‍ത്ഥന പോലെ ചെയ്തു വന്ന ചികിത്സക്ക് ഫലം ഉണ്ടായിരിക്കുന്നു. പാവം ഈ കാലമത്രയും ഉള്ളിലെ ദുഃഖം തന്‍റെ മുന്നില്‍ കാണിക്കാതെ പ്രാര്‍ഥനയും വഴിപാടുമായി.....


മെഡിക്കല്‍ സയന്‍സിലെ അതിനൂതനമായ സാധ്യതകള്‍ ഉപയോഗിച്ച് രാധികയ്ക്ക് ഗര്‍ഭം ധരിക്കാമെന്നും നമ്മള്‍ മൂന്നു പേരല്ലാതെ നാലാമതൊരാള്‍ അറിയില്ലെന്നും ഡോക്ടര്‍ പറയുമ്പോള്‍ നിസ്സഹായനായി തല കുനിച്ചിരിക്കുന്ന തന്‍റെ കൈ പിടിച്ച് രാധികയാണ് പറഞ്ഞത്....
" വേണ്ട ഡോക്ടര്‍ .....ഞങ്ങള്‍ക്ക് ഞങ്ങളുടെ ചോരയില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ മതി. ദൈവം ഞങ്ങളെ കൈവിടില്ല...."

സ്പേം കൌണ്ട് അറുപത് മില്യണ്‍ സി സി യും അതില്‍ ആക്ടീവ് മോട്ടയില്‍ നാല്പത് മില്ല്യന്‍ സി സി യുമുള്ള ഏറെ സന്തോഷം പകരുന്ന ഒരു റിസല്‍ട്ടാണ് തന്‍റെ കയ്യില്‍ ഇരിക്കുന്നത് എന്ന തിരിച്ചറിവ് അയാളെ കൂടുതല്‍ ദുഖത്തിലാഴ്ത്തി. ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലെ വയിസ്റ്റ് ബിന്നില്‍ ഹരി ആ റിസല്‍റ്റ് ചീന്തിയിട്ടു.

പറന്നെത്തുന്ന കിളികളെയും പെറ്റ് കൂട്ടുന്ന പൂച്ചക്കുട്ടികളെയും താലോലിച്ചും അവയോട് കളി പറഞ്ഞും ശകാരിച്ചും പിണങ്ങിയും കാലം കഴിക്കുമ്പോഴും പ്രതീക്ഷയുടെ ഒരു വെളിച്ചം രാധികയുടെ കണ്ണുകളില്‍ തനിക്ക് കാണാമായിരുന്നു. പരസ്പരം താലോലിക്കാന്‍ നമുക്ക് നമ്മളുണ്ടെന്നു പറയുമ്പോള്‍ ഉള്ളില്‍ ഘനീഭവിച്ച ദുഖത്തിന്‍റെ നനവ് വാക്കുകളില്‍ ഉണ്ടായിരുന്നു.

ആര്‍ത്തവ ക്രമങ്ങളില്‍ ഉണ്ടായ മാറ്റവും ഇടക്കിടെ അനുഭവപ്പെടുന്ന അസഹ്യമായ വേദനയും നിയന്ത്രണാധീതമായപ്പോള്‍ തന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഡോക്ടറെ കണ്ടത്. ഗര്‍ഭ പാത്രത്തില്‍ വളര്‍ന്ന മുഴകള്‍ നീക്കം ചെയ്യുന്നതിന് സാധ്യതയില്ലെന്നും ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യണമെന്നും ഡോക്ടര്‍ കര്‍ശനമായി പറഞ്ഞപ്പോള്‍ തകര്‍ന്നത് രാധികയുടെ മനസ്സ് തന്നെയായിരുന്നു. ആ ഷോക്കില്‍ നിന്ന്‌ മുക്തയാവാനുള്ള താമസം മാത്രമാണ് ഓപ്പറേഷന്‍ ഇത്രയും വൈകിച്ചത്.

ഈതറിന്‍ മണമുള്ള ഓപ്പറേഷന്‍ തിയേറ്ററിന്റെ മുന്നിലെ ബെഞ്ചില്‍ രാധികയെ സമാധാനിപ്പിക്കാനുള്ള വാക്കുകള്‍ തിരഞ്ഞ് ഹരി ഇരുന്നു.

വെളിച്ചത്തിന്‍റെ സുതാര്യതയില്‍ നിന്ന്‌ ഇരുട്ടിലേക്കും വീണ്ടും വെളിച്ചത്തിലേക്കും മാറി മാറി സഞ്ചരിച്ച് രാധിക ഉണരുമ്പോള്‍ ആകാശ നീലിമയുടെ നിറമുള്ള ആശുപത്രി വസ്ത്രം ധരിച്ച് സ്ട്രെച്ചറില്‍ ആയിരുന്നു.

ഒരു മയക്കത്തിനും ഉണര്‍വ്വിനും ഇടക്ക് തന്‍റെ അനുമോനും അപര്‍ണയും തുള്ളിക്കളിക്കേണ്ട ഗര്‍ഭപാത്രം പിഴുതെറിയപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ നിന്ന്‌ കണ്ണുകളിലൂടെ ..പുറത്തേക്ക് ..ഒഴുകി.

ധാരധാരയായി ഒഴുകുന്ന രാധികയുടെ കണ്ണീര്‍ തുടച്ച് , സ്വയം നിയന്ത്രിച്ച് ഹരി സ്ട്രെച്ചരിനൊപ്പം അനുഗമിച്ചു.

Read more...

യേശുവിന്റെ വിലാപം

ഇത് ആദിയില്‍
ഞാന്‍ പൊഴിച്ച മന്ന

അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത

എന്റെ രക്തം, മാംസം.



ഒരിക്കല്‍ മരണം

ഒരൊറ്റ പുനരുത്ഥാനം-

അന്ന്‍ ഞാന്‍ പറഞ്ഞു.



ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍

പുരോഹിതരുടെ ബലികളില്‍

ഒന്നിലധികം മരണം

ഒരുപാട് പുനരുത്ഥാനം


നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്

സ്വര്‍ഗത്തിലേയ്ക്ക്

ഞാന്‍ പട്ടില്‍ പൊതിഞ്ഞ

ഈയൊരപ്പക്കഷണമായ്,

മണ്ണില്‍ തന്നെ

മോക്ഷം കാത്ത് അങ്ങിനെ.

Read more...

കൺകെട്ട്....

ഉണരാത്ത നിദ്രയുടെ
ആഴത്തിൽ മുങ്ങിയപ്പോൾ
ആശാസത്തിൻ നെടുവീർപ്പുയർന്നത്
അറിഞ്ഞപ്പോഴെൻ കൺ നിറഞ്ഞു

ചിരിച്ചു പുന്നാരവാക്കോതിയവർ
അകമഴിഞ്ഞു ചിരിക്കുന്നതറിയുന്നു
ദ്വേഷഭാവത്താൽ അകത്തി നിർത്തിയവർ
മനം നൊന്തു തേങ്ങുന്നതറിയുന്നു

കണ്മുന്നിൽ കാണ്മതുണ്മയല്ല
മനസ്സിൻ സത്യമിന്നും അന്യമത്രേ
ആറടി മണ്ണിന്നവകാശ വാദവുമായ്
ആരുടെ മുന്നിൽ ഞാൻ യാചിക്കേണ്ടൂ

കണ്ണുകളീറനായിടാതെ
കലികാലമെന്നോർത്തിടാതെ
പിഴയേകുവാനാകിടാതെ
മനമിന്നും വിതുമ്പിടുന്നു...

Read more...

ഓര്‍മ..

ഒരുപാടുനാളായ് അലഞ്ഞിടുന്നു ഞാന്‍,

എങ്കിലുമീവഴിവരുമൊരുനാള്‍.
എന്‍റെ പൂന്തൊടിയിലെ പൂനുള്ളുവാന്‍.
ഇന്നുമാതൊടിയില്‍ പൂക്കുന്നോരായിരം-
മധുരമാം ഓര്‍മ്മകള്‍..

നിന്നെയെതിരേല്‍ക്കാന്‍ പനിനീര്‍പൂ വിരിയിച്ച-
പ്രിയപൂന്തൊടിയാണിതെന്നും...
ആ പ്രിയ പനിനീര്‍പൂ ചവിട്ടിയരച്ചുനീ-
ഒരുപാടുകാതം താണ്ടിയെങ്കിലും,
അറിയാതോരായിരം പൂവുകള്‍-
വിരിഞ്ഞിരുന്നാതൊടിയില്‍.
ഇപ്പൊഴും വിരിയോന്നോരായിരം പൂവുകള്‍-
ആര്‍ക്കുവെണ്ടിയെന്നറിയാതെ.

എല്ലാമറിഞ്ഞിട്ടുമൊന്നുമറിയാതെ-
ഞാനെന്‍റെ യാത്ര തുടരുന്നു...
വരുമൊരുനാളില്‍ ഞാനാവഴി,
കൊഴിഞ്ഞുവീണൊരെന്‍-
സ്വപ്‌നങ്ങള്‍ കാണുവാന്‍...

Read more...

യോഗിയും ഭോഗിയും


പിടക്കോഴി കൂവി
പൂവങ്കോഴി മുട്ടയിട്ടു
യോഗി ഭോഗിയും
ഭോഗി യോഗിയുമായി.

Read more...

നിഴലായ് മറഞ്ഞൊരു പെണ്‍കുട്ടി. (ചെറുകഥ)

തെല്ലൊരു ആകാംക്ഷയോടെയാണ് അന്നും മെയില്‍ ബോക്സ് തുറന്നത്, ഒപ്പം പ്രതീക്ഷയും; അമ്മുവിന്റെ ഒരു വരിയെങ്കിലും മെസ്സേജായി ഉണ്ടാവാതിരിക്കില്ല. ഇല്ല, പതിവ് കുസൃതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അവള്‍ വാക്ക് പാലിച്ചിരിക്കുന്നു!

വെറുതെ പഴയ ബ്ലോഗുകളിലൂടെ കണ്ണോടിച്ചു. ‘സ്വര്‍ണമത്സ്യം’ എന്ന എന്റെ ബ്ലോഗില്‍ കണ്ണുകളുടക്കിയപ്പോള്‍ ആദ്യമായി അമ്മുവിനെ പരിചയപ്പെട്ടത് മനസ്സിലെത്തി. അന്ന് ആ കവിതക്ക് പലരും എഴുതിയ പതിവ് കമന്റുകള്‍ക്കിടയിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ് വേറിട്ട ഒരു കമന്റ് ശ്രദ്ധയില്‍ പെട്ടത്.

‘സുഹൃത്തെ, ഞാനും ഒരു സ്വര്‍ണമത്സ്യം തന്നെ ... അലങ്കാര ചില്ലുകൂട്ടില്‍ പ്രദര്‍ശന വസ്തുവായി മാത്രം കഴിയാന്‍ വിധിക്കപ്പെട്ടൊരു സ്വര്‍ണമത്സ്യം”.

കമന്റെഴുതിയ ആളിനെപ്പറ്റി കൂടുതല്‍ അറിയാനുള്ള ശ്രമം പ്രൊഫൈലിലെ വിവരങ്ങളുടെ അഭാവത്തില്‍ വൃഥാ ആയി. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മെസ്സേജ്:

‘ഞാന്‍, ‘സ്വര്‍ണമത്സ്യം’ ... ഇടക്കൊക്കെ ഒന്ന് ശല്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഞാനെടുത്തോട്ടേ?

ഈ തുറന്ന പെരുമാറ്റം മെയില്‍ ചെയ്ത ആളോട് എന്തോ ഒരടുപ്പം തോന്നിച്ചു. മറുപടിയില്‍ എന്റെ ഇ-മെയില്‍ വിലാസം കൊടുക്കുമ്പോള്‍ അതൊരു ആത്മബന്ധത്തിന്റെ തുടക്കമാകും എന്നറിഞ്ഞില്ല.

പിന്നെ ഇ-മെയിലുകളിലൂടെ സൌഹൃദം പങ്ക് വെക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പരസ്പരം അറിയാന്‍ തുടങ്ങി. ആദ്യമെയിലുകളില്‍ ഒന്നില്‍ അവള്‍ പറഞ്ഞു,

‘നന്ദൂ, ഒരു പേരില്‍ എന്തിരിക്കുന്നു, എങ്കിലും നിനക്ക് വിളിക്കാന്‍ മാത്രം ഞാനൊരു പേരു തരാം, അമ്മു‘.

അങ്ങനെ അവളെനിക്ക് അമ്മുവായി.

ഒരിക്കല്‍ അവളെനിക്ക് എഴുതി;

‘നന്ദൂ, നമ്മള്‍ ഒരിക്കലും നേരിട്ട് കാണില്ല ... ഇങ്ങനെ കാണാമറയത്ത് ഏറ്റവും പ്രിയപ്പെട്ട രണ്ട് കൂട്ടുകാര്‍, മനസ്സുകള്‍ കൊണ്ട് തൊട്ടറിയാനാവുന്ന രണ്ട് കൂട്ടുകാര്‍ ... അങ്ങനെ മതി, അല്ലേടാ?’

പിന്നെ വന്ന ദിവസങ്ങളിലെ മെയിലുകളിലൂടെ ഞങ്ങള്‍ പര‍സ്പരം അറിഞ്ഞു. സംഭവബഹുലമായ ഒരു പ്രേമത്തിന്റെ വിജയകരമായ അന്ത്യത്തില്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം മണല്‍നഗരത്തിലെത്തിയതാ‍ണവള്‍. എങ്കിലും അമ്മുവിന്റെ വാക്കുകള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന നെടുവീര്‍പ്പുകള്‍ ചിലപ്പോഴെങ്കിലും അസ്വസ്ഥത ഉണ്ടാക്കാതിരുന്നില്ല.

“നന്ദൂ, ഇപ്പോള്‍ രാത്രി ഏറെയായിരിക്കുന്നു. നാലാം നിലയിലെ എന്റെയീ കിടപ്പുമറിയുടെ ജന്നലരികില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ആകാശത്തെ തൊട്ട് നോക്കാം. പക്ഷെ എനിക്കീ ആകാശത്തോട് വെറുപ്പാണ്, നര‍ച്ച ഈ മേലാപ്പ് എന്റെ ആകാശത്തിന്റെ വര്‍ണവും, തിളങ്ങുന്ന നക്ഷത്രങ്ങളേയും എനിക്ക് നഷ്ടമാക്കുന്നു. നക്ഷത്രങ്ങളെപ്പോലും നമുക്ക് നിഷേധിക്കുന്ന ഈ നാടിനോട് നിനക്ക് വെറുപ്പ് തോന്നുന്നില്ലേ നന്ദൂ?’

ഓരോ മെയിലിലും അമ്മുവിന്റെ വ്യത്യസ്തമായ മുഖങ്ങള്‍ ഞാന്‍ കണ്ടു. ചിലപ്പോഴൊക്കെ അമര്‍ത്തിയ ചില തേങ്ങലുകള്‍, പൊട്ടിച്ചിരികള്‍, കുസൃതികള്‍ ...

പാട്ടും, കവിതയും ഒക്കെ എഴുതുമായിരുന്ന, ചിരിക്കുകയും ചിരിപ്പിക്കയും ഒക്കെ ചെയ്യുന്ന, കുസൃതി കാട്ടുന്ന വീട്ടുകാരുടെയും കൂട്ടുകാരുടേയും ഒക്കെ ഓമനയായിരുന്നത്രെ അമ്മു.

ഒരു പകലില്‍ അവള്‍ എഴുതി,

‘നന്ദൂ, എന്റെ ജന്നലിനു പുറത്ത് ഇപ്പോള്‍ തകര്‍ത്ത് പെയ്യുന്ന മഴ. ജന്നല്‍ച്ചില്ലുകളില്‍ വീണ് തകരുന്ന ആലിപ്പഴങ്ങള്‍. ഈ മണല്‍ നഗരത്തിലും മഴ! എനിക്കൊന്ന് മഴ നനയാന്‍, ഇരു കൈകളും ഉയര്‍ത്തി ഒന്ന് ഓടിക്കളിക്കാന്‍ കൊതി. പക്ഷെ ഈ നാ‍ലാം നിലയിലെ ഫ്ലാറ്റിന് മുറ്റമില്ലല്ലോടാ!’

പലപ്പോഴും അമ്മുവിന്റെ മെയിലുകള്‍ ഉത്തരം കിട്ടാത്ത സമസ്യകളുടേത് ആയിരുന്നു.

‘നന്ദൂ, ഇപ്പോള്‍ രാവേറെയായിരിക്കുന്നു. എന്റെ ടേബിള്‍ ലാമ്പിന് എന്ത് വെളിച്ചമാണെന്നോ. പക്ഷെ, ഈ വെളിച്ചത്തിലേക്ക് ഓടിയണയാന്‍, പിന്നെ വീണ് പിടഞ്ഞൊടുങ്ങാന്‍ ഇവിടെ ഇയ്യാമ്പാറ്റകള്‍ ഇല്ലല്ലൊ. പക്ഷെ ഇപ്പോള്‍ എന്റെ മാറിലെ നഖപ്പാടുകളില്‍ വേളിച്ചം വീഴുമ്പോള്‍ എനിക്ക് തോന്നുന്നു ഞാനും ഒരു ഇയ്യാം‌പാറ്റ അല്ലേ എന്ന്!’

വല്ലാത്ത ഇഴയടുപ്പമുള്ള ഒരു ബന്ധം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വന്നു. പ്രിയമുള്ളൊരാള്‍ അടുത്തുണ്ടെന്ന തോന്നല്‍ ഇരുവര്‍ക്കും. കാത്തിരിക്കുവാന്‍ ആത്മസ്പര്‍ശമുള്ള മെയിലുകള്‍.

മറ്റൊരു മെയിലില്‍ അമ്മു ഏറെ വികാരവിക്ഷോഭത്തോടെ മനസ്സ് തുറന്നു:

‘നന്ദൂ, നീ ഇപ്പോള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ച് പോകുന്നു, ഒന്നിനുമല്ല വെറുതെ ഒന്ന് പൊട്ടിക്കരയാന്‍. ഈ രാവില്‍ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു. ഇപ്പോള്‍ എനിക്ക് തോന്നുന്നു ഈ പ്രണയം എന്നൊക്കെ പറയുന്നത് വെറുമൊരു കാപട്യമാണെന്ന്. നിനക്കറിയുമോ, അടുത്ത് എന്റെ ഭര്‍ത്താവ് സുഖമായുറങ്ങുന്നു ... എന്റെയീ ശരീരം ഉഴുതു മറിച്ച വികാരപൂര്‍ണതയുടെ ആലസ്യത്തില്‍. ഏത് ഷവറിന് കീഴില്‍ നിന്നാലാണിനി എന്റെ മന‍സ്സിന്റെ പോറലുകള്‍ക്ക് ആശ്വാസമാവുക?’

പിന്നെയുള്ള നാളുകളില്‍ അമ്മുവിനെ ഏറെ അറിഞ്ഞു. സ്വന്തം കഴിവുകള്‍ കൊണ്ട്, നല്ല പെരുമാറ്റം കൊണ്ട് ഏത് സദസ്സിലും പെട്ടെന്ന് തന്നെ ശ്രദ്ധാകേന്ദ്രമാകാന്‍ അമ്മുവിന് കഴിയുമായിരുന്നു. മറ്റുള്ളവര്‍ അമ്മുവിനോട് അടുപ്പം കാട്ടുന്നത് ഏറെ കോംമ്പ്ലക്സുകള്‍ ഉള്ള അവളുടെ ഭര്‍ത്താവിന് ദുസ്സഹമായിരുന്നു. സുഹൃത് സന്ദര്‍ശനങ്ങള്‍ പോലും അയാള്‍ ഒഴിവാക്കി. എഴുത്തും, വായനയും പോലും അയാളുടെ അപ്രീതിക്ക് പാത്രമായി. സുഹൃത്തുക്കള്‍ക്കുള്ള ടെലഫോണ്‍ വിളികള്‍‍ പോലും ചോദ്യച്ചിഹ്നങ്ങളായപ്പോള്‍ അമ്മു അതും നിര്‍ത്തി.

ഏതാനം ദിവസങ്ങള്‍ക്ക് ശേഷമാണ് അവളുടെ ഒരു മെയില്‍ വന്നത്.

‘നന്ദൂ, ഇതൊരു യാത്ര പറച്ചിലാണ്. ഞാന്‍ മടങ്ങിപ്പോകുന്നു, എന്റെ മുറ്റത്തേക്ക് ... എന്റെ തുളസിത്തറയിലേക്ക് ... എന്നിലേക്ക്! നിന്നോട് മാത്രം എങ്ങനെ യാത്ര പറയണം എന്നെനിക്കറിയില്ല. കഴിഞ്ഞ കുറെ നാളുകളില്‍ ഞാന്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവാണ് നിന്നെക്കുറിച്ചുള്ള, നമ്മുടെ കൂട്ടുകെട്ടിനെ കുറിച്ചുള്ള ഈ ഓര്‍മ്മകള്‍. നീ എനിക്കാരായിരുന്നു എന്നെനിക്കറിയില്ല, പക്ഷെ നിന്നെക്കുറിച്ചുള്ള ഈ ഓര്‍മ്മകള്‍ ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുന്നു. ഒരിക്കല്‍ നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു, പക്ഷെ ഒരു വക്കു പോലും മിണ്ടാതെ, ഒരു നോക്ക് കാണാതെ ഇങ്ങനെയൊരു ബന്ധം ... അതിന് വല്ലാത്തൊരു സുഖമുണ്ടല്ലേ? ഒരു പക്ഷെ ഇനിയൊരിക്കലും ഞാന്‍ നിനക്കെഴുതി എന്ന് വരില്ല.

പിന്നെ, ഇപ്പോള്‍ നിന്നോട് പറയാന്‍ എനിക്കൊരു പ്രധാന വിശേഷം കൂടി ഉണ്ട്. എല്ലാ പൊരുത്തക്കേടുകള്‍ക്കും വിട ചൊല്ലി അവസാനം ഞങ്ങള്‍ വേര്‍‌പിരിയാന്‍ തീരുമാനിച്ചു, ഉഭയസമ്മതപ്രകാരമുള്ള ഒരു വിവാഹ മോചനം!’

Read more...

നിളയുടെ തീരം വിളിക്കുമ്പോള്‍


നിളയുടെ തീരത്തെ എന്‍റെ പ്രിയപ്പെട്ട ഗ്രാമത്തില്‍ നിന്ന് നവവധുവായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാഗ്ലൂരില്‍ വണ്ടി ഇറങ്ങുമ്പോള്‍ ഞാന്‍ യവ്വനത്തിലേക്ക് കാലുന്നിയിരുന്നതെ ഉണ്ടായിരുന്നുള്ളു..പിന്നെ ഒരു കൊച്ചു വീട്ടില്‍ ജീവിതം ആരംഭിച്ച ആ നാളുകളില്‍ എന്നും അത്ഭുതത്തോടെയാണ്‌ നഗരത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചത്‌.
അതിരാവിലെ വാതില്‍കല്‍ മുട്ടിവിളിക്കുന്ന പൂക്കാരി,ഈണത്തില്‍ നീട്ടി വിളിക്കുന്ന ചീര വില്പനക്കാരി. അന്യ നാട്ടുകാരിയായ പെണ്‍കുട്ടിയോട് സഹാനുഭുതിയോടെ മാത്രം പെരുമാറുന്ന നാട്ടുകാര്‍. നേര്‍ത്ത മഞ്ഞു മുടിക്കിടക്കുന്ന പ്രകൃതിയെ കണികണ്ട് ഉണര്‍ന്നിരുന്ന സുന്ദരമായ പ്രഭാതങ്ങള്‍.
ഭാഷാപ്രശ്നം ഇവിടത്തുകാരുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലില്‍ പതുക്കെ അലിഞ്ഞില്ലാതാകാന്‍ തുടങ്ങി. നിറയെ പൂത്ത ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ കൂടി, സംഗീതം നിറഞ്ഞ മനസ്സുമായി, വെറുതെ നടന്നു പോയ സായാന്ഹങ്ങളില്‍ ഈ ഉദ്യാനനഗരം ഭൂമിയിലെ സ്വര്‍ഗമാനെന്നു എനിക്ക് തോന്നി.
പുതുമകളുടെ ഓളങ്ങള്‍ നിലച്ച ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, എന്നില്‍ എന്‍റെ പ്രിയപ്പെട്ട ഗ്രാമത്തിന്‍റെ ഓര്‍മ്മകള്‍ പതുക്കെ ഉണരാന്‍ തുടങ്ങി. പഞ്ചാര മണലില്‍ ഉരുണ്ട് നീന്തിത്തുടിച്ചു, വെള്ളാരം കല്ലുകള്‍ മുങ്ങിയെടുത്ത് എന്‍റെ ബാല്യം വര്‍ണ്ണാഭമാക്കിയ ദിവസങ്ങള്‍ സമ്മാനിച്ച എന്‍റെ നിളയുടെ തീരം ഇപ്പോള്‍ ദൂരെയാണ്. ഇവിടെ ജനല്‍ തുറന്നിട്ടാല്‍ കാണാന്‍, കുന്നിറങ്ങി ആരവത്തോടെ വരുന്ന മഴയില്ല. പിന്നെ കര്‍ക്കിടകത്തില്‍ , ശ്രീ ഭഗവതിക്ക് വക്കാന്‍ ദശപുഷ്പ്പങ്ങള്‍ തേടി അലയുംബോഴത്തെ, മഴക്കാരണിഞ്ഞ കറുത്ത സായാന്ഹങ്ങളില്ല. കൌമാര സൌഹൃതങ്ങളുടെ പവിത്രത പേറുന്ന സന്തോഷകരമായ സ്കൂള്‍ ദിനങ്ങളില്ല. കറുക നാമ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച, മഞ്ഞുതുള്ളികള്‍ ഇറ്റു വീഴുന്ന, പാതിവിടര്‍ന്ന ചെമ്പരത്തി പൂക്കളില്ല. കന്മഷം തൊട്ടുതീണ്ടാത്ത, ഊഷ്മളമായ, സ്നേഹബന്ധങ്ങള്‍, അവ വളരെ, വളരെ അകലെയാനെന്ന അറിവ് എന്‍റെ മനസ്സില്‍ സങ്കടം നിറച്ചു.
ഉദാസീനതയില്‍ എന്‍റെ ദിവസങ്ങള്‍ മെല്ലെ നിര്‍വികാരമാകാന്‍ തുടങ്ങി. ഗൃഹാതുരത്തത്തിന്റെ വേദനയില്‍ മയങ്ങിപ്പോയ തണുത്ത പകലുകളില്‍ ഉണര്‍ന്നെണീക്കുമ്പോള്‍, മനസ്സില്‍ കടുത്ത നഷ്ടബോധം തിങ്ങി നിറഞ്ഞു.
പിന്നെ മാതൃത്തത്തിന്റെ അഭിമാനകരമായ ദിനങ്ങളില്‍ ഞാന്‍ കര്‍മ നിരതയായി. മനസ്സിനെ സാഹചര്യങ്ങള്‍ക്കനുസൃതമായി പെരുമാറാന്‍ പാകപ്പെടുത്തിയെടുക്കുന്നതില്‍ വ്യാപ്രുതയായി. ഈ നാട്ടുകാരുടെ സഹിഷ്ണുത നിറഞ്ഞ സന്‍മനസ്സും സൌഹൃദവും എന്നും ആദരവോടെ നോക്കികണ്ടു. അന്നവും വസ്ത്രവും സ്നേഹവും തന്ന് പോറ്റി വളര്‍ത്തുന്ന ഈ മഹാനഗരം, എന്തൊക്കെ പോരയ്മകളുന്ടെന്കിലും ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞെന്ന അറിവ് എന്നില്‍ ബലപെട്ടു.
നമ്മുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളില്‍ ഭാഗഭാഗാക്കേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ എന്‍റെ മനസ്സു മന്ത്രിച്ചു ...ഈ നഗരത്തിന്‍റെ നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള മനസാന്നിധ്യം ഉണ്ടായേ മതിയാകു എന്ന്. സ്നേഹവും, നന്മയും, കാരുണ്യവും ഹൃദയത്തില്‍ സുക്ഷിച്ചാല്‍, എന്നും എവിടെയും കാലിടറാതെ മുന്നോട്ടു പോകാനാകുമെന്ന വിശ്വാസം എന്നില്‍ വേരുറച്ചു. ഇവിടത്തെ നീണ്ട പ്രവാസജീവിതത്തിനിടയില്‍ നല്ലതും ചീത്തയുമായ പല കാഴ്ചകള്‍ക്കും സാക്ഷിയാകേണ്ടി വന്നു എങ്കിലും സന്തോഷകരമായ ഒരുപാടു വര്‍ഷങ്ങള്‍ എന്നെ തഴുകി പുണര്‍ന്നു കടന്നു പോയി.
വിലപ്പെട്ട ഏറെ സൌഹൃദങ്ങളും ഇക്കാലം എനിക്ക് നേടിത്തന്നു. എങ്കിലും, എനിക്ക് എന്‍റെ നാട്ടിന്‍ പുറത്തെ, സ്നേഹം കൊണ്ട് മേഞ്ഞ പത്തായപ്പുര മതി. സ്വച്ചന്ദമായ ഇളം കാറ്റുകൊണ്ട് പ്രകൃതി രമണീയതയില്‍ മുഴുകി,തെളിനീരോഴുകുന്ന അറ്റകഴായകള്‍ ചാടികടന്ന്, ഞാറ്റു പാട്ടും കേട്ട് സ്വയം മറന്ന് നടന്നു പോകണം. ദുരെ മലകള്‍ക്കിടയില്‍, മാനത്ത് ചെഞ്ചായം പുശി, പതുക്കെ പടിയിറങ്ങിപ്പോകുന്ന അസ്തമയ സൂര്യനെ കാണണം. വിഷുപക്ഷിയുടെ ഈണത്തിലുള്ള പാട്ട് കേട്ട് എല്ലാം വിസ്മരിച്ചിരിക്കണം. പിന്നെ ഓണപാട്ട് പാടി, കൊച്ചു പൂക്കളം തീര്‍ത്ത്, പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രകൃതിയുടെ സൌദര്യം ആവോളം ആസ്വദിക്കണം.
ജീവിതത്തിന്‍റെ ഏറെ വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണിരിക്കുന്നു. ഇന്നും ഞാന്‍, ഗൃഹാതുരത്വം നിറഞ്ഞ മനസ്സുമായി ഒരു തിരിച്ചു പോക്കിനായി കാത്തിരിക്കുന്നത് വൃദാവിലാകാം. എങ്കിലും ആ വിചാരമില്ലാതെ ഒരു ദിവസവും കടന്നു പോകുന്നില്ല. . .

Read more...

***ഊഞ്ഞാലാടാന്‍ പോയപ്പോള്‍...***

ജൂലായ്‌ 4-നു തൃശൂര്‍ പേള്‍ റീജന്‍സി ഹോട്ടലില്‍ വച്ചു നടന്ന 'ഊഞ്ഞാല്‍ സംഗമത്തി'ന്‍റെ അനുഭവക്കുറിപ്പ്. (2010 ജൂലൈ 6, 7 ദിവസങ്ങളില്‍ രണ്ടു ഭാഗങ്ങളായി "ശ്രുതിലയം" ഓര്‍ക്കുട്ടില്‍ പോസ്റ്റ്‌ ചെയ്തത്.)

ഊഞ്ഞാലാടാന്‍ പോയപ്പോള്‍...

സന്തോഷ്‌, ഭീമനാട്.




ഒന്നാം ക്ലാസ്സില്‍ വന്നു കയറിയ കൊച്ചുകുട്ടി, കൊമ്പന്മീശ വച്ച ഹെഡ്‌ മാഷെ കണ്ട് അമ്പരന്നു നില്ക്കുന്ന പോലെയാണ് ഞാന്‍ ശ്രുതിലയത്തിലെത്തിയ ആദ്യ ദിവസങ്ങളില്‍ നിന്നത്.

വിപ്ലവവീര്യം കൂടിയതിന്‍റെ പേരില്‍ കോളേജ് അധികൃതര്‍, "മതി, മോന്‍ നാട്ടിലേക്ക് മടങ്ങിക്കോളൂ" എന്ന് പറഞ്ഞു വാതില്‍ അടച്ചതിന്‍റെ ക്ഷീണം മാറ്റാന്‍ ഇറങ്ങിത്തപ്പിയാതാണ് ഓര്‍ക്കുട്ടില്‍. അപ്പോഴാണ്‌ ആകസ്മികമായി കണ്ട് മുട്ടിയ GK ഇങ്ങോട്ട് വരാന്‍ പറഞ്ഞത്. വന്നു, നിന്നു.

ഷാജിയേട്ടന്‍ സ്നേഹത്തോടെ വിളിച്ചകത്തു കേറ്റി. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കുവൈത്തിനും മണ്ണാര്‍ക്കാടിനും ഇടയില്‍ രൂപപ്പെട്ട ആ സാഹോദര്യബന്ധം മൂലം ഞാന്‍ ഇവിടെത്തന്നെ കുറ്റിയടിച്ചു. ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ..!

ഞാനാണ് ലയത്തില്‍ ഏറ്റവും ഇളയവനെന്ന സത്യം വല്ലാത്തൊരു ഉള്‍ഭയത്തോടെയാണ് അംഗീകരിച്ചത്. കാരണം ചുറ്റും കണ്ടത് മുഴുവന്‍ ഇടിവെട്ട് പേരുകള്‍: ഗോപി 'വെട്ടിക്കാട്', അനില്‍ 'കുര്യാത്തി', ഷബീര്‍ 'പട്ടാമ്പി', 'ജ്വാലാ' സമേതന്‍ അങ്ങനെയങ്ങനെ... പേരുകള്‍ക്കൊക്കെ ഒരു മാഫിയാ സ്റ്റൈല്‍..! കണ്ണും തള്ളി നിന്നു പോയി . തമിഴ്നാട്ടില്‍ കോളേജില്‍ ചേര്‍ന്നപ്പോള്‍ പോലും സീനിയര്‍ ചേട്ടന്മാരെ ഇങ്ങനെ ഭയന്നിട്ടില്ല. പേരിന്‍റെ ഓരോ പവര്‍!

വന്നതിന്‍റെ കുളിര് മാറാതെ നില്ക്കുമ്പോ ഷാജിയെട്ടന്‍ പറഞ്ഞു , 'ഊഞ്ഞാല്‍'
സംഗമത്തിന് പോകാന്‍.

"ഊഞ്ഞാലോ ? അതെന്താ?", കൂട്ടായ്മകളെ കുറിച്ച് ഒന്നുമറിയാത്ത എനിക്ക് ആകെ അറിയുന്ന ഊഞ്ഞാല്‍ പണ്ട് മുറ്റത്തെ മാവ് വെട്ടിയത്തിനു ശേഷം ടി വിയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്.

"അവര്‍ നമുക്ക് വേണ്ടപ്പെട്ടവരാണ്", എന്ന് ഷാജിയെട്ടന്‍.

ഓ, വേണ്ടപ്പെട്ടവര്‍ ബന്ധുക്കളാണല്ലോ, ബന്ധുക്കളുടെ കല്യാണത്തിനു പോകും പോലെ ! പോകാമെന്ന് ഞാന്‍ പറഞ്ഞു.

ഷബീറിക്കയെ ഷാജിയെട്ടന്‍ പരിചയപ്പെടുത്തി. മണ്ണാര്‍ക്കാടും പട്ടാമ്പിയും തമ്മില്‍ അധികം ദൂരമില്ല. ശനിയാഴ്ച ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു .

ഞാന്‍ ചില സാങ്കേതികകാരണങ്ങള്‍ കൊണ്ട് വൈകിയെങ്കിലും, നല്ലവനായ ഷബീറിക്ക , പ്രതീക്ഷിച്ചതിലും തീരെ കുട്ടിയാണ് ഞാനെന്നു കണ്ടിട്ടാകണം, തെറി പറഞ്ഞില്ല. ലയത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കേട്ട് കേട്ട് തൃശൂര്‍ എത്തിയത് അറിഞ്ഞില്ല. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഞങ്ങളെ സ്വീകരിക്കാന്‍ ഗോപിയേട്ടന്‍ വന്നു
.

‘ഗോപി വെട്ടിക്കാട് എന്ന പേരും പട്ടാളക്കാരന്റെ ഗൌരവം തോന്നുന്ന ഫോട്ടോയും പ്രൊഫൈലില്‍ ഇട്ടത് എന്നെ പോലുള്ള പാവങ്ങളെ പേടിപ്പിക്കാനല്ലേ ‘ എന്ന് ചോദിക്കാന്‍ തോന്നി ആളെ കണ്ടപ്പോള്‍. പക്ഷെ എന്തുകൊണ്ടോ, ചോദിച്ചില്ല.

ഗോപിയേട്ടന്റെ കുടുംബത്തോടൊപ്പം ഞങ്ങളെ വീട്ടില്‍ സ്വീകരിച്ചത് രണ്ടു ശ്രുതിലയം മഹാരഥന്മാര്‍ തന്നെയായിരുന്നു. അനില്‍ (കുര്യാത്തി)ഏട്ടനും,
(രാജേഷ്‌) ശിവേട്ടനും. ‘ചില പ്രത്യേക സാഹചര്യങ്ങള്‍’ കൊണ്ട് അനിലേട്ടന്‍
ഉറക്കത്തിലാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.

രാജേഷ്‌ ശിവ- പേര് കേട്ടാല്‍ ബാബറി മസ്ജിദ്‌ ഓര്മ്മ വരുമെന്കിലും ആളു പാവമാണ്. സ്വന്തം ലോകത്ത് രാജാവായി ജീവിക്കുമ്പോഴും, ആ ഹൃദയ ശുദ്ധി പുറം ലോകം കാണാതെ പോകുന്നതിലെ പരിഭവം കവിതയില്‍ മുഴുകി ഇല്ലാതാക്കുന്ന ഒരു നല്ല മനുഷ്യന്‍. എന്റെ ആദ്യ കവിതയെ പ്രോത്സാഹിപ്പിച്ച് ലയത്തില്‍ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചവരില്‍ പ്രമുഖന്‍.

അനിലേട്ടന്‍ ഉറക്കത്തിന്റെ സുഖ സുഷുപ്തിയില്‍ മുഴുകി കിടന്നു. ഒരു പക്ഷെ, ലോകം മുഴുവന്‍ തന്റെ കൂട്ടായ്മ കൊണ്ട് കീഴടക്കുന്ന വിപ്ലവ സ്വപ്നം കാണുകയായിരുന്നിരിക്കാം.

ലയത്തില്‍ എത്തി ആദ്യ ദിവസം പ്രൊഫൈലില്‍
‘നിനക്കായ്‌' എന്നു കണ്ട് ഷാജിയേട്ടനോട് ചോദിച്ചിട്ടുണ്ട്, ഇതാരാണ് എന്ന്. അങ്ങനെ വേറെയാരെങ്കിലും ചോദിച്ചത് കൊണ്ടാണോ എന്നറിയില്ല, നജിമ താത്ത പിന്നീട് സ്വന്തം പേര് വെളിപ്പെടുത്തി. താത്താന്റെ വീട്ടില്‍ ആണ് വൈകുന്നേരം പോയത്. കവിതാമയമായ കാര്‍ യാത്ര. നാല് അതികായന്മാര്‍ക്കിടയില്‍ ഞാന്‍ അടങ്ങിയൊതുങ്ങിയിരുന്നു. (ഞാന്‍ വെറും പാവമാണെന്ന് അവരൊക്കെ കരുതിക്കോട്ടെ.!)

ടി വിയില്‍ അര്ജന്റീനയെ ജര്മ്മനി നിര്‍ദയം കടിച്ചു കീറുന്നത് കണ്ട വിഷമത്തില്‍ അധികം പരിചയപ്പെടാനും സംസാരിക്കാനും കഴിയാഞ്ഞതില്‍ താത്താ, സോറി. മറഡോണയ്ക്ക് നല്ലത് വരുത്തണേ എന്ന് പ്രാര്‍ത്ഥിച് കൊണ്ടായിരുന്നു മടക്ക യാത്ര. നാലാമാതും പന്ത് വലയില്‍ കയറി എന്നറിഞ്ഞ്, ജബുലാനിയുടെ ഡിസൈനര്‍മാരെ തെറി പറഞ്ഞു കൊണ്ട് അര്ജരന്റീനയ്ക്ക് മോക്ഷം കിട്ടാന്‍ ഒരു തുള്ളി കണ്ണീരൊഴുക്കി പ്രാര്‍ഥിച്ചു .

ഗോപിയേട്ടന്റെ പ്രിയ പത്നി സ്നേഹത്തോടൊപ്പം ഭക്ഷണവും വിളമ്പിക്കൊണ്ടിരുന്നു. വയറിന്റെ സ്ഥലപരിമിതി മനസ്സിലായ ഘട്ടത്തില്‍ ഹരിശ്രീ അശോകനെ പോലെ ചോദിച്ചാലോ എന്ന് തോന്നി, “തീരുമ്പോ തീരുമ്പോ ഭക്ഷണം തരാന്‍ ഞങ്ങളെന്താ കുപ്പീന്ന് വന്ന ഭൂതാ ? ” ചേച്ചിയുടെ കൈപുണ്യത്തിനു നന്ദി. പാവം, പനി പിടിച്ച ചേച്ചിയെ രാത്രി ഉറങ്ങാന്‍ വിടാഞ്ഞതില്‍ വിഷമമുണ്ട്. ഈ വിഭാവസമര്‍പ്പണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ഊന്മേശ തൊട്ട് രംഗം ചൂടുപിടിക്കുകയായിരുന്നു. ചര്‍ച്ചയുടെ കാഠിന്യം കൂടുന്നതിനനുസരിച്ച് മേശയിലെ വിഭവങ്ങള്‍ കുറഞ്ഞുകൊണ്ടിരുന്നു. നാല് ബുദ്ധിജീവികള്‍ ഒത്തുകൂടിയാല്‍ എന്തൊക്കെ പറയാം! (ഞാന്‍ ആ ഗ്രൂപ്പില്‍ പെടില്ല). ശ്രുതിലയതിന്റെ ജനനവും ബാല്യവും കടന്ന്, കൌമാര്യ ചാപല്യങ്ങളുടെ പഴയതും പുതിയതുമായ കാര്യങ്ങള്‍ കണ്ടും കൊണ്ടും അറിഞ്ഞവര്‍ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍, ഞാനൊരു നല്ല കേള്‍വിക്കാരനായി .
പൊന്നുരുക്കുന്നിടത്ത് പൂച്ച എന്ത് പറയാന്‍!

വിവേക പൂര്‍വ്വമുള്ള ഷബീരിക്കയുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കെ , ഒരു കഥയോ കവിതയോ എഴുതാത്ത ഈ മനുഷ്യന്‍ ലയത്തിന്റെ അവിഭാജ്യഘടകമായി എന്തുകൊണ്ട് നിലനില്ക്കുന്നു എന്ന് ഞാനറിഞ്ഞു.

മുന്‍പ് സൂചിപ്പിച്ച ‘ചില പ്രത്യേക സാഹചര്യങ്ങള്‍’ ഇത്തിരി കൂടിപ്പോയത് കൊണ്ടോ എന്തോ, അനിലേട്ടന്‍ വികാരാധീനനായി. ഒരിക്കല്‍ നഷ്ടമായ ജീവിതം തിരിച്ചു വെട്ടിപ്പിടിച്ച ഓര്‍മ്മ പറഞ്ഞ് ആ മനസ്സ്‌ പാളം വിട്ടു മാറാന്‍ തുടങ്ങിയപ്പോള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് തിരിച്ചു കൊണ്ടുവന്നത്
ഞാനായിരുന്നു.

ആ ഓര്‍മ്മയുടെ നിഴലില്‍ അനിലേട്ടന്‍ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വീണു. ഉറക്കത്തിനിടയില്‍, ബെഡില്‍ നിന്ന് താഴേക്കും വീണു.

ഊന്മേശയില്‍ നിന്ന് ചര്‍ച്ച ഉമ്മറത്തേക്ക് മാറ്റി. മഴ കണ്ട് സൊറ പറഞ്ഞിരിക്കുക എന്ന് കേട്ടിട്ടില്ലേ, അത് പോലെ. അവിടെ ചര്‍ച്ച തികച്ചും സാഹിത്യസംബന്ധമായിരുന്നു. ജാഗരൂകനായി കേട്ടിരുന്ന ഷബീരിക്ക അല്പം കഴിഞ്ഞ് താളാത്മകമായി കൂര്‍ക്കം വലിക്കാന്‍ തുടങ്ങിയപ്പോഴാണ് , കക്ഷി ഉറങ്ങിയിട്ട് നേരമോരുപാടായി എന്ന് മനസ്സിലായത്‌.

ഇനി ഞങ്ങള്‍ മൂന്നുപേര്‍, ഞാന്‍ കേള്‍ക്കാനും ഗോപിയേട്ടനും ശിവേട്ടനും പറയാനും. അപ്പോള്‍ മുതലാണ്‌ എനിക്ക് എന്തെങ്കിലും പറയാന്‍ കഴിയുന്ന വിഷയങ്ങള്‍ വരുന്നത്.

പിന്നീട് ശിവേട്ടന്റെ കൂടെ ഒരു മുറിയില്‍ കിടക്കവേ, ഞാന്‍ എന്റെ പറയാതെ വച്ച വാക്കുകളെ പുറത്തെടുത്തു. ഒരുപാട് നേരം ജീവിതത്തിന്റെ അര്ത്ഥവവും ആഴവും വളവും തിരിവും ഒക്കെ പറഞ്ഞ് പറഞ്ഞ്, ഓര്മ്മയിലില്ലാത്ത ഏതോ നിമിഷങ്ങളില്‍ ഞങ്ങള്‍ ഉറങ്ങി. അത് കൊണ്ട് തന്നെ രാവിലെ വൈകി എണീട്ടതും ഞങ്ങള്‍ തന്നെ. (എണീട്ടിട്ടു എന്നെ വിളിച്ചുണര്ത്തി വീണ്ടും കിടന്നുറങ്ങിയ അനിലേട്ടനെ വെറുതെ വിടുന്നു.)

പ്രഭാതകര്മ്മങ്ങള്‍ ഒരുവിധം കഴിച്ച്, സ്നേഹമയിയായ ആ വീട്ടമ്മയോട് ഇനിയും വരാമെന്നു പറഞ്ഞ് ഇറങ്ങുമ്പോള്‍ , ആ ഭക്ഷണം കഴിക്കാനെങ്കിലും ഞങ്ങള്‍ ഇനിയും വരും എന്നായിരുന്നു മനസ്സില്‍. അതെ, കുളിച്ചൊരുങ്ങി, ഊഞ്ഞാലാടാന്‍ പോകുകയാണ് ഞങ്ങള്‍.

**********

ഷബീറിക്ക കാറ് നിര്‍ത്തിയത്‌ പേള്‍ റീജന്സി ഹോട്ടലിനു മുന്നില്‍. ത്രീ സ്റ്റാര്‍ ! അപ്പൊ ഊഞ്ഞാലുകാര് ചില്ലറക്കാരല്ല. ഞങ്ങള്‍ - ഗോപി വെട്ടിക്കാട്, അനില്‍ കുര്യാത്തി, ഷബീര്‍ പട്ടാമ്പി, രാജേഷ്‌ ശിവ, പിന്നെ ഒരു അരികത്തു മാറി ഞാനും- പുറത്തിറങ്ങി.

ഉമ്മറത്ത് തന്നെ ഒരു സംഘം ഫോട്ടോയെടുത്തു കളിക്കുന്നു. രൂപം കണ്ടാലറിയാം, കവികള്‍ തന്നെ, എല്ലാര്ക്കും ഒരു ബുദ്ധി ജീവി ലുക്ക്‌. കണ്ട ഉടനെ പരിചയമുള്ളവര്‍ പരസ്പരം കൈ പിടിച്ചു കുലുക്കി. ആരേം അറിയില്ലെങ്കിലും കൂടെ വന്നതല്ലേ, എന്റെ കയ്യിലും കേറിപ്പിടിച്ചു. ലയത്തിന്റെ സ്വപ്ന സാക്ഷാത്കാരം മുഴുവന്‍ അടുക്കിയ ഒരു വലിയ ബാഗും തൂക്കിയായിരുന്നു എന്റെ നില്പ്പ് . “ശ്രുതിലയം കവിതകള്‍”ക്ക് നല്ല കനമാണ് , പുസ്തകത്തിനുള്ളിലും!


“അതാണ്‌ ജ്വാല, ജ്വാലാസമേതന്‍ “, ഷബീറിക്ക പരിചയപ്പെടുത്തി. സൈക്കളില്‍ നിന്ന് വീണ ചിരിയോടെയാണ് ഷേക്ക്‌ ഹാന്‍ഡ്‌ ചെയ്തത്. മറ്റൊന്നുമല്ല, അര്ജ‌ന്റീനയുടെം ജര്മ്മ നിയുടെം പേരില്‍ ഒരു പരിപ്പുവടക്കും ചായക്കും ബെറ്റ്‌ വച്ചതാണ് കക്ഷിയുമായി, ഓണ്‍ലൈനില്‍. അര്ജമന്റീന ദയനീയമായി തോറ്റു. ജര്‍മ്മനിക്കാര്‍ക്ക് പരിപ്പുവട അത്രയ്ക്ക് ഇഷ്ടമാണെന്ന് ഞാനറിഞ്ഞോ!

റിസേപ്ഷനില്‍ ചോദിച്ചു, “ഇവിടെ പരിപ്പുവട കിട്ടുമോ?”. ആ വെള്ളക്കുപ്പായക്കാരന്‍ ഒന്ന് ചിരിച്ചു. “ഇത് തട്ട് കടയല്ല മോനെ” എന്നാണു ആ ചിരിയുടെ അര്ത്ഥം, അതിനു ഡിക്ഷ്ണറി നോക്കേണ്ട. ത്രീ സ്റ്റാര്‍ ഹോട്ടല്കാര്‍ വളരെ നല്ലവരാണ്!

അകത്ത് കയറിയപ്പോള്‍ സന്തോഷമായി, ആരെയും അറിയില്ല! ‘ശ്രുതിലയം കവിതകള്‍” ഒരു ഭാഗത്ത് അടുക്കി വച്ചു. ഈ പുസ്തകങ്ങളൊക്കെ അടുക്കിപ്പെറുക്കി വയ്ക്കുന്നത് കണ്ടാലെന്കിലും നമ്മളെ ആരെങ്കിലും ശ്രദ്ധിക്കും എന്ന് കരുതി. എവിടുന്ന് ! ഈ എഴുത്തുകാര്ക്കൊന്നും ഒരു പുസ്തക സ്നേഹവും ഇല്ലേ?

ഒരു ഭാഗത്തിരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്‍റെയൊരു സമപ്രായക്കാരന്‍ വന്ന് കയ്യു തന്നിട്ട് പറഞ്ഞു, ”ഞാന്‍ തമ്പുരാന്‍..!” കോളേജില്‍ ആയിരുന്നെങ്കില്‍ അവന്റെ കോവിലകം ജപ്തി ചെയ്ത് സ്ഥാനഭ്രഷ്ടനാക്കിയേനെ. അവിടെ ഞാനല്ലേ തമ്പുരാന്‍! ഇതിപ്പോ സാംസ്കാരികസംഗമം ആയിപ്പോയില്ലേ.. പിന്നെ മനസ്സിലായി അത് പുള്ളിയുടെ തൂലികാനാമമാണ്. തമ്പുരാന്‍, നീണാള്‍ വാഴട്ടെ.

ശ്രുതിലയത്തിന്റെ അതികായന്മാര്‍ മുന്‍ നിരയില്‍ കയറിയിരുന്നു. സ്ഥലമില്ലാത്തത് കൊണ്ടു ഞാന്‍ പുറകിലും. ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്. മനോജ്‌ കുറൂര്‍ വരുമെന്ന് പറഞ്ഞു കേട്ടു . വേദിയില്‍ ആരോ ഇരിക്കുന്നുണ്ട്.

ഷബീറിക്കായോടു ചോദിച്ചു, “അതാരാ സ്റ്റേജില്‍ ?”

“മനോജ്‌ എന്ന് വിളിക്കുന്നത്‌ കേട്ടു, അപ്പൊ മനോജ്‌ കുറൂര്‍ ആയിരിക്കണം”, ഷബീറിക്കായുടെ മറുപടി കേട്ടപ്പോള്‍ സമാധാനമായി. ഞാന്‍ കരുതി എനിക്ക് മാത്രമേ അറിയാത്തതുള്ളൂ എന്ന്!

അവതാരികയുടെ മധുരമനോഹരമായ ശബ്ദം കാതുകളില്‍ ഒഴുകിയെത്തിയപ്പോള്‍ വെറുതേ , സാധാരണ ക്ലാസ്സ്‌ റൂമില്‍ ചെയ്യാറുള്ളത് പോലെ, ഇടം കണ്ണിട്ടു നോക്കി. സോറി, മൈ മിസ്റ്റെക്‌ . അമ്മയുടെ പ്രായമുണ്ട്. ആരും ശ്രദ്ധിക്കാഞ്ഞതു കൊണ്ട്‌ വെറുതേ ഒരു ചമ്മല്‍ വേസ്റ്റ് ആയിപ്പോയി.

ഊഞ്ഞാലിന്റെ കുലപതി റെന്നി ചേട്ടനെ ‘കോംഗോ മഹാരാജാവ്’ എന്ന് വിളിച്ചതിന്റെ കാരണം മനസ്സിലായില്ല. അടുത്തു നിന്ന് ആരോ പറഞ്ഞു, “ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടതുകൊണ്ടാണത് “. ചിലപ്പോ ആയിരിക്കാം!

ജ്യോത്സ്ന വരുമത്രേ , ഉത്ഘടിക്കാന്‍ ! പരിചയമുള്ള ഒരാളെങ്കിലും വരുമല്ലോ, സന്തോഷം.

പ്രാര്ത്ഥനയായും ഇടയിലെ മനോഹരമായ ഗാനങ്ങളായും മനം കുളിര്‍പ്പിച്ച കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ഡയറി മില്കില്‍ പൊതിഞ്ഞ ഒരായിരം സ്നേഹചുംബനങ്ങള്‍.

രാവിന്‍ തിരുവരങ്ങില്‍ വീണുടഞ്ഞ സൂര്യകിരീടത്തിന്റെ് ഓര്‍മ്മയില്‍ , കിരീടധാരിക്ക് ആദരാഞ്ജലികള്‍ അര്പ്പിച്ചു കൊണ്ട്, ‘വിരഹഗാനം വിതുമ്പി നില്ക്കും വീണ പോലും മൌനമായ്‌...!’

ശ്രീ എം ജി രാധാകൃഷ്ണന്റെ ഓര്മ്മായില്‍ ഒരു നിമിഷം.

രംഗ ദീപത്തിലെ അഞ്ചു തിരികള്‍ പഞ്ചഭൂതങ്ങളെ സ്മരിക്കുന്നു. വിശിഷ്ടാഥിതികള്‍ക്കൊപ്പം അനിലേട്ടനും ആ ദീപം തെളിയിച്ചപ്പോള്‍, ഒളിമ്പിക്സ്‌ ദീപശിഖയാണോ അത് എന്ന് തോന്നി.

കഥയ്ക്കും കവിതയ്ക്കും സമ്മാനവും വാങ്ങി ഗമയില്‍ സ്റ്റേജ് വിട്ടു പോകുന്നവരെ നോക്കി മനസ്സില്‍ പറഞ്ഞു, “ഞാന്‍ കൂട്ടായ്മയില്‍ നേരത്തെ വരാഞ്ഞത് നിങ്ങടെ ഭാഗ്യം!”

പ്രസംഗങ്ങളെക്കുറിച്ചു തല്ക്കാലം ഞാന്‍ വാചാലനാകുന്നില്ല. പ്രസംഗിച്ചവര്‍ ആവശ്യത്തിനു വാചാലരായിരുന്നു. സ്റ്റേജില്‍ കണിക്കൊന്ന വിരിയുകയും ശ്രുതിലയമൊഴുകുകയുമൊക്കെ ചെയ്തു എന്നു പറയാം, നിര്‍ബന്ധമെങ്കില്‍.

കവിയരങ്ങത്ത് മനസ്സ് നിറഞ്ഞു. മനോജ്‌ സാറിന്റെ കവിത മനസ്സിലേക്ക് ഇടിച്ചു കയറിയപ്പോള്‍ മുന്പ് എവിടെയോ വായിച്ച ഒരോര്‍മ്മ . ഓര്‍മ്മ നില്‍ക്കാത്തത് കൊണ്ടാണ് പണ്ട് സാറാമ്മ ടീച്ചര്‍ എന്നെ ക്ലാസ്സിനു വെളിയില്‍ നിര്‍ത്തിയത്‌, അത് കൊണ്ട്‌ ഏതു കവിത എന്ന് ചോദിക്കരുത്. പ്രണയ കവിതയും വിപ്ലവഗാനമായി മാത്രമേ പാടൂ എന്നു ശഠിക്കുന്ന അനിലേട്ടന്റെ ചുവന്ന ചിന്തകള്ക്ക് അഭിവാദ്യങ്ങള്‍!

കവിത കേള്ക്കുന്നതിനിടയില്‍ , ഇന്നലെ ശിവേട്ടന്‍ മൂലം തെറ്റിപ്പോയ ഉറക്കം കയറിവന്നത് ആകെ പ്രശ്നമായി. കോട്ടുവായിട്ടുകൊണ്ട് നോക്കിയത് കോംഗോ മഹാരാജാവിന്‍റെ മുഖത്ത് . കക്ഷി ഒന്ന് ചിരിച്ചു. ഇപ്പൊ ചമ്മല്‍ ഒട്ടും വേസ്റ്റ് ആയില്ല. ഞാന്‍ കവിതയിലെ താരാട്ടിന്റെ ഈണം കൊണ്ട്‌ അറിയാതെ മയങ്ങിപ്പോയതാ, കേട്ടോ !

കവിയരങ്ങ് തീര്‍ന്ന് ഭക്ഷണമത്സരം തുടങ്ങാനെടുത്ത ചെറിയ ഇടവേളയില്‍ ശ്രുതിലയത്തിന്റെ നാല് ചേട്ടന്മാരും കൂടി ഹാളിന്റെ പിന്‍ വാതിലിലൂടെ മുങ്ങിയത് എങ്ങോട്ടാണെന്ന് ആര് ചോദിച്ചാലും ഞാന്‍ പറയൂല!

വിഭവസമൃദ്ധമായ ഭക്ഷണമഹാമഹം കഴിഞ്ഞ് നാലാം തവണയും ഐസ് ക്രീമിന് ചെന്നപ്പോള്‍, വിതരണക്കാരന്‍ സൂക്ഷിച്ചോന്നു നോക്കി. ജാള്യത മറയ്ക്കാന്‍ ദൂരെ എന്തോ ആലോചിച്ചു നില്ക്കുന്ന ജ്വാലാസമേതനെ കാണിച്ചു കൊടുത്തിട്ടു പറഞ്ഞു, “എനിയ്ക്കല്ല!”. പാവം, വിശ്വസിച്ചു!

ഒരു വിഭവം കഴിച്ച് അടുത്തതിലെക്കുള്ള ഇടവേളയില്‍ പലരെയും ചാക്കിലാക്കി. റെന്നി ചേട്ടനെ ഔപചാരികമായി പരിചയപ്പെട്ടു. ഭക്ഷണത്തില്‍ നിന്നും കോണ്‍സന്‍ട്രേഷന്‍ കളയാന്‍ ഇടയ്ക്കിടെ മൈക്കിലൂടെ അതുമിതും വിളിച്ചു പറഞ്ഞവരോട് ദൈവം ചോദിക്കും.

ഭക്ഷണ നിരയില്‍ അവസാനം ഇരുന്ന ഒരു പ്രത്യേക തരം വിഭവത്തിന്റെ കോമ്പിനേഷന്‍, ഒരുപാട് തല പുകച്ചിട്ടും മനസ്സിലായില്ല. കുഴി എണ്ണല്‍ മതിയാക്കി അപ്പം തിന്നാന്‍ തന്നെ തീരുമാനിച്ചു.

സദ്യക്ക് പ്രഥമന്‍ അവസാനം ആണല്ലോ വിളമ്പുക. അത് പോലെ രസകരമായിരുന്നു പരിചയപ്പെടുന്ന സെക്ഷന്‍. ഒരു റാഗിംഗ് ഏര്‍പ്പാട്‌ . തമിഴ്നാട്ടിലെ ഹോസ്റ്റലിലും , എന്തിന് , റെയില്‍വേ സ്റ്റേഷനില്‍ പോലും ഇടിവെട്ട് റാഗിങ്ങിനു മുന്പിപല്‍ മുട്ട് വിറയ്ക്കാതെ നിന്ന എന്നോടാണ് കളി, ഹും!

എന്റെ ഗ്രാമത്തിന്റെ മനോഹാര്യത ഞാന്‍ അവിടെയും വിളിച്ചു പറഞ്ഞു. അതെന്റെ ഒരു ദുശീലമാണ് .”ഭീമനാട്.... ഭീമനാട് “ എന്നു വിളിച്ചു പറയാന്‍ നല്ല സുഖമാണ്.

കാവാലത്തു നിന്നും കുടുംബസമേതം തൃശ്ശൂരില്‍ വന്നിറങ്ങിയ ഗാനത്തിന്റെ ചുവടുപിടിച്ചു ഞാനും പാടുന്നു, കാ..വാ..ലം!

(സത്യത്തില്‍ ഞാനും ഒരു പാട്ട് പാടണം എന്ന് വിചാരിച്ചതാണ്, പക്ഷെ ആരും നിര്‍ബന്ധിച്ചില്ല. എല്ലാത്തിനും അവസാനം പാടുന്ന ഒരു പാട്ട് എനിക്കറിയാം, രവീന്ദ്രനാഥ ടാഗോറിന്റെ..)

എഴുതി തുടങ്ങുന്ന ഒരാള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സുഖം എന്താണെന്നോ, ആ എഴുതിയതിന്റെന വെളിച്ചത്തില്‍ ഒരാള്‍ തന്നെ തിരിച്ചറിയുക തന്നെ. “നിഴലനക്കങ്ങള്‍” എന്നാ എന്റെ കുഞ്ഞു കവിതയിലെ ഒരു ബിംബം ഓര്‍ത്തെടുത്താണ് രവിയെട്ടന്‍ എന്നെ പരിചയപ്പെട്ടത്. ഈ സംഗമം തന്ന ഏറ്റവും മഹത്തായ ഓര്മ്മ്യ്ക്ക്‌ മുന്പി്ല്‍ ഞാന്‍ നമ്രശിരസ്കനാകുന്നു.

ഹാളിലെ വെളിച്ചം ഞാന്‍ നില്ക്കു ന്നിടത്ത് വരാന്‍ ഭയന്നത് ക്കൊണ്ടാണ് ഗ്രൂപ്പ്‌ ഫോട്ടോയില്‍ ഞാന്‍ ഇത്തിരി കറുത്ത് പോയത്‌.

ഒഴിഞ്ഞ ചായക്കപ്പുകളെ സാക്ഷിയാക്കി ഇനി പടിയിറങ്ങാം, എന്തൊക്കെയോ മറന്നു വച്ച ഓര്മ്മയില്‍.

ഒരു സംശയം, ജ്യോത്സ്ന വന്നില്ലേ? വന്നിട്ട് എന്താ മിണ്ടാതെ പോയത്‌? ഓ, അവര്ക്കൊ ക്കെ ഭയങ്കര തലക്കനമാണെന്നെ, നമ്മള് വിളിച്ചാലോന്നും വരില്ല. വന്നില്ലേല്‍ വേണ്ട, അല്ലേലും സാഹിത്യകൂട്ടായ്മകള്ക്കിടയില്‍ പാട്ടുകാര്ക്കെയന്ത കാര്യം, അല്ലെ !

ഭാഗ്യം, ബഹളങ്ങള്ക്കിടയില്‍ ജ്വാലാ ഭായ്‌ പരിപ്പുവടയുടെ കാര്യം മറന്നു.

കയറി വരുമ്പോള്‍ കിട്ടിയ ഹസ്തദാനങ്ങളെക്കാള്‍ ചൂടും ബലവും ഉണ്ടായിരുന്നു പടിയിറങ്ങുമ്പോള്‍ നീട്ടിയ കൈകള്‍ക്ക് ‌. അതങ്ങനെയാണ്, യാത്രപറയുംപോള്‍ നല്കുന്ന ഹസ്തദാനങ്ങള്ക്ക് പോകരുതേ എന്ന ധ്വനിയുണ്ടാകും, ചിലയിടങ്ങളില്‍.

മഹാരാജാവേ , താങ്കളുടെ സാമ്രാജ്യം വളരട്ടെ, ഇനിയുമിനിയും!

ചേച്ചിയെ ഡോക്ടറെ കാണിക്കാന്‍ ഗോപിയേട്ടന്‍ നേരത്തെ പോയി. ഞങ്ങളുടെ ഒരു രാത്രിയിലെ പ്രകടനം കണ്ട് , ആ യാത്ര തിരിച്ചു കുവൈത്തിലേക്കാകല്ലേ എന്ന് പ്രാര്‍ത്ഥന .

ഇനി കൊടിയ പരീക്ഷണം. ഒരു രാത്രി കൊണ്ട്‌ ഒരുപാട് അടുത്തവരോട് യാത്ര പറയണം. തിരുവനന്തപുരത്തുകാരന്‍ ഒരാള്‍ കൂടിയുണ്ട് വണ്ടിയില്‍. ബിജോയ്‌ എന്നാ ബിജു ഏട്ടന്‍ .

രാത്രി പന്ത്രണ്ടു മണിക്കാണ് അനിലേട്ടനും മറ്റും വണ്ടി കിട്ടുക. അതുവരെ അവര്‍ അവിടെ റൂം എടുക്കുകയാണ്. ചില ഗൂഡ ഉദ്ദേശങ്ങള്‍! ശ്രുതിലയം മുതലാളിക്ക് കോംഗോ മഹാരാജാവ് കൊടുത്ത സ്നേഹ സമ്മാനത്തിന് മുകളില്‍ ശിവേട്ടന്റെ പേരുണ്ടായിരുന്നു. ‘ഷിവാസ്’ എന്നോ മറ്റോ..! ഞാന്‍ കുഞ്ഞല്ലേ, എനിക്കറിയില്ല!

ഷബീര്‍ ഇക്കാ, രാത്രി പട്ടാമ്പി വരെ കാര്‍ ഓടിക്കണ്ടേ, സൂക്ഷിക്കണേ!

സത്യത്തില്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചതാണ്, ആ കൂട്ടായ്മയുടെ സ്നേഹ വാത്സല്യങ്ങള്‍ ഇത്തിരി കൂടി അറിഞ്ഞ് രാത്രി ഷബീറിക്കായുടെ കൂടെ മടങ്ങിയാല്‍ മതി എന്ന്. പക്ഷെ, നാളെ ഹര്‍ത്താലാണ്. പട്ടാമ്പിയില്‍ കുടുങ്ങി പോകും. അവധി തരുന്നതില്‍ എന്നും അനുമോദിച്ചിട്ടുള്ള ഹര്‍ത്താലിന്‍റെ അച്ഛനേം അമ്മേനേം ഞാന്‍ ആദ്യമായി ചീത്ത പറഞ്ഞു.
എനിക്ക് പോയെ മതിയാകൂ!

ബസ്‌ സ്റ്റാന്‍ഡില്‍ എന്നെ ഇറക്കി ആ കറുത്ത കാറ് മുന്നോട്ടു നീങ്ങവേ, എന്നെ മാത്രം പ്രതീക്ഷിച്ച് ഒരു മണ്ണാര്‍ക്കാട്‌ ബസ്സ് കിടന്നിരുന്നു.......

അതെ, എല്ലാ സംഗമങ്ങളും അവസാനം ഇത്തിരി നൊമ്പരം ബാക്കി വയ്ക്കും . പങ്കിട്ടെടുക്കാന്‍ ബാക്കി വച്ച സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ , വാത്സല്യത്തിന്റെ .. സുഖമുള്ള നൊമ്പരങ്ങള്‍....!


ബാക്കിപത്രം: ഞാന്‍ വീട്ടിലെത്തിയത് അറിയിക്കാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഷബീര്‍ ഇക്കായ്ക്ക് മാത്രം ഇത്തിരി ബോധം ഉണ്ടായിരുന്നതിന്റെ കാരണം സത്യമായും എനിക്ക് അറിയില്ല.

ഊഞ്ഞാലാടാന്‍ വന്ന എല്ലാരും കൂടി കഴിച്ചു തീരത്ത ഭക്ഷണത്തിന്റെ കാശു കൊണ്ട് പേള്‍ റീജന്‍സി മുതലാളിമാര്‍ പുതിയ ത്രീ സ്റ്റാര്‍ പണിയു
ന്നു!

Read more...

പെയ്തൊഴിഞ്ഞ മഴ

നീറിപ്പുകയുമീ ഭൂവിൻ ഉള്ളം തണുപ്പിക്കുവാൻ
പാറിയെത്തും മഴമുകിലുകളേ
ഒരു ചാറ്റൽ മഴയായ് പെയ്തൊഴിഞ്ഞെന്നാൽ
ദാഹജലം നേടുവാനെങ്ങുപോകും

പനിനീർതുള്ളിയായ് വീണൊരു മഴയിൽ
കടലാസുവഞ്ചിയുമായ് ആകെ നനഞ്ഞൊട്ടി
താളിലതുമ്പൊന്നു കുടയായ് പിടിച്ചൊരു
ബാല്യകാലമിന്നെന്നെ മാടിവിളിക്കുന്നു

മഴയിൽ നിറഞ്ഞൊഴുകും കൈത്തോടുകാൺകവെ
പ്രണയമെന്നുള്ളിൽ വീണ്ടും ചിറകു വിരിക്കുന്നു
വിരഹത്തിൽ കണ്ണുനീർ ആരെയുമറിയിക്കാതെ
കഴുകിയെടുത്തൊരു മഴയെ വീണ്ടും പ്രണയിക്കുന്നു

പേമാരിയൊന്നു പെയ്തു തകർക്കുമ്പോൾ
ഓർമ്മയിലിന്നും നോവു പടർത്തുവാൻ
ചേതനയറ്റൊരു ദേഹത്തിനരുകിൽ
മണ്ണിൽ പുതഞ്ഞൊരു ക്യമറതെളിയുമ്പോൾ

നഷ്ടങ്ങളേറെ വിതച്ചൊരു മഴയിൽ
സ്വപ്നങ്ങളൊക്കെ തകർത്തൊരു രാത്രിമഴയിൽ
ചുടുകണ്ണീരായ് മാറിയ മഴത്തുള്ളികൽ
നോവിക്കുമോർമ്മകൾ ബാക്കിയാക്കി പെയ്തൊഴിയുന്നു

Read more...

ആത്മാക്കളുടെ കുമ്പസാരം (കവിത) സൈനുദ്ദീന്‍ ഖുറൈഷി

യാത്രയിലാണ് ഞാന്‍, സഹ-
യാത്രികരില്ലാതെ ...
തുടങ്ങിയത് പകലെങ്കിലും
തുടരേണ്ടതിനി യിരവുകളില്‍
ദൃശ്യനായദൃശ്യതയെ തിരഞ്ഞവന-
ദൃശ്യനായ് ദൃശ്യങ്ങള്‍ തിരയുന്നു...!!
കാഴ്ച്ചകളില്‍ തിമിരമില്ലെങ്കിലും
വാക്കുകള്‍ക്ക് വിലങ്ങുണ്ട്...!
അതീന്ദ്രിയ സ്പര്‍ശങ്ങളാല്‍
അറിയപ്പെടാതെയറിയുന്നു..!
വിദുരമാം വാത്മീകങ്ങള്‍ പൊതിഞ്ഞ്
വിദൂരതയിലേക്ക് അകലുന്നു...
ദാനത്തിന്‍ പുണ്യമറിയാതെ
ധനികനില്‍ നിന്ന്‍ ദരിദ്രനാകുന്നു.
അസ്തിത്വ സത്യങ്ങളറിയുന്നത്
അസ്ഥികള്‍ പോലുമന്യമാകുമ്പോള്‍...!!!

അവധി പറഞ്ഞു നടത്തിയവരെത്ര
ആട്ടിയോടിച്ചവരും കടം പറഞ്ഞവരും
ആകുലതകളില്‍ വെന്ത് ചത്തവരും.....

ശാന്തിമന്ദിരങ്ങളില്‍ ചിതറുന്നത്
നെഞ്ച് തുരന്നെടുത്ത ചെമ്പരത്തികള്‍
സുജൂദില്‍ നിന്ന്, ധ്യാനത്തില്‍ നിന്ന്
മോക്ഷത്തിലെക്ക് നിറയൊഴിക്കുന്നവര്‍.

വിരോധാഭാസങ്ങള്‍ പ്രാര്‍ത്ഥനയാവുന്നത്
വിശുദ്ധനെ തറച്ച മരക്കുരിശ്
വിശുദ്ധിയുടെ ആരാധ്യബിംബമാവുമ്പോള്‍..
പുതിയ, പഴയ നിയമങ്ങളിലേക്ക്
തന്തയില്ലാതെ വെളിപ്പെടുന്നവര്‍ക്ക്
ഭീഷണിയുടെ സങ്കലനമാണ് കുരിശ്‌.

അറിയാനും കേള്‍ക്കാനും വൈകുന്നത്
ആത്മാക്കളുടെ കുമ്പസാരവും നിറങ്ങളും.
വരിക, ശ്മശാനത്തിന്റെ മൂകതയിലെക്ക്
മണ്ണ് തിന്നു തീര്‍ത്ത ചെയ്തികള്‍ക്ക് മേല്‍
ഒരേ നിറമുള്ള ആത്മാക്കളെ കാണാമോ...??

Read more...

വിശ്വാസം



 
 
 
 
 
 
 
 
 
 
 
 
വഴിയറിയാതെ  വന്ന  അപരിചിതന്  
വാക്കുകള്‍ കൊണ്ടും കൈകള്‍ കൊണ്ടും
വഴി പറഞ്ഞു കൊടുക്കുമ്പോള്‍
അയാള്‍ എന്നില്‍ എന്തൊക്കെയോ പരതുകയായിരുന്നു !
നെറ്റിയില്‍  ഒരു  ചന്ദനപോട്ടു!!  ഒരു നിസ്കാര തഴമ്പ് !!
കഴുത്തില്‍ ഒരു കുരിശുമാല .........!!!

വഴി പറഞ്ഞു തീര്‍ന്നിട്ടും ,
അടയാളങ്ങള്‍ ഒന്നുമില്ലത്തവന്റെ  
വാക്ക് വിശ്വസിക്കുന്നതെങ്ങനെയെന്ന  ചോദ്യം
അയാളുടെ കണ്ണുകളില്‍ തെളിഞ്ഞു നിന്നു.... !!

എന്റെ സുഹൃത്തും ,
SFI കാസര്‍ഗോഡ്‌  ജില്ലാ പ്രസിഡണ്ടുമായ  സഖാവ്   എം . സുമേഷ്  ന്റെ കവിതകളില്‍ ഒന്ന്
പ്രൊഫൈല്‍ ഇവിടെ

Read more...

പിന്‍വിളി...........

കാലം കളഞ്ഞിട്ടുപോയിട്ടും
കരയാത്ത ചെമ്മണ്‍പാതയിലൂടെ
ഓര്‍മകളെ സാരഥിയാക്കി
മനസ്സ് പിറകോട്ടു നടക്കുകയായിരുന്നു..

ഋതുഭേദങ്ങളില്‍, മുഖഭാവം മാറ്റി
കാലത്തിന്‍ ഭ്രമണ ചക്രമുരുളുമ്പോഴും
പിച്ചവെച്ച, കുഞ്ഞിളം കാല്‍പാദങ്ങള്‍
ചവിട്ടിയരച്ചു നടന്നകലുമ്പോഴും
സുസ്മേരവദനയായ് , പരിഭവമോതാതെ
തപസ്യപോല്‍ ആ ചെമ്മണ്‍വീഥികള്‍..

ഇന്നലെയുടെ നിശ്വാസവീചികള്‍ തേടിയോ-
രെന്‍ കാതുകള്‍ കേട്ടതൊരു ഗദ്ഗദം മാത്രം..
സ്വപ്നാടനതിന്നവസാനമായ് ഒരു
പിന്‍വിളി കേട്ടുവോ, മന്ത്രണം പോലവേ....

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP