നോവിക്കുമോര്‍മ്മയായ്...

അഷ്ടദിക്പാലകന്മാരായി പിറന്ന മക്കളെട്ടും
ജനയിതാവായി കൂട്ടിയില്ല കൂട്ടത്തില്‍ ,
അഗതികള്‍ക്കാശ്രയമേകും വൃദ്ധസദനത്തില്‍
എത്തിച്ചിടുവാന്‍ മാത്രം കനിവേകി

ജന്മമേകിയ മാതാവിന്‍ ചിതയെരിഞ്ഞു തീരും മുന്‍പേ
പകുത്തെടുത്തു ജന്മഗൃഹമിരുന്നിടും മണ്ണിന്‍ തരികള്‍ ,
സ്വയമെരിഞ്ഞും പ്കലന്തിയോളം പണിയെടുത്തും
വളര്‍ത്തിയെടുത്തു തന്‍ പ്രിയ പുത്രരെ

പറക്കമുറ്റും നിലയിലാകവേ പറന്നു പോയ്
വ്യത്യസ്തമാം ശിഖരങ്ങള്‍ തേടി,
പഥികനായ് തീര്‍ത്തു തന്‍ പിതാവിനെ
പാവനമാം ബന്ധങ്ങള്‍ വിസ്മൃതിയിലാക്കി

മറന്നു പോയ്, തന്‍ പ്രിയ സുതനും വളരുമെന്ന്,
ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്
ഒടൂവിലാ ജീവനും ഒരു തുണ്ടു കയറില്‍ നഷ്ടമാക്കി
നോവിക്കുമൊരോര്‍മ്മയായ് മാറിയല്ലോ

ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും

Read more...

ഓര്‍മ്മക്കുളം

Read more...

നിറങ്ങളായ്

മനസ്സിന്‍ മണ്‍ചിരാതില്‍
തെളിയും ഓര്‍മ്മ തന്‍ ദീപനാളമേ
നിഴല്‍ വീഴ്ത്തും വെയില്‍നാളമേ
നീയും തെളിയാതെ പോകയോ

കൊഴിഞ്ഞു വീഴും പൂവിനെ തഴുകുവാന്‍
ഒഴുകിയെത്തും കാറ്റായ് മാറുമോ
കനവിന്റെ മരുഭൂവില്‍
കുളിരലയേകും പുഴയാകുമോ

നഷ്ടസ്വപ്നങ്ങള്‍ പിന്തുടരവേ
പോയ വസന്തം വീണ്ടും വരുമോ
മഴത്തുള്ളികള്‍ പെയ്തൊഴിഞ്ഞാലും
കാര്‍മേഘം വീണ്ടും വന്നണയുന്നുവോ

മായ്ക്കാനാകാത്ത ചിത്രങളില്‍
നിറങ്ങള്‍ മാഞ്ഞു തുടങ്ങിയോ
നിറമേഴും ചാലിച്ചെഴുതിയ
വര്‍ണ്ണകൂട്ടുകള്‍ ഇനിയും തെളിഞ്ഞിടട്ടെ...

Read more...

വേഷപകര്‍ച്ച



സുബാബു
വേഷപകര്‍ച്ച 

തൊണ്ണൂറിന് ശേഷം 
കഴുകന്‍ പ്രാവിനെപോലെയായി .
അത് പ്രാവുപോലെ
ആകാശ മേഘങ്ങളില്‍ പൊട്ടായി ,
ചിറക് കുഴയാതെ പറക്കും .
എതിത്തിരിയിടത്തിലും ഇരിക്കും ,
ആര്‍ദ്രതയൂറുന്ന വാക്ക് കൊണ്ടു വര്‍ത്തമാനിക്കും.
എല്ലാ മെയ്‌വഴക്കത്തിലും
കഴുകന്‍ പ്രവിനെപോലെതന്നെ .
ഇടംവലം ,വലമിടം തിരിയുമ്പോഴും 
ഉണര്‍വിലുമുറക്കത്തിലും
ഇരു കൈയ്യുമറിയാത്ത 
ദാനത്തിലും
കഴുകന്‍ പ്രാവിനെ പോലെ .
ഏതു പ്രണയത്തിലും സൗഹൃദത്തിലും 
നിസ്വാര്‍ത്ഥ സേവകന്‍ 
ഏതു യുദ്ധത്തിലും സമാധാനദൂതന്‍ 
അങ്ങനെയങ്ങനെ,
ഏപ്പോഴും കഴുകന്‍ 
പ്രവിനെപോലെത്തന്നെ 
എന്നാല്‍...
ശവം മുന്നില്‍ വെച്ചുള്ള 
ആ തിരിച്ചറിയല്‍ പരേഡില്‍ 
കഴുകന്‍ ഏപ്പോഴും 
പതറി വെളിപ്പെടുന്നു .
പരാജയപ്പെടുന്നു.  




Read more...

നിഴലായ്....

നിഴലായ്....
നിഴലിനെ നോക്കി നെടുവീര്‍പ്പിടവേ
അറിയുന്നു ഞാനെന്‍ നഷ്ടസ്വപ്നങ്ങളെ
വീണ്ടുമെത്തും സൂര്യോദയത്തിനായ്
കാത്തിരിക്കുന്നെന്‍ നിഴലിനെ കാണുവാന്‍

മൃദുവായ തലോടലില്‍ തരളിതമാകവേ
അലിഞ്ഞുചേരുന്നിതായെന്‍ ജീവന്റെ താളമായ്
പകുത്തു നല്കുവാനാകാതെ പിടയുന്നു മാനസം 
അരികത്തണയുവാനാകാതെ തളരുന്നു മോഹവും 

ഉരുകി തീരുവാനാകാതെന്‍ ജന്മമിനിയും 
ഉറച്ചു പോയതെങ്ങിനെ ശിലയായ്
നിറഞ്ഞ കണ്ണുകള്‍ മറയ്ക്കുവാനായ്
ചിരിക്കുവാന്‍ പഠിച്ചിടട്ടെ ഇനിയെങ്കിലും 

ഉത്തരമേകുവാനാകാത്ത ചോദ്യങ്ങളിനിയും 
തൊടുത്തെന്നെ പരാജിതയാക്കരുതേ
മൌനമായുത്തരം നല്കീടുവാനാകാതെ
ഉഴലുന്ന നിഴലിനെ വ്യര്‍ത്ഥമായ് ശപിക്കരുതേ

Read more...

ഓണപ്പൂവേ നീയെവിടെ..



