ഏകം













വര്‍ത്തമാനം തെളിയാത്ത കൈവെള്ളയിലും
നക്ഷത്രങ്ങള്‍ കരിഞ്ഞുപോയ ഭുതത്തിലും
ഇരുണ്ട ആകാശങ്ങളുടെ ഭാവിയുള്ള മനസ്സിലും
വേപഥു പൂണ്ട് നിലകൊള്ളുന്ന കാലത്തില്‍.
ഇരുട്ടിരുട്ടിനെ തിന്നുതീര്‍ക്കുന്നയാമത്തില്‍
നേദിച്ച ബീജം സാക്ഷിയായ് താതന്‍ ചൊല്ലി: 
"പിറക്കാനിരിക്കുന്നവന്‍ നിനക്ക് തുണയാവേണ്ടവന്‍
കരുത്തോടെ ആഞ്ഞുപുണര്‍ന്നോളുയെന്നെ".
പെറ്റുനോവിന്നാലസ്യത്തില്‍
പൊക്കിള്‍ക്കൊടി മുറിച്ചെടുത്ത് മാതൃവചനം;
"ചിതകളെരിയുന്ന ഭൂമിതന്‍ മാറില്‍ നീ ഏകന്‍,
മന്ദഹാസങ്ങള്‍ ദാനമേകരുത്
കഞ്ഞിക്കുപ്പാവാത്ത കണ്ണുനീര്‍ പൊഴിക്കരുത്".
പൂഴിമണലില്‍ ആദ്യമായ് വിരല്‍ പതിഞ്ഞനേരം ഗുരുമൊഴി:
"നീ അക്ഷരത്തിനുമകലെ നില്‍ക്കെണ്ടവന്‍,
ദക്ഷിണയേകാന്‍ നിനക്കുപെരുവിരലുപൊലുമില്ല !".
മാണിക്യമാലിന്യമോന്നായെറ്റു വാങ്ങുന്ന നഗരസാഗരം,
കോട്ടുവാപോലെ നിറഞ്ഞ നഗരക്കാഴ്ചകള്‍.
തെരുവീഥികളില്‍,
പറങ്കികളുടെ ഉദരത്തിനു പണയംവെച്ച
തലച്ചോറുകളുടെ രഥയാത്ര.
തെരുവോരത്തെയോടകളില്‍,
മുറിവേറ്റ കന്യാചര്‍മ്മങ്ങളിലെ രക്തമൊഴുകുന്നു.
നഗരമോന്നായ് തിരക്കുന്ന കമ്പോളത്തില്‍,
ഹൃദയരസം പുരണ്ടസ്നേഹവും
പ്രതീക്ഷയുള്ള ആകാശവും കെട്ടികിടക്കുന്നു.
കാമം തിളപ്പിയ്ക്കും ഔഷധികള്‍ക്കും
ദിശയറിയാത്ത വടക്കുനോക്കി യന്ത്രത്തിനും
ചലനംതെറ്റിയ ഘടികാരത്തിനും
ഐസ്ക്രീമിലുരുകിയൊലിക്കുന്ന പ്രണയങ്ങള്‍ക്കും
ആള്‍ത്തിരക്കേരുന്നു.
ഫാസ്റ്റ് ഫുഡ്‌ പുരകളില്‍
തിന്നും തിന്നാതെയും ജീര്‍ണ്ണിച്ച ജഡങ്ങള്‍
ചത്തു മലയ്ക്കുന്നു !
നഗരസാഗരത്തിലൂടെ കാല്‍ച്ചങ്ങലകളില്ലാതെ
അസ്ഥികളില്ലാത്ത വായുപോലെയലച്ചില്‍ .
അസ്വസ്ഥതകളുടെ മണ്‍കൂനകളില്‍
മണ്‍ചെരാത് കൊളുത്താനായ്‌ അവള്‍.
അസ്തമയസുര്യന്റെ മനോഹാരിതയും
രാപകലുകളില്‍ തിന്നുതീര്‍ത്ത സ്വപ്നങ്ങളും
അടര്‍ത്തിമാറ്റി ,
നിഴലുകളിണചേരുന്ന വീഥിയില്‍
അവളും മറഞ്ഞുപോയ്‌
ശൂന്യതകളുടെ കൊട്ടാരം വെടിഞ്ഞ്‌,
ആത്മാഹുതിയുടെ മുനമ്പില്‍ നില്‍ക്കെ .
തോളില്‍ തണുത്തസാന്ത്വന സ്പര്‍ശം
ഓര്‍മ കടയുന്നു,
അക്ഷരം നിറവായി തന്നവന്‍
പാഥേയം പകുത്തവന്‍
കരിമുകിലിനു പിന്നില്‍നിന്നു
നക്ഷത്രമുദിക്കുമെന്നു പറഞ്ഞുതന്നവന്‍ .
അവശേഷിച്ച അസ്ഥികളില്‍ ജ്വരം
തിളച്ചപ്പോള്‍ ഒറ്റപ്പെടുത്താനുള്ള
ഭാഷ അവനുമറിയുന്നു.
കണ്ണിമപോലും ഇളകാത്ത നേരത്ത്
മരവിച്ച ജീവന് മുറിവില്‍ മരുന്നുപോല്‍ മരണം .
എങ്കിലും ,
ചലിക്കാത്ത ശിരസ്സിനെ ഒറ്റുകൊടുക്കാതെ
സുര്യനുദിക്കും ദിക്കറിഞ്ഞു,, ദിക്കുനോക്കി.
ഭൂമിയുടെ മാറില്‍ തിരശ്ചിനമായൊരു കിടപ്പ് .
കല്പാന്തകാലം വരേയ്ക്കും, ഒറ്റയ്ക്കൊരു കിടപ്പ്.
ഒറ്റയ്ക്ക് ...

Read more...

അച്ഛനില്ലാതെ...

അമ്മ തൻ ചുടു കണ്ണീരൊപ്പുവാൻ
നീട്ടുമെൻ കുഞ്ഞു കരങ്ങൾ
മാറോടു ചേർത്തു വിതുമ്പുമെന്നമ്മയോടു
ഞാനെന്തു ചോല്ലേണ്ടു

ഈ ലോക വീഥിയിൽ വഴികാട്ടിയായ്
മുന്നിൽ നടന്നൊരച്ഛനിന്നെൻ
ലോകത്തു നിന്നും മാഞ്ഞു പോകവേ
ഓർക്കുവാനകതില്ലയീ നൊമ്പരങ്ങൾ

കളിപ്പന്തുമായെത്തുമെൻ അച്ഛനെ
കാത്തിരിപ്പതു വൃഥാവിലീ ജന്മം
എന്നറിവിൽ ഉരുകി തീരവേ
ഇടറി വീഴുന്നീ ജീവിത യാത്രയിൽ

കൊഴിഞ്ഞു പോയൊരു നാളുകൾ തൻ
ഓർമ്മ പെറുക്കി വച്ചെൻ അമ്മയ്ക്കു
കരയുവാനിനി കണ്ണീർ ബാക്കിയില്ല
താങ്ങുവാനെൻ കൈകൾക്കു ശക്തിയുമില്ല

വിധിയെന്നു ചൊല്ലി പിരിയുന്നെല്ലാരും
എന്നച്ഛനെ നഷ്ടമാക്കിയതേതു വിധി
അമ്മ തൻ പ്രാർത്ഥന വ്യർത്ഥമാക്കിയതേതു വിധി
ആലംബഹീനരായ് തീർത്തതേതു വിധി

വിധിയെ പഴിക്കുവാൻ മാത്രമായ്
ബാക്കിയായൊരു ജന്മത്തിൽ പ്രാർത്ഥിച്ചിടട്ടെ
എന്നച്ഛൻ തന്നുടെ ഭാഗ്യസുതനായ് പിറക്കുവാൻ
ഇനിയുമൊരു ജന്മം നല്കീടുമോ

Read more...

പരദേശി...

രാവേറെ ചെന്നിട്ടും, കുട്ടിപ്പായയില്‍
കുരുന്നിന്റെ കുസൃതികള്‍
അരങ്ങു തകര്‍ക്കുമ്പോള്‍, അമ്മ പറയും
വേഗമുറങ്ങിയില്ലേല്‍ "പരദേശി" വരും...
പരദേശിയെന്നാല്‍ എന്തെന്നറിഞ്ഞില്ലെങ്കിലും
അത് കേട്ടാല്‍, ചുരുണ്ട് പുതപ്പില്‍ വലിഞ്ഞു കേറും...

അമ്മൂമ്മയ്ക്ക് കടും വയലറ്റ് നിറമുള്ള
കാതിലോലയുമായ്‌ വരും പരദേശി...
വന്നാലൊന്നു മുറുക്കി, കുശലം പറഞ്ഞ്
എട്ടണയുംവാങ്ങി അടുത്ത വീട്ടിലേക്ക്..
ഓലയുടെ നിറംമങ്ങുന്ന ദിവസം, കൃത്യമായ്
കയ്യിലോരൂന്നുവടിയുമായ്, "പരദേശി" എത്തും...
ശബ്ദം കൊണ്ടും, ദേഹം കൊണ്ടും, നോട്ടം കൊണ്ടും,
ഭയാനകമായി ഒന്നുമില്ലാത്ത പരദേശി..
എങ്കിലും, മനസ്സില്‍ ഒരു പേടിസ്വപ്നമായ്
അന്നെല്ലാം, പാവം ആ പരദേശി...

ഇന്ന്, ഞാനും ഒരു പരദേശി.
ജന്മനിയോഗതാല്‍, സര്‍വാര്ഥങ്ങളും പേറി
ഉലകം ചുറ്റുന്ന പരദേശി...
എന്നെക്കുറിച്ചും, നിശ്ചയം
പറയുന്നുണ്ടാവും, ആരെങ്കിലും
"വേഗമുറങ്ങിയില്ലേല്‍ പരദേശി വരും"

Read more...

നീയെവിടെ....

കരിവണ്ടേ നീയൊന്നു ചൊല്ലുമോ
കായാമ്പുവർണ്ണനിന്നെങ്ങു പോയ്
കൊഴിഞ്ഞ പീലികൾ പെറുക്കി ഞാനിന്നും
കാത്തിരിക്കുവതറിയുകില്ലേ

തുളസിദളങ്ങൾ ഒരുക്കി വെച്ചു
തുലാഭാരത്തട്ടിലേറ്റിടാം
തൂവെണ്ണക്കുടമൊന്നും
തൂകി തുളുമ്പാതെ കരുതി വെക്കാം


കാളിന്ദി തീരത്തെൻ യദുകുല ദേവനെ കാണുകിൽ
കാർമുകിലേ നീയാ കാതിൽ മൊഴിഞ്ഞിടുമോ
കോലക്കുഴൽ വിളി നാദത്തിനായ്
കാത്തിരിക്കുമീ ഗോപിക തൻ ഗീതകം

യമുന തൻ തീരത്തിനുൾപുളകമേകിയ
യദുകുല ദേവാ നീയെവിടേ
യാത്രാ മൊഴി പോലും ചൊല്ലിടാതെ
യാത്രയായ് പോയതെങ്ങു നീ

പിച്ചകമാലയൊന്നു കൊരുത്തുവെയ്ക്കാ ം
പരിദേവനമില്ലാതെ കാത്തുനില്ക്കാം
പീലികളൊന്നൊന്നായ് തിരുമുടിയിൽ ചാർത്തി തരാം
പ്രിയമേറും മുരളീ ഗാനം കേട്ടിരിക്കാം ...

Read more...

മൂന്നു മിനിക്കഥകള്‍ ....

മറവി.....
...................
വണ്ടി നീങ്ങിയപ്പോഴാണ് ഓര്‍ത്തത്‌ എന്തോ പറയാന്‍ മറന്നു പോയ പോലെ ..
പിന്നോക്കം തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു കണ്ണുകള്‍ പിന്തുടരുന്നുണ്ട് ..
എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ ചോദിക്കുന്നത് പോലെ ..
എന്തോക്കെയെ പറയണമെന്നുണ്ട് ..
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും മറവിയുടെ ആഴം കൂടുകയാണ്..
ഇന്നലെ വരെ ഒരു പാട് പറഞ്ഞതല്ലേ ..ഒന്നും ബാക്കി വെക്കാതെ ...
എന്നിട്ടും ...
യാത്രയുടെ ക്ഷീണം ഉറക്കത്തിലേക്കു വഴിമാറിയ നിമിഷങ്ങളിലോന്നില്‍
അവള്‍ അടുത്ത് വന്നിരുന്നു ചോദിച്ചു ..
ഞാന്‍ പറയട്ടെ ..എന്താ പറയാന്‍ മറന്നതെന്ന്...
ഉം
കനം വെച്ചുതുടങ്ങിയ അടിവയറില്‍ കൈത്തലം എടുത്തു വെച്ചുകൊണ്ട് തെല്ലൊരു നാണത്തോടെ ..
"മോന്‍റെ കാര്യമല്ലേ"......



ശബ്ദം ..

..................

നശിച്ച ശബ്ദം ...
തലക്കകത്ത് തീവണ്ടി എഞ്ചിന് ചൂള മടിക്കുന്നത് പോലെ ..
പഠന മുറിയിലും ...
അടുക്കളയിലും ..
ടി വി യിലും ..
എല്ലായിടത്തും എല്ലാവരും ബഹളമുണ്ടാക്കുന്നു...
ഇവര്ക്കൊന്നു പതിയെ സംസാരിച്ചു കൂടെ...

അയാള് വീട്ടില് നിന്നും പുറത്തേക്കിറങ്ങി...റോഡില് വാഹനങ്ങള് അലമുറയിടുന്നു...
ബാറില് സാധാരണയില് കവിഞ്ഞ തിരക്ക് ..
ബഹളമായിരുന്നെങ്കിലും
റമ്മിന്റെ കുപ്പി മുക്കാലും ഒഴിഞ്ഞപ്പോള് ...
നേര്ത്തു നേര്ത്തു അതൊരു സിംഫണിയായി മാറി...
ഇപ്പോള് എങ്ങും നിശബ്ധത ....ലോകത്തിന്റെ ചലനം നിലച്ചു പോയിരിക്കുന്നു ..
ശാന്തം ...

അയാള് ഇറങ്ങി നടന്നു...
വഴിയില് ആരൊക്കെയോ പിറ് പിറ് ക്കുന്നുണ്ടായിരുന്നു...
"കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണം ..ഇങ്ങനെ ബഹളം വച്ചാല്‍ നാട്ടുകാര്‍ക്ക് ജീവിയ്ക്കെണ്ടേ.."
"

പറയാന് മറന്നത് ..

..............................


ഒരിക്കലെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ...
കണ്ണ് കൊണ്ടോ.. വിരല് തുമ്പു കൊണ്ടോ ...
ഒരു സൂചനെയെങ്കിലും...
ഓര്മ വെച്ച നാള് മുതല് നിന്റെ കൂടെ ത്തന്നെയുണ്ടായിരുന്നില്ലേ...
എനിക്ക് നിന്നെ മന്സ്സിലാക്കാനയില്ലെങ്കിലും നിനക്കെന്നെ അറിയുമായിരുന്നില്ലേ..
എന്നിട്ടും..
അവള് നിന്ന് വിതുമ്പി...
പടിയിറങ്ങുമ്പോള് ഒരു ജന്മം മുഴുവന് നീറി നീറി ക്കഴിയാന്
എന്തിനു നീയിപ്പോള് എന്നോട് പറഞ്ഞു ..
നിന്റെ പ്രണയം...

ഗോപി വെട്ടിക്കാട്ട്
"ശ്രുതിലയം"

.

Read more...

സ്വപ്നത്തിലെ അമ്മമാര്‍..!! ( കഥ )

ശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും അന്തരീക്ഷം ഇരുണ്ട് തന്നെ ഇരിയ്ക്കുന്നു. നട്ടുച്ചക്കും നിലാവുള്ള രാത്രി പോലെ.

മഴയിലേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു രാധിക.
തൊടിയുടെ വടക്കെ മൂലയില്‍ പന്തലിച്ച് നില്‍ക്കുന്ന മുളം കാടുകള്‍ക്ക് മുകളിലൂടെ വിങ്ങിപ്പൊട്ടിയ ഗ്രാമകന്യകയെ പോലെ മഴമേഘങ്ങള്‍. പരിഭവിച്ച് മുഖം കറുപ്പിച്ച് മേഘങ്ങള്‍ക്കുള്ളില്‍ നിഷ്പ്രഭനായി സൂര്യന്‍. മുളംകാടുകളില്‍ കാറ്റ് തട്ടുമ്പോള്‍ എന്തെന്നില്ലാത്ത ഭംഗിയാണ്. തിരമാലകള്‍ പോലെ അവ ഒരു വശത്തേക്ക് ആര്‍ത്തലക്കുന്നു. പിന്നെ അത് പോലെ തിരിച്ച് പോകുന്നു.


അകത്തേക്ക് അടിച്ച് കയറുന്ന ശീതല്‍ മുഖത്തും മാറിലും പതിക്കുമ്പോള്‍ ഒരു തലോടലിന്‍റെ വികാരവായ്പ്പ് ഋതുഭേദങ്ങള്‍ക്ക് പുറകില്‍ നിന്ന് മനസ്സിനെയും തഴുകി കടന്നു പോകുന്നു.

പുറത്തെ മഴയുടെ സംഗീതത്തെ മറികടന്ന്‍ ഗുലാം അലി പാടുന്നു. ആഖിര്‍ ഭൈരവിയുടെ അനിര്‍വചനീയമായ ലയനചാരുതയില്‍ സംഗീതമഴ പെയ്യിക്കുന്നു ഗുലാം അലി.


ഫോണ്‍ ബെല്ലടിച്ചപ്പോള്‍ രാധിക മഴയില്‍ നിന്ന്‍ മുഖം തിരിച്ചു.
പ്രതീക്ഷയോടെ റിസീവറെടുത്തു.

കൊച്ചിയില്‍ നിന്ന് നാത്തൂനാണ്. താത്പര്യമില്ലാതെ അവളുടെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞു. തന്‍റെ അതൃപ്തി അവളും മനസ്സിലാക്കിയെന്ന് തോന്നുന്നു.റിസീവര്‍ വെച്ച് തിരിച്ച് നടക്കുമ്പോള്‍ കാതിനും കരളിനും അമൃത വര്‍ഷമാകുന്ന നിത്യേനയുള്ള തന്‍റെ അനുമോന്‍റെ വിളിയെന്തേ ഇത്ര വൈകി എന്നായിരുന്നു ചിന്ത.

ഒറ്റക്കാണവന്‍......!
ഇവിടെ ആയിരുന്നപ്പോള്‍ ഒരു നിഴല്‍ പോലെ താനുണ്ടായിരുന്നു കൂടെ. അവനും അങ്ങനെ തന്നെ . എന്തിനും ഏതിനും അമ്മ വേണം.
അച്ഛന്‍റെ മുഖമാണവന്. ആകാരവും അത് പോലെ മുറിച്ചു വെച്ചിരിക്കുന്നു.

ഹരിയേട്ടനും സന്തോഷത്തോടെ പറയാറുള്ളതും അത് തന്നെ.

"എന്‍റെ കാല ശേഷവും നിനക്കെന്നെ കാണാം..നമ്മുടെ മകനിലൂടെ..."

അരുതെന്ന്‍ നിറഞ്ഞ കണ്ണുകളോടെ വിലക്കാറുണ്ട്.എങ്കിലും ഉള്ളില്‍ അത് സത്യമാണെന്ന് അംഗീകരിക്കാറുമുണ്ടായിരുന്നു.

അപര്‍ണ്ണയെ ഗര്‍ഭമുള്ളപ്പോള്‍ ഹരിയേട്ടന്‍ മുറി നിറയെ തന്‍റെ എന്‍ലാര്‍ജ് ചെയ്ത ഫോട്ടോകള്‍ കൊണ്ട് നിറച്ചിരുന്നു. മനസ്സ് കൊണ്ട് നിരന്തരം ആഗ്രഹിക്കുന്നതും സദാ വിചാരിക്കുന്നതും കണ്ടു കൊണ്ടിരിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിനെ സ്വാധീനിക്കും എന്ന്‍ എവിടെയോ വായിച്ചതിന്റെ ഭാഗമായിരുന്നു അത്. ഇനി പിറക്കുന്നത് പെണ്‍കുട്ടി ആവണമെന്നും അവള്‍ക്ക് തന്‍റെ ച്ഛായ ഉണ്ടാവണമെന്നും ഹരിയേട്ടന് നിര്‍ബന്ധമുള്ളത് പോലെ.
എപ്പോഴും തന്നോട് പറയാറുമുണ്ട്, അമേരിക്കയില്‍ സ്വര്‍ണ്ണ നിറമുള്ള സായിപ്പിനും മദാമ്മക്കും ഇരുട്ട് പോലെ കറുത്ത മകനുണ്ടായതും അത് സ്വര്‍ഗ്ഗ തുല്യമായ അവരുടെ ജീവിതത്തിലേക്ക് സംശയത്തിന്‍റെ വിഷവിത്തുകള്‍ പാകിയതും അസ്വാസ്ഥ്യങ്ങള്‍ മൂര്‍ച്ചിച്ച് കേസ് കോടതിയിലെത്തിയതും...,

ഒടുവില്‍ കോടതി നിയമിച്ച അന്വേഷകസംഘം മദാമ്മയുടെ കിടപ്പ്മുറി പരിശോധിച്ചപ്പോള്‍ എപ്പോഴും കാണാന്‍ പാകത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന - ജനലക്ഷങ്ങളുടെ ഹരമായിരുന്ന പോപ്‌സിങ്ങര്‍ ആയിരുന്ന ഒരു അമേരിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരന്‍റെ ചിത്രം....!! അതും സായിപ്പ് തന്നെ പ്രതിഷ്ടിച്ചത്.

താന്‍ പോലുമറിയാതെ ശാരീരം കൊണ്ടും രൂപം കൊണ്ടും മദാമ്മയിലേക്ക് കുടിയേറിയ ഒരു ദൌര്‍ബല്യം...!!

ഡി എന്‍ എ ടെസ്റ്റിലൂടെയും മാനസികാപഗ്രഥന ശാസ്ത്രത്തിന്റെ സഹായത്തോടെയും സംശയം മാറിയ സായിപ്പ് പക്ഷെ, ആ ചിത്രം അന്ന്‍ തന്നെ അവിടെ നിന്ന് മാറ്റിയെന്ന് പറഞ്ഞ് ചിരിച്ച് കൊണ്ടാണ് ഹരിയേട്ടന്‍ അവസാനിപ്പിച്ചത്.

"നീയും നിന്‍റെ ചിത്രം മനസ്സിലേറ്റുക. എന്‍റെ പോലെ തന്നെ എന്‍റെ മകളും ആവണേ എന്ന്‍ ധ്യാനം പോലെ കരുതുക. നമുക്ക് മകളാകും പിറക്കുക....നിന്‍റെ പോലെ..."

ഹരിയേട്ടന്‍റെ പ്രാര്‍ത്ഥന പോലെ തന്നെ പെണ്‍കുട്ടിയായിരുന്നു. തന്‍റെ പോലെ തന്നെ.
വന്നവരെല്ലാം പറഞ്ഞു.

" അമ്മയെ മുറിച്ച് വെച്ച പോലെ.....ആ നുണക്കുഴി പോലും അപ്പാടെയുണ്ട്. "

ഹരിയേട്ടന്‍റെ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. അടുത്ത നിന്നിരുന്ന നഴ്സിനെ പോലും മറന്നു കൊണ്ടാണ് തന്‍റെ മുഖത്ത് ചുംബനങ്ങള്‍ കൊണ്ട് നിറച്ചത്.


ഫോണ്‍ ബെല്‍ പിന്നെയും ശബ്ദിച്ചു.

ഓടിച്ചെന്ന്‍ ഫോണെടുത്തപ്പോള്‍ മറുതലക്കല്‍ ഹരിയേട്ടനാണ്.

" അപര്‍ണ്ണ മോള്‍ വിളിച്ചോ..രാധി...?"

" ഇല്ല , അവള്‍ വരാനാവുന്നെയുള്ളൂ...ഹരിയേട്ടാ..."

" ഉം.....! മോന്‍ വിളിച്ചോ.....? "

" ഇല്ല..., " രാധികയുടെ ശബ്ദമിടറി.

" ഹേ....അവന്‍ വിളിച്ചോളും....ജോലിത്തിരക്കായിരിക്കും...."

"ഉം....."

"നമ്മുടെ അതിഥി എന്ത് പറയുന്നു....?"

"ആര്...? " രാധികക്ക് മനസ്സിലായില്ല.

" ഓ...മറന്നോ....? ആ...മഞ്ഞക്കിളി."

" ഓ...ഞാനതങ്ങ്....മറന്നു..., ഉം...ചുമ്മാ ചിണുങ്ങിക്കൊണ്ടിരിക്കുന്നു...,

" ഊം....അതിന്..എന്തെങ്കിലും തീറ്റയിട്ട് കൊടുക്ക്... ഞാന്‍ ഉടനെ വരാം...."


ഒരാഴ്ച മുന്‍പാണ് വഴി തെറ്റി പറന്നു വന്ന മഞ്ഞ നിറമുള്ള ഒരു പക്ഷിയെ കിട്ടിയത്. ഒരു റഷ്യന്‍ ജനുസ്സില്‍ പെട്ടതാണെന്ന് ഹരിയേട്ടന്‍ പറഞ്ഞു. ഇണയില്ലാത്ത ഒരു ആണ്‍പക്ഷി. കിട്ടുമ്പോള്‍ തളര്‍ന്നു പോയിരുന്നു അത്.

ഇപ്പോള്‍ തന്‍റെ എകാന്തതകളിലെ കൂട്ട്.
പുറത്ത് ഉഷ്ണം കൂടിയാല്‍ ഉറക്കെ കരഞ്ഞു കൊണ്ടിരിക്കും. കൂടെടുത്ത് അകത്തേക്ക് വെച്ച് ഫാനിട്ടാല്‍ മിണ്ടാതിരിക്കും. തന്‍റെ ഭാഷ അവനും അവന്‍റെ ഭാഷ തനിക്കും അറിയാം ഇപ്പോള്‍.

ക്ഷീണമെല്ലാം മാറിയപ്പോള്‍ ഒറ്റക്കാണെന്ന പരാതിയാണിപ്പോള്‍ മഞ്ഞക്കിളിക്ക്. അവനൊരു പുതിയ ഇണയെ കണ്ടെത്തണമെന്ന് പല തവണ ഹരിയേട്ടനോട് പറയുകയും ചെയ്തു. ഹരിയേട്ടന്‍റെ തിരക്ക് കാരണം ഇത് വരെ വാങ്ങിയില്ലെന്ന് മാത്രം...

ഹരിയേട്ടനെ കാണുമ്പോള്‍ ഉറക്കെ ഒച്ച വെയ്ക്കുന്ന കിളിയോട് കളിയായ്‌ ഹരിയേട്ടന്‍ പറയാറുണ്ട്‌.

" എന്‍റെ മോന്‍ വരട്ടെ...നിന്‍റെയും അവന്‍റെയും....കല്ല്യാണം ഒരേ പന്തലില്‍ .....അത് വരെ ..ക്ഷമിയ്ക്ക്....."

മഞ്ഞക്കിളിയുടെ കൂട്ടിലേക്ക് അല്പം ധാന്യം ഇട്ടു കൊടുത്ത് തിരിയുമ്പോള്‍ കൊതിയോടെ , ഗൂഡമായ ലക്ഷ്യത്തോടെ മുഖം തിരിച്ചിരിക്കുന്ന തടിച്ചിപ്പൂച്ച. രാധിക ഒരു നിമിഷം നിന്നു. പിന്നെ ഉച്ചത്തില്‍ പറഞ്ഞു.

" അതേയ്...ഇത് കണ്ടു പനിക്കണ്ട...."

രാധികയുടെ സൂചന മനസ്സിലാക്കിയിട്ടെന്നോണം പൂച്ച തല തിരിച്ചു.

" മുഖം തിരിയ്ക്കണ്ട......നിന്‍റെ ദുര്‍നടപ്പ് ഇത്തിരി കൂടുന്നുണ്ട്.... ആരാന്‍റെ ഗര്‍ഭവും താങ്ങി കിടക്കുന്നത് കണ്ടില്ലേ...? "

ഗര്‍ഭിണിയായ എന്നെ ഇങ്ങനെ കുത്തി നോവിക്കല്ലേ..എന്ന മട്ടില്‍ തടിച്ചിപ്പൂച്ച ഒന്ന് കൂടി നിലത്ത് അമര്‍ന്ന് കിടന്നു.

പുറത്ത് കാറിന്‍റെ ശബ്ദവും അകത്ത് ഫോണ്‍ബെല്ലും.. ഒരുമിച്ചായിരുന്നു. ജനലിലൂടെ നോക്കിയപ്പോള്‍ വന്നത് ഹരിയെട്ടനാണ് എന്ന്‍ മനസ്സിലായി.

രാധിക വേഗം ചെന്ന് ഫോണെടുത്തു.

അപ്പുറത്ത് തന്‍റെ പൊന്നുമോന്‍റെ ശബ്ദം.

" ഹോ...ഈശ്വരാ...നീ...വിളിക്കാനെന്തേ...വൈകിയേ...അനുക്കുട്ടാ....."

" വൈകിയില്ലല്ലോ അമ്മെ..., അമ്മ എന്‍റെ വിളി മാത്രം കാത്തിരിക്കുന്നോണ്ടാ .....വൈകിയെന്ന്‍ തോന്നുന്നേ..."

"പോട്ടെ സാരല്ല്യാ..... , മോന്‍ ഭക്ഷണം കഴിച്ചോ...? ജലദോഷം മാറിയോ....? മരുന്ന്‍ കഴിക്കുന്നില്ലേ...?"

ചോദ്യങ്ങളുടെ ഒരു നിര തന്നെയായിരുന്നു. മറുതലയ്ക്കല്‍ നിര്‍