പൊന്നിന്‍ ചിങ്ങം വിരുന്നിനെത്തി
ഓണപ്പൂവേ നീയും വരില്ലേ
കാക്കപ്പൂവും മുക്കുറ്റിയും 
കാണാകാഴ്ചകള്‍ മാത്രമായോ

വയല്‍ വരമ്പിന്‍ ഓരത്തും 
കുളപ്പടവിന്‍ കടവത്തും 
തിരഞ്ഞേറെ നടന്നിട്ടും 
നീ മാത്രമിതെങ്ങു പോയ്

പൂക്കളമൊരുങ്ങും നാളുകളായി
പൂക്കാലമിനിയും വന്നില്ലല്ലോ
കാശിത്തുമ്പയ്ക്കും പിണക്കമായോ
തുമ്പപ്പൂവിനും പരിഭവമോ

കൊയ്ത്തുപാട്ടിന്‍ താളമുയരും 
പുന്നെല്ലിന്‍ പാടമിന്നു വിസ്മയമായ്
ഓണപ്പൂവിളി കേട്ടുണരും 
ഗ്രാമഭം ഗിയിന്നു വിസ്മൃതിയായ്

ഓണത്തപ്പനെ വരവേല്ക്കാന്‍ 
ഓണപ്പുറ്റവയുമായൊരുങ്ങീടാന്‍
ഓലപ്പന്തു കളിച്ചീടാന്‍
ഓണപ്പൂവേ നീയെവിടെ...
എന്നോമല്‍പ്പൂവേ നീയെവിടെ....

Read more...

മുത്തശ്ശി


മുത്തശ്ശി


കുഞ്ഞിക്കുടിലിനു കൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി

ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയാത്തൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി

കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി

ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി

കന്നിക്കൊയ്ത്തുകളേറെ
നടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു

നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്‌
കണ്ണുമിഴിപ്പൂ മുത്തശ്ശി

അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ഥക്കെട്ടും കെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി

ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി

അക്കരെയന്തിയില്‍ മാളികവെട്ടം
മുത്തശ്ശിയ്ക്കതു
ഘടികാരം
എരിയണ
വെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി

മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി

കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !

ഉഷ്ണം വന്നു പതിച്ചു തപിച്ചൊരു
ദേഹമുണങ്ങി വരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു

നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മേലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു

കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി

മിച്ചം
വച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !

Read more...

അശ്രുപൂജ...

പടുതിരിയായ് ആളികത്തവേ
പിടഞ്ഞു പോയൊരെൻ മനസ്സിൽ
മായാത്ത ഓർമകൾ നൃത്തം വെയ്കവെ
തളരുകയാണെൻ മനവും തനുവും

മിഴിനീർകണങ്ങളെ ചിരികൊണ്ടു പൊതിയവെ
മൂകമായ് തേങ്ങുന്നുവെൻ ഹൃദയം
ചിറകറ്റു വീണൊരു നിമിഷത്തെ പഴിക്കവെ
പറന്നുയരുവാനാകില്ലെന്നറിയുന്നു

നിമിഷാർദ്ധനേരത്തിൻ അശ്രദ്ധയാൽ
തകർന്നടിഞ്ഞു പോയൊരു കുടുംബമൊന്നായ്
പകരമേകുവാനില്ലൊരു ജീവൻ
പകർന്നിടാമൊരു സ്വാന്തനം മാത്രം

നെയ്തൊരുക്കിയ സ്വപ്നങ്ങളൊക്കെയും
ചിതറി വീണതാ ചെഞ്ചോരയിൽ
ഉയിർത്തെണീക്കും മനസ്സുകളിൽ
നിറച്ചിടട്ടെ ശക്തി കാലം തന്നെ

വാക്കുകളുരുവിടാനാകാതെ
തളർന്നു പോയ മനസ്സോടെ
പ്രാർത്ഥ ന മാത്രം കൈമുതലാക്കി
അർപ്പിച്ചിടട്ടെ ഞാൻ അശ്രുപൂജ

Read more...

വൃന്ദാവനത്തിൽ...

ചന്ദന ചാർത്തൊന്നു കണ്ടു തൊഴുവാൻ
സങ്കട കടലൊന്നൊഴുക്കിതീർക്കുവാൻ
നാമസങ്കീർത്തനം പാടിയുണർത്തുവാൻ
ഏറെ നേരമായ് വരിയിൽ നില്പൂ

കണ്ണൊന്നു ചിമ്മി തുറന്ന നേരം
കാണ്മതിന്നായ് ചേതോഹര രൂപം
കാതോർത്തിരുന്ന നേരം
കേട്ടു ഞാനാ മണി വേണു തൻ നാദം

തൂവെണ്ണ തന്നുടെ തുലാഭാരമേറുവാൻ
തൃപ്പാദങ്ങളിൽ നമിച്ചിടാം
മഞ്ഞപ്പട്ടിൻ ശോഭയിൽ കൺ ചിമ്മുവാൻ
മിഴി പൂട്ടി കാത്തു നിന്നിടാം

നിർമ്മാല്യദർശനത്തിൽ മനം മയങ്ങുമ്പോൾ
ഉള്ളുരുകുന്നതറിഞ്ഞതേയില്ല
നിഴലായ് നീയെന്നരികിലെന്നറിയുമ്പോൾ
നേടുന്നു ഞാനാ വൃന്ദാവനം...

Read more...

പാടുവാനാകാതെ...

പകൽ കിനാവിനു ചിറകുകളേകി
പാറി പറന്നു പോയതെങ്ങു നീ
പാതി വിരിഞ്ഞൊരു പൂവായിന്നും
പരാഗരേണുക്കൾക്കായ് കാത്തിരിപ്പൂ.

പടർന്നേറുവാനൊരു ചില്ലയിലാതെ
പീടഞ്ഞു വീഴുവതിന്നു ഞാൻ
പകർന്നേകുവതില്ലയോ നീയാ സ്നേഹസ്വാന്തനം
പകരമായ് നല്കീടാമൊരു സ്നേഹ സമ്മാനം

പലനാൾ കാത്തിരുന്നു നിൻ പദനിസ്വനത്തിനായ്
പാതി വഴിയെ പോലും നീ വന്നണഞ്ഞില്ല
പുള്ളോർകുടത്തിൻ തേങ്ങലു പോലെന്നിലും
പാടുവാനാകാത്ത പദങ്ങൾ മാത്രമായ്

പൂവിനെ മറന്നൊരു പൂമ്പാറ്റയായിന്നു നീ
പുതുപൂക്കളെ പരിരംഭണം ചെയ്യവേ
പാതിരാമഴയിൽ കൊഴിഞ്ഞൊരു പൂവിനി
പുലരിയെ കാത്തിരിപ്പതെന്തിനായ്
പിന്നെയും പുലരിയെ കാതിരിപ്പതെന്തിനായ്....

Read more...

ബ്ളോഗ് സുവനീർ വിതരണം തുടങ്ങി



പ്രിയ സുഹൃത്തുക്കളെ,
തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റിനോട് അനുബന്ധിച്ച് ഒരു മാഗസിന്‍ അണിയറയില്‍ തയ്യാറായികൊണ്ടിരുന്ന വിവരം ഏവര്‍ക്കും അറിയാമല്ലോ?
നമ്മുടെ മാഗസിന്റെ "ഈയെഴുത്ത് 2011" പ്രിന്റിംഗും ബൈൻഡിംഗും മുഴുവൻ ജോലിയും തീർന്നു, വിതരണത്തിനു തയ്യാറായ വിവരം അറിയിക്കുന്നു..

അഡ്വാൻസ് പണം തന്നവർക്ക് കൊറിയർ അയയ്ക്കുന്ന നടപടി തുടങ്ങിക്കഴിഞ്ഞു. വി.പി.പി. അയയ്ക്കാൻ പറഞ്ഞവർക്ക് സൈകതത്തിന്റെ നേതൃത്വത്തിൽ വിതരണം ആരംഭിച്ചു.

ആയിരം കോപ്പി അച്ചടിച്ച പുസ്തകത്തിന്‌ ഡിസൈനിങ്ങ് കൂടാതെ പ്രിന്റിംഗിൻ മാത്രമായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയോളം ചിലവു വന്നു, ഡൈസൈനിംഗ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി മറ്റു ചിലവുകൾ, വേറെയും..

ഏറ്റവും ചുരുങ്ങിയത് ഒരു പുസ്തകത്തിന്‌ 100 രൂപ വീതം ലഭിച്ചാൽ മാത്രമേ ബ്ളൊഗർമാർ അഡ്വാൻസ് ആയി മുടക്കിയ പണം തിരിച്ചു കിട്ടൂ!

(അജിത് നീർവിളാകൻ, പകൽക്കിനാവൻ, മനോരാജ്, ഡോ. ജയൻ, ഗീതാരാജൻ, ചന്ദ്രകാന്തം, ജുനൈദ്, കൊട്ടോട്ടിക്കാരൻ, മുരളീ മുകുന്ദൻ ബിലാത്തിപട്ടണം, രൺജിത്ത് ചെമ്മാട് , ജസ്റ്റിൻ ജേക്കബ് (സൈകതം) തുടങ്ങിയവരും മറ്റു പലരും ചെറിയതുകകളിലൂടെയുമൊക്കെയാണ്‌ ഇതിനുള്ള തുക കണ്ടെത്തിയത് എന്നതിനാൽ ഈ അവസരത്തിൽ അവർക്ക് നന്ദി രേഖപ്പെടുത്തുന്നു)

240 പേജ് A/4 സൈസിൽ, നാചുറൽ ഷേഡിന്റെ മനോഹരമായ പേപ്പറിൽ, അമ്പതോളം പേജുകൾ മൾട്ടി കളർ അച്ചടിയിൽ, 250 ഓളം ബ്ളോഗർമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരുക്കിയ സുവനീർ ആവശ്യമുള്ളവർ, ചിലവുതുകയായ നൂറു രൂപയും V.P.P, Corier ചാർജ് ആയ അമ്പത് രൂപയും നൽകിയാം സുവനീർ ലഭ്യമാകും.

V.P.P ആയി ആവശ്യമുള്ളവർ പോസ്റ്റൽ അഡ്രസ്സ് link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യുമല്ലോ?

കൊറിയർ വേണമെന്നുള്ളവർ താഴെയുള്ള ഏതെങ്കിലും ബാങ്ക് അകൗണ്ടിലേയ്ക്ക് പണം അയച്ച് ആ വിവരം link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യൂ...
കൂടുതൽ കോപ്പി ഒന്നിച്ച് ഒരു ഭാഗത്തേയ്ക്ക് കൊറിയർ അയയ്ക്കുമ്പോൾ, കൊറിയർ ചാർജ്ജ് കുറവേ വരൂ, അതുകൊണ്ട് കൂടുതൽ കോപ്പി ആവശ്യമുള്ളവർ കൊറിയർ രീതി അവല്ംഭിക്കുന്നതാവും ഉചിതം!
ഏകദേശം 5 ബുക്ക് വരെ 100 രൂപയോളമേ വരൂ എന്നാണ്‌ കരുതുന്നത്!

ലൊക്കേഷനും വേണ്ട ബുക്കുകളുടെ എണ്ണവും മെയിൽ ചെയ്താൽ കൊറിയർ ചാർജ്ജ് എത്രയെന്ന് അറിയിക്കാം....

ഇന്ത്യയിലേയ്ക്കുള്ള വിതരണ സംവിധാനമേ ഇപ്പോൾ നിലവിൽ ലഭ്യമായിട്ടുള്ളൂ എന്ന് വ്യസനപൂർവ്വം അറിയിക്കുന്നു....

മനോരാജ്, കൊട്ടോട്ടിക്കാരൻ, ദിലീപ (മത്താപ്) യൂസുഫ്പ, സൈകതം ബുക്സ് , എന്നിവരെ സമീപിച്ചാൽ പുസ്തകം നേരിട്ട് വാങ്ങാം.
താമസിയാതെ എല്ലാ ജില്ലകളിലുമുള്ള ബ്ളോഗർ പ്രതിനിധികളുടെ പക്കൽ ലഭ്യമാക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു...

മറ്റാർക്കെങ്കിലുമോ, ഏതെങ്കിലും സ്ഥാപനത്തിലോ, ലഭ്യമാക്കാൻ (Stockist) കഴിയുമെങ്കിൽ അറിയിക്കാം..... ആ വിവരം മെയിൽ ചെയ്യുമല്ലോ?

മാഗസിന്റെ ഇൻഡെക്സ്, എഡിറ്റോറിയൽ പേജ് സ്ക്രൈബിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്
http://www.scribd.com/doc/57279555/Blog-Magazine#
ഈ ലിങ്ക് വഴി പോയാൽ ഡൗൺലോഡ് ചെയ്തെടുക്കാം....

സുവനീറിന്റെ വെബ് എഡിഷനും പി.ഡി.എഫ് വേർഷനും ഉടൻ ലഭ്യമാകും എന്നറിയിക്കട്ടെ...

Special thanks to all of our sponsors

Servizio : Full Page Back cover
Jasem Jedhah Inner Cover
Lipi Books
India video Magazine
align Web Hosting
Zion Computer
Aseel Agencies
Sign Root Technology
Barns chicken half
Kuzhoor vilson Book Half Page
Caspian half Quarter
Saikatham Books

സൈകതം ബുക്സിന്റെ പ്രവർത്തകരായ ജസ്റ്റിൻ ജേക്കബും, നാസർ കൂടാളിയും ഈ സംരംഭത്തോട് എല്ലാ രീതിയിലും സഹകരിക്കുകയും ഇതിന്റെ വിജയത്തിനായി സമയം കണ്ടെത്തുകയും ചെയ്തു എന്ന് നന്ദിപൂർവ്വം സ്മരിക്കുന്നു...

അകൗണ്ട് വിവരങ്ങൾ:
(വ്യത്യസ്ഥബാങ്കുകളിൽ അകൗണ്ട് ഉള്ളവർക്ക് ഓൺലൈൻ ട്രാൻസ്ഫർ വഴി പണം അയയ്ക്കാനുള്ള സൗകര്യത്തിനാണ്‌ വ്യത്യസ്ഥമായ അകൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നത്)

Ranjith Chemmad
Account Holder Name : Ranjith P
Account Number : 0393051000040220
Bank : South Indian Bank
Branch : Chemmad, Tirurangadi
IFSC Code : SIBL0000393
Malappuram Dt. Kerala

Saikatham Books
Account Holder Name : Saikatham Books
Account Number : 31263972261
Bank : State Bank of India
Branch : Kothamangalam

N.B. Suresh
Account Holder Name : N. suresh Kumar
Account Number : 31178
Bank : Canara Bank
Branch : Punaloor

Mohamed Yousuff. P.A.
Account Holder Name : Mohamed Yousuff. P.A.
Account Number : 12861000004965
Bank : HDFC,
Branch :Edappally branch,Kochi.

ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പഴയ പോസ്റ്റിൽ നിന്നും...


മലയാളം ബ്ളോഗിംഗ് ചരിത്രത്തിന്റെ തന്നെ ഭാഗമായ ബ്ളോഗ് സുവനീർ വെളിച്ചം കണ്ടു!

തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിനോടനുബന്ധിച്ച്, വ്യത്യസ്ഥമായ എന്തെങ്കിലും ചെയ്യണം എന്ന ചർച്ചകൾക്കൊടുവിലാണ്‌ മലയാളം ബ്ലൊഗേഴ്സിന്റെ രചനകൾ ഉൾപ്പെടുത്തി ഒരു ബ്ളോഗ് സുവനീർ അച്ചടിച്ച് പുറത്തിറക്കുക എന്ന ആശയം ഉടലെടുത്തത്...

എൻ.ബി. സുരേഷ് ചീഫ് എഡിറ്ററായി 25ഓളം ബ്ളോഗർമാർ ചേർന്ന് എഡിറ്റോറിയൽ ബോർഡും പത്തോളം അംഗങ്ങളുള്ള ഒരു ടെക്നികൽ കമ്മറ്റിയും നൂറിനു മുകളിൽ അംഗങ്ങളുള്ള ഓർഗനൈസിംഗ് കമ്മറ്റിയും ചേർന്നാണ്‌ ബ്ളോഗ് സുവനീർ എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്!

മാസങ്ങളോളം നീണ്ട കഠിന പരിശ്രമത്തിന്റെ
ഫലമായി മലയാളം ബ്ളോഗുകളിൽ സജീവമായ അഞ്ചൂറോളം ബ്ളോഗർമാരുടെ വ്യത്യസ്ഥമായ പോസ്റ്റുകൾ 'മാഗസിൻ ആർട്ടിക്കിൾ' എന്ന ഗ്രൂപ് ബ്ളോഗിൽ പോസ്റ്റുകയും ചീഫ് എഡിറ്ററുടെ നേത്രൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞു കഥ, കവിത, ലേഖനം, നർമ്മം, അനുഭവം, യാത്ര തുടങ്ങി
നിരവധി വിഭാഗങ്ങളായി തരം തിരിച്ച് അവസാനവട്ട തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയായിരുന്നു...


250 പേജ് തീരുമാനിച്ച് സുവനീറിൽ, മികവുറ്റ സൃഷ്ടികളുടെ ആധിക്യം മൂലം പലതും ഉൾപ്പെടുത്താൻ കഴിയാതെ വ്യസനപൂർവ്വം മാറ്റി വെയ്ക്കേണ്ടി വന്നു...
തിരഞ്ഞെടുപ്പ് എന്ന അതിസങ്കീർണ്ണമായ പ്രക്രിയയ്ക്കായ് സുരേഷ്മാഷും കൂട്ടരും ജോലി പോലും മാറ്റി വച്ചു ഇതിനായ് സമയം കണ്ടെത്തി എന്നത് സ്തുത്യർഹമായ കാര്യമാണ്‌...
എകദേശം ഇരുനൂറിനടുത്ത് കവിതകളും 50 ഓളം കഥകളും ഇരുപതിനു മേൽ ലേഖനങ്ങളും നർമ്മവും പത്തോളം യാത്രാവിവരണങ്ങളും മറ്റു വിഭവങ്ങളും കൂടാതെ ബ്ളോഗ് തുടങ്ങുന്നതെങ്ങനെ, മലയാളം ബ്ളോഗിന്റെ നാൾവഴികളെക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള അനുസമരണം തുടങ്ങി വ്യത്യസ്ഥമായ ഒരു പാടു വിഭവങ്ങളാണ്‌ "ഈയെഴുത്ത് എന്ന ബ്ളൊഗ് സുവനീറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്....


"ഈയെഴുത്ത്" വായിക്കുന്ന ബ്ളോഗേഴ്സ്
നാനൂറോളം എഴുത്തുകാരെ അണിനിരത്തിക്കൊണ്ട്,

പ്രൂഫ്, ഡിസൈനിംഗ്, ലേയൗട്ട്, ചിത്രീകരണം തുടങ്ങി പ്രിന്റിംഗ് ഘട്ടം വരെയുള്ള എല്ലാ ജോലികളും ബ്ളോഗർമാർ തന്നെ ചെയ്തു എന്നുള്ളതാണ്‌ ഈ സുവനീറിന്റെ മറ്റൊരു പ്രത്യേകത!

പ്രീപ്രസ്സ് ജോലികൾക്ക് പ്രസ്സുകൾ തന്നിരുന്ന ക്വട്ടേഷൻ 40000 രൂപയായിരുന്നു...
ആ തുകയാണ്‌ ബ്ളോഗിലെ സാങ്കേതിക വിദഗ്ദരുടെ ഇടപെടൽ മൂലം നമുക്ക് ലാഭിയ്ക്കാൻ കഴിഞ്ഞത്...


എന്നിട്ടും സൈകതം ബുക്സ് ഏറ്റെടുത്ത പ്രിന്റിംഗ്, വിതരണ ജോലികൾക്ക് ഒരു ലക്ഷത്തിനു മുകളിൽ ചിലവു വന്നു...

മറ്റൊരു പ്രധാന സവിശേഷത, പരസ്യങ്ങളുടെ അതിപ്രസരം ഇല്ലാതെ സുഗമമായ വായനാ സൗകര്യം ഒരുക്കുന്നു എന്നുള്ളതാണ്‌...
250 ൽ താഴെ പെജുകളുള്ള സുവനീറിൽ വെറും ഏഴോളം പേജ് മാത്രമേ പരസ്യങ്ങൾക്ക് വേണ്ടി നീക്കി വച്ചുള്ളൂ..
ബാക്കിയെല്ലാം ബ്ളൊഗർമാരുടെ സൃഷ്ടികൾ ആണെന്നു പറയാം...


Read more...

ബാക്കിപത്രം

നിറങ്ങളേഴും തുന്നി ചേർത്തൊരു വർണ്ണക്കുപ്പായം
മഴത്തുള്ളിയാൽ നനഞ്ഞൊട്ടി ഈറനാകവേ
കണ്ണുനീരൊഴുകിയ കവിളിലെ നനവ്
മഴത്തുള്ളികൾ ചാലിട്ടൊഴുകിയതെന്ന് നിനച്ചു

പുതുമണം മാറാത്ത ഉടുപ്പൊന്നു കിട്ടുവാൻ
തലയൊന്നു നനയ്ക്കാത്ത കുടയൊന്നു ചൂടുവാൻ
ഉപവാസമില്ലാതെ വയറൊന്നു നിറയ്ക്കുവാൻ
കനിവുള്ള മനസ്സുകൾക്കായ് കാത്തിരിക്കയാണിന്നും

തലോടുവാൻ നീട്ടിയ കൈകളാൽ
തട്ടിയെറിഞ്ഞതാണെന്നറിഞ്ഞിട്ടും
ചുറ്റോടു ചുറ്റിനും കണ്ണോടിച്ചിട്ടും
കാണ്മ്തില്ല എങ്ങുമേ ഒരു നറു പുഞ്ചിരി...

വ്യാധിയിൽ നഷ്ടമായ് തീർന്നൊരച്ഛനും
ആധിയാൽ പിടഞ്ഞ് തീർന്നൊരമ്മയും
ആകുലതയാൽ പകച്ചു പോയൊരു കുഞ്ഞു പെങ്ങളും
ഇന്നെൻ ജീവിത ബാക്കി പത്രമായ്.

Read more...

ഇരുളിൻ വെളിച്ചം..

ഇളം കാറ്റിൽ ആലോലമാടുമീ
വെള്ളില താളിതൻ വള്ളികൾ
നാഗരൂപമായ് ഇളകിയാടുമ്പോൾ
നാമമുരുവിട്ട് മെല്ലെ പിന്തിരിഞ്ഞോടവേ

അസ്ഥിതറയിലെ കൽ വിളക്കുകൾ
തന്നിൽ തെളിഞ്ഞൊരു തിരിനാളങ്ങൾ
അടക്കിയ ചിരിയുമായ്
കാറ്റിലുലയാതെ കിന്നാരമോതിയോ

തൊട്ടാവാടി തന്നിൽ കൊളുത്തിയ
ദാവണിതുമ്പു വലിച്ചൂരവേ
ഹൃദയതുടിപ്പിൻ താളമുയർന്നപ്പോൾ
നാമസങ്കീർത്തനം ഉച്ചത്തിലായതല്ലേ

ഇന്നീ മരുഭൂവിൽ ചുടുകാറ്റേല്ക്കവേ
ഗൃഹാതുരത്വമുണർത്തുന്നൊരീ ഓർമ്മകൾ
മനസ്സിൽ അലയടിച്ചുയരവേ
കാണുന്നു ഞാനാ ഇരുളിൻ വെളിച്ചം.

Read more...

"തോല്‍ക്കുന്നില്ല ഞങ്ങള്‍ "





================

വടക്കിരുന്നൊരു
പച്ച തത്ത ചിലച്ചു ..
മധ്യരേഖയില്‍
പതാക നാട്ടിയൊരു
കുഞ്ഞാട് കരഞ്ഞു ...
തെക്കന്‍ മലയിലിരുന്നൊരു
നായ കുരച്ചു

ഒടുവില്‍ മലമുകളിലെ
ദൈവങ്ങള്‍ക്ക്
മനസ്സലിഞ്ഞപ്പോള്‍

പാളം തെറ്റിയ
രാഷ്ട്ര തന്ത്രങ്ങള്‍ക്ക് മേല്‍
അടിഞ്ഞു കൂടുന്നത്
കാമകറപറ്റിയൊരു
കന്യകാത്വത്തിന്റെ
ശാപ വചസ്സുകളാണ്

വര്‍ഗ്ഗ സിദ്ധാന്തത്തിന്‍റെ
വര്‍ണ്ണ സ്വപ്നങ്ങളില്‍
നഞ്ച് കലര്‍ത്തി
സ്വത്വ ബോധത്തിന്റെ
ഉപ്പു നീറ്റിയവര്‍
സ്വപ്നശാഖികളില്‍
അഭയം തിരഞ്ഞവര്‍
നരദൈവങ്ങള്‍ക്ക്
ദീപമുഴിഞ്ഞവര്‍
വിജയ പീഠമേറുമ്പോള്‍

കരിഞ്ഞുണങ്ങിയ
പുല്‍നാമ്പുകള്‍ താണ്ടി
കളതിന്നുതീര്‍ത്ത
മുണ്ടകന്‍ പാടത്തിലൂടെ
താഴ്വാരത്തിലെ-
ക്കിഴഞ്ഞിറങ്ങിപോയത്
കുടിലിലെ കാരുണ്യത്തിന്റെ
നീരുറവയായിരുന്നൂ

പരമ്പരകള്‍ പുഷ്പ്പിച്ച
വൃഷ്ട്ടി ഭൂമികളില്‍
തളച്ചിടപ്പെട്ട
രോദനങ്ങള്‍ക്ക്‌ മേല്‍
ഇനിയാരുടെ
സാന്ത്വന നാദമുയരും

സഖാവേ ,...
കടലെടുത്ത മനസാക്ഷി
കാലത്തിനു മടക്കി നല്‍കാന്‍
ഒരു കാറ്റ് കരുത്താര്‍ജ്ജിച്ചു
അലറിയടുക്കുന്നൂണ്ട്

രാവിന്റെ മാടത്തിനുള്ളില്‍
നിനക്കായോരുഷസ്സ്
സുഗന്ധവാഹിയായൊരു
രക്ത പുഷപ്പവും
കാത്തുവച്ചുണര്‍ന്നിരിക്കുമ്പോള്‍

"തോല്‍ക്കുന്നില്ല ഞങ്ങള്‍ "

Read more...

നിത്യ സ്നേഹമായ്....

മറഞ്ഞു പോയൊരു സാന്ധ്യ താരകമേ
നീയെന്നെ അറിയാതെ പോയതെന്തേ
മൗനത്തിൻ വാത്മീകത്തിൽ ഒളിക്കവേ
വീണ്ടും വിളിച്ചുണർത്തിയതെന്തേ

നൊമ്പരപൂവായ് അലിയുവാൻ മോഹിക്കവേ
വീണ്ടുമൊരു പൂമൊട്ടായ് മാറ്റിയതെന്തേ
സ്നേഹയമുനയായ് ഒഴുകുവാൻ കൊതിച്ചെന്നാലും
കാളിന്ദി തൻ പുളിനമായ് തീർന്നുവല്ലോ

നിനക്കായ് ജന്മമൊന്നു ബാക്കി വെക്കാം
കടമൊന്നുമില്ലാതെ കാത്തുവെക്കാം,
ഉയരുമീ സ്നേഹത്തിൻ ഗാനത്താലെന്നും
ഉണർവ്വോടെ നിന്നെ ഞാൻ ചേർത്തുനിർത്താം

കൊഴിഞ്ഞൊരീ ഇലകൾ തൻ വേദനയിൽ
തളിരിടും നാമ്പുകൾ തൻ സ്വപ്നങ്ങൾ
വെറുമൊരു ചാപല്യമായ് കണ്ടിടാതെ
നിത്യ സ്നേഹത്തിൻ സ്മാരകമായ് ഉയർത്തീടാം.

Read more...

മരിച്ചവന്‍റെ കണ്ണീര്

മരിച്ചവന്‍റെ കണ്ണീര് കണ്ടിട്ടുണ്ടോ ?
മരിച്ചവനു കണ്ണീരോ ?
ഉത്തരം മറുചോദ്യമാവും

ചോദ്യചിഹ്നത്തിന്‍റെ
അരിവാള്‍മുന
കഴുത്തോട് ചേര്‍ത്ത് പറയട്ടെ :

തന്നെയോര്‍ത്തല്ല ,
തനിക്ക് ശവപ്പെട്ടി
പണിയേണ്ടി വന്നവനെയോര്‍ത്ത്
അവന്‍റെ ഏകാന്തതയോര്‍ത്ത്

അവന്‍റെ അന്നത്തില്‍
മരണത്തിന്‍റെ കയ്പ്പുണ്ട്
കാതിലത്രയും
നിലച്ച ഹൃദയത്തിന്‍റെ മുഴക്കമുണ്ട്
നിശ്വാസം നിറയെയും
മടുപ്പിക്കുന്ന ഗന്ധമുണ്ട്
നിഴലുകള്‍ക്ക് പോലും
രക്തച്ഛവിയുണ്ട്

ഒരുപാട് മരണങ്ങളുടെയും
സ്വന്തം ജീവിതത്തിന്‍റെയും
ഇടയിലെ തുരുത്തില്‍
അയാള്‍ ഏകനാണ്

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍
മതിയായെന്നു വരില്ല
സ്വന്തം അച്ഛന്, അമ്മയ്ക്ക് ,
പാതിജീവനായിരുന്നവള്‍ക്ക് ,
സ്വന്തം ചോരയ്ക്ക്
ശവപ്പെട്ടി പണിയേണ്ടി വന്നവന്‍റെ
വേദന മറന്നു കിട്ടാന്‍

എങ്കിലും ശവപ്പെട്ടി വില്‍ക്കുന്നവന്
മരണമില്ലാതെ ജീവിതമില്ലല്ലോ !

മരിച്ചവന്‍ കരയാതെന്തു ചെയ്യും

Read more...

നിന്റെ കീശേല് എത്ര കൊരട്ട പിടിക്കും ?











റോഡ്‌ മ്മന്നു വീണു കിട്ടുന്ന *കൊരട്ട ചുട്ടു തിന്നരുത്.
*വൈന്നേരം , കൈപ്പാടിനിപ്പറത്തെ
രാമേട്ടന്റ *കണ്ടത്തില്‍ *സൊണ്ണ്  കളിക്കാന്‍ പോണം,
*ഗോട്ടിക്ക് പകരം കൊരട്ട കൊണ്ട്
സൊണ്ണ്  കളിയ്ക്കാന്‍ വിളിക്കണം,
 മൂക്കിളിയന്‍ ഗോപു , എന്നെ കൂട്ടാണ്ട്
*രാക്കുണ്ടേ പറക്കിയതെല്ലാം തിരിച്ചു പിടിക്കണം.

ഞായറാഴ്ച അമ്മൂന്റെ എട്ടനേം കൂട്ടി
മാപ്ലേന്റെ പറമ്പില്‍ കൊരട്ട *മാട്ടാന്‍ പോണം.

തൊണ്ട കുത്തുന്ന *കരിചി മാങ്ങ അമ്മൂന്റെ എട്ടന്,
പിളര്‍ക്കുമ്പോള്‍ വായിലെന്ന പോലെ വെള്ളം ചാടുന്ന
പഴുത്ത മാങ്ങ എനക്കും അമ്മൂനും ..

കളിയ്ക്കാന്‍ പോവുമ്പോള്‍ ഇടുന്ന ട്രൌസറിന്റെ
കീശേല്  കൃത്യായിട്ട് 23  കൊരട്ട പിടിക്കും.
ഒരു കീശ കൊരട്ടക്ക് മൂന്നുറുപ്യ കിട്ടും,
അത് കൂട്ടി വെച്ചിട്ട്  വേണം
വിഷൂനു നൂറു ഉറുപ്യെന്റെ വെടി മേണിക്കാന്‍..!!


  പിന്കുറിപ്പ് :

ഒറ്റയ്ക്കിരിക്കുമ്പോള്‍
മഴ നനഞ്ഞ ആമ്പലിന്റെ
മണമുള്ള നിന്റെ ഓര്‍മകളുമായി
ഒരു നിശാ  കാറ്റ്  ഇടയ്ക്കിടെ
വന്നു പോകാറുണ്ട്...






* കൊരട്ട :കശുവണ്ടി
ഗോട്ടി : ഗോലി
സൊണ്ണ്  : ഒരു തരാം നാടന്‍ ഗോലി കളി
രാക്കുണ്ടേ : അതിരാവിലെ
മാട്ടുക : മോഷ്ടിക്കുക
കരിചി മാങ്ങ : മൂക്കാത്ത കശുമാങ്ങ,  തിന്നാല്‍ തൊണ്ട കുത്തി ചുമക്കും
കണ്ടം : പാടം
വൈന്നേരം: വൈകുന്നേരം
ഇനിയും അര്‍ഥം കിട്ടാത്തവ ഉണ്ടെങ്കില്‍, ചോദിച്ചാല്‍ പറഞ്ഞു തരുന്നതായിരിക്കും

Read more...

നീയണയുകില്ലേ...

മാഞ്ഞുപോകുമൊരു മാരിവില്ലായ് മറയാതെ
പുലരൊളിയേകും സൂര്യനായ് തീരുകില്ലേ
തകർത്തുപെയ്യും പേമാരിയാവാതെ
നനുത്ത ചാറ്റൽ മഴയായ് തഴുകില്ലേ

ഇളകി മറിഞ്ഞൊഴുകും പുഴയായ് മാറാതെ
പനിനീരുപോലുള്ള അരുവിയായ് ഒഴുകില്ലേ
താമരയിലയിൽ തുളുമ്പും ജലത്തുള്ളിയാകാതെ
പുൽ ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിയായ് തണവേകില്ലേ

കനവിൽ നിറയും ആർദ്രതയാകാതെ
നിനവിൽ തെളിയും സ്നേഹമായ് വരുകില്ലേ
പ്രിയമേറുന്നൊരു സ്വപ്നമായ് തെളിയാതെ
പ്രണയമേകുന്നൊരു സ്പന്ദനമായ് തുടിക്കുകില്ലേ

ദിനങ്ങളേറെ കൊഴിഞ്ഞു പോയെന്നാലും
ജന്മാന്തരങ്ങളിലൂടെ അരികത്തണയുകില്ലേ
ഇനിയും അണയാത്ത മോഹമായ് തളരാതെ
തെളിയുന്ന ഉയിരുമായ് അരുകിലണയുകില്ലേ

Read more...

കൺചിമ്മാതെ...

നീലവാനിൽ മേഘത്തേരുകൾ പാഞ്ഞിടുമ്പോൾ
സാന്ധ്യതാരകം കൺചിമ്മിയതെന്തേ
വിളക്കുവയ്ക്കുവാനെത്തിയ ദേവസുന്ദരികൾ തൻ
പുഞ്ചിരിയിൽ കണ്ണുകളഞ്ചിയതോ

കളിവാക്കു ചൊല്ലുവാൻ അരികിലെത്തും
തിങ്കൾ കിടാവിനെ കണ്ടതിനാലോ
കളകളം പൊഴിക്കുന്നൊരീ കായൽതിരകളുടെ
നൂപുരധ്വനി കേട്ടതിനാലോ

കഥകളിലൂം കവിതയിലും നിറയുന്ന
നിളയുടെ നെടുവീർപ്പുകൾ അറിഞ്ഞതിനാലോ
തുഞ്ചൻ പറമ്പിലെ കിളിതത്ത തൻ
സ്വരരാഗ സംഗീതം കാതിലിമ്പമായ് തീർന്നതിനാലോ

ഇരുളിൻ യാമങ്ങളിൽ ഉയർന്നു കേട്ടൊരു നിലവിളി
ബധിര കർണ്ണങ്ങളിൽ അലിഞ്ഞില്ലാതായതിനാലോ
പിടഞ്ഞു പോയൊരു ജീവന്റെ തുടിപ്പുകൾ
നിലച്ചുപോയതറിഞ്ഞതിനാലോ

നിസംഗതയാൽ പൊലിഞ്ഞു പോയൊരു ജീവനായ്
ഇനിയൊരു ജീവനെ നഷ്ടമാക്കാതെ
ഇനിയും കണ്ണിമയൊന്നു ചിമ്മാതെ
കാവലായ് കാത്തിരിക്കുവതാണോ....

Read more...

വെൺ പിറാവേ...

മനസ്സിന്റെ ജാലകവാതിലിനരികിൽ
ചിറകിട്ടടിച്ചൊരു വെൺ പിറാവേ
ഉടഞ്ഞു വീണൊരു ചില്ലുജാലകത്തിലൂടെ
ആരും കാണാതെൻ ചാരേ നീയെന്തിനായ് വന്നു

മുറിവൊന്നുമേല്ക്കാതെ പറന്നു വന്ന നിനക്കെൻ
ഇരുൾ തിങ്ങിയ ജാലകവാതിലിനാൽ മുറിവേകിയോ
തമസ്സു മുറ്റിയ വഴിയിലൊരിത്തിരി വെട്ടമായ്
വന്നൊരു മിന്നാമിനുങ്ങിന്നെങ്ങു പോയ്

നിണമാർന്ന ചിറകുമായ് നീയെൻ നെഞ്ചിൽ കുറുകി ചേരവേ
മുൾമുനയേറ്റപോലെൻ നെഞ്ചകം നീറിപിടയുന്നു
ഇനിയുമിവിടെ നിണമിറ്റു വീഴാതെ
ശാന്തി തൻ ദൂതുമായ് നീ പറന്നുയരാമോ...

Read more...

മരവിക്കാത്ത മനസ്സുമായ്.

കണ്ണൊന്നു തുറക്കാതെ തന്നെ അവൾ അരികിലെത്തിയത് അറിഞ്ഞു. നനുത്ത കാലടി ശബ്ദത്തിനൊപ്പം കിലുങ്ങാൻ മടിക്കുന്ന പാദസരത്തിന്റെ സ്വരം എവിടെ നിന്നും തിരിച്ചറിയാം. നാളുകളായി എന്നെ വിളിച്ചുണർത്തുന്ന ആ കിലുക്കം തിരിച്ചറിയാനായില്ലെങ്കിൽ പിന്നെ എന്റെ കാതുകൾക്ക് എന്താണു തിരിച്ചറിയാനാകുക. എത്രയോ നാൾ മനസ്സിൽ വെച്ചാരാധിച്ചാണു ഒന്നു സ്വന്തമാക്കിയത്. എന്നിട്ടും എവിടെ പിഴച്ചു? ഇന്നിപ്പോൾ അവളുടെ ഒരു സ്പർശനം പോലും അന്യാമാകുമ്പോൾ എന്റെ ജീവിതം വൃഥാവിലായിരുന്നു എന്നറിയുന്നു.

എല്ലാ അനുഗ്രഹത്തോടെയും ആശിച്ച പോലെ സ്വന്തമാക്കിയപ്പോൾ എല്ലാം നേടിയെടുത്ത അഹങ്കാരമായിരുന്നു. പക്ഷേ നാളുകൾക്കിടയിൽ എന്നിലെ വികാരത്തിനൊപ്പം സഞ്ചരിക്കാൻ ആകില്ലെന്ന സത്യം മനസ്സിനെ നിരാശപ്പെടുത്തി. മനസ്സുകോണ്ട് ഏറെ സ്നേഹിച്ചിട്ടും ശരീരങ്ങൾ പരസ്പര പൂരകങ്ങൾ ആകാതെ അകന്നു പോകയായിരുന്നു. പിന്നീട് എന്റെ സഞ്ചാര വഴികൾ ഏതൊക്കെയെന്ന് എനിക്കു തന്നെ നിശ്ചയിക്കാനാകുമായിരുന്നില്ല. ഒന്നിൽ നിന്നും മറ്റൊന്നിലേക് എന്ന പ്രയാണം എവിടെയൊക്കെ എന്തിലൊക്കെ കൊണ്ടെത്തിച്ചു എന്നും നിശ്ചയമില്ലാതാക്കി.

തെറ്റെന്നറിഞ്ഞു തന്നെ മദ്യത്തിലും മദിരാക്ഷിയിലും അഭയം കണ്ടെത്തി എന്റെ സൗഖ്യം തേടി. ഒന്നിലും പൂർണ്ണ തൃപ്തി നേടാനാകാതെ അലയുമ്പോൾ കണ്ടെത്തിയ സൗഭാഗ്യമായിരുന്നു ആ മാലാഖ. സ്നേഹത്തോടെയും സമർപ്പണത്തോടെയും അലിവോടെയും എന്നിലേക്ക് പെയ്തിറങ്ങിയ പുതുമഴ. എന്റെ എല്ലാമെല്ലാമെന്നു മനസ്സിൽ ഉറപ്പിച്ചപ്പോൾ അവിടമാണെന്റെ അഭയമെന്നു കണ്ടെത്തിയപ്പോൾ നിഷ്കരുണം എന്നെ തട്ടിയെറിഞ്ഞു. അതെന്റെ തകർച്ചയോ അതോ പുനർജന്മമോ?

മനസ്സിന്റെ സമനില തെറ്റി ഭ്രാന്തമായ അവസ്ഥയിലേക്ക് ഞാൻ എത്തിപ്പെടുമെന്ന് ഉറപ്പായാപ്പോൾ അഭയമരുളിയ കൈകൾ തന്നെ ഉദകക്രിയ ചെയ്യരുതെന്ന് അപേക്ഷിച്ചപ്പോൾ എന്റെ കൂടെ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചവൾ എനിക്ക് ആരായി തീരണം. ഒന്നും നല്കിയില്ലെങ്കിലും തള്ളിയെറിയരുതെന്ന അപേക്ഷ ചെവിക്കൊണ്ടപ്പോൾ ആ സ്നേഹം തിരിച്ചറിയാമായിരുന്നു. അതാണെന്റെ ജീവിതവും.

ജീവിതത്തിലേക്ക് കൂടെ കൂട്ടിയവൾ ഒരു പരിഭവവും ഇല്ലാതെ എല്ലാ ആവശ്യങ്ങൾ ചെയ്തു തരുമ്പോഴും മനസ്സിലേക്ക് ആവാഹിച്ച ഈ കാലോച്ചാക്കായ് ഞാൻ കാതോർക്കുന്നു... ഈ പാദസരം കിലുങ്ങുമ്പോൾ എന്റെ മനസ്സും നിറയുന്നു. ആരുമറിയാത്ത ആരാധന മനസ്സിൽ തന്നെ നിറയട്ടെ... മരിക്കാത്ത ഓർമകളോടെ മരവിക്കാത്ത മനസ്സുമായി ഞാനും ജീവിക്കട്ടെ.

Read more...

തപിക്കുന്ന ജീവൻ

വർണ്ണപ്പീലിയെല്ലാം കൊഴിഞ്ഞുവല്ലോ
വസന്തത്തിൻ പൂക്കളെല്ലാം കരിഞ്ഞുവല്ലോ
കുയിലിൻ ഗാനം നിലച്ചുവല്ലോ
കണ്ണീരു മാത്രം തോരാതതെന്തേ

ഓർമ്മകൾ ഓളങ്ങളായ് അലയടിക്കുമ്പോൾ
ഓടിയൊളിക്കുവാൻ മാളവുമില്ലെങ്ങും
ഓമനിക്കുവാൻ കരങ്ങൾ നീട്ടവേ
തട്ടിത്തെറിപ്പിച്ചു പോകുവതെന്തേ

ഉരുകാതെ നീറുന്നൊരു മനസ്സിൻ നൊമ്പരം
ചിരിക്കുള്ളിലൊളിച്ചാലും മറയ്ക്കുവാനാകുവതില്ല
എത്ര പ്രിയമെന്നു ചൊല്ലിയാലും എന്നുമീ
നൊമ്പരത്തിപ്പൂവിൻ ഹൃത്തടം വ്രണിതമായ് തീർന്നിടും

അറിയാതെ പിഴച്ചൊരക്ഷരമല്ലീ ജന്മം
പഴിയേറ്റു പോയൊരു പടുജന്മമെന്നറിയൂ
ത്രാണിയില്ലൊട്ടുമേ ഇനിയും തപിക്കുവാൻ
ശാപമേറ്റുവാങ്ങുന്നൊരീ ജന്മമിനിയും ശാപപങ്കിലമോ....

Read more...

തപിക്കുന്ന ജീവൻ

വർണ്ണപ്പീലിയെല്ലാം കൊഴിഞ്ഞുവല്ലോ
വസന്തത്തിൻ പൂക്കളെല്ലാം കരിഞ്ഞുവല്ലോ
കുയിലിൻ ഗാനം നിലച്ചുവല്ലോ
കണ്ണീരു മാത്രം തോരാതതെന്തേ

ഓർമ്മകൾ ഓളങ്ങളായ് അലയടിക്കുമ്പോൾ
ഓടിയൊളിക്കുവാൻ മാളവുമില്ലെങ്ങും
ഓമനിക്കുവാൻ കരങ്ങൾ നീട്ടവേ
തട്ടിത്തെറിപ്പിച്ചു പോകുവതെന്തേ

ഉരുകാതെ നീറുന്നൊരു മനസ്സിൻ നൊമ്പരം
ചിരിക്കുള്ളിലൊളിച്ചാലും മറയ്ക്കുവാനാകുവതില്ല
എത്ര പ്രിയമെന്നു ചൊല്ലിയാലും എന്നുമീ
നൊമ്പരത്തിപ്പൂവിൻ ഹൃത്തടം വ്രണിതമായ് തീർന്നിടും

അറിയാതെ പിഴച്ചൊരക്ഷരമല്ലീ ജന്മം
പഴിയേറ്റു പോയൊരു പടുജന്മമെന്നറിയൂ
ത്രാണിയില്ലൊട്ടുമേ ഇനിയും തപിക്കുവാൻ
ശാപമേറ്റുവാങ്ങുന്നൊരീ ജന്മമിനിയും ശാപപങ്കിലമോ....

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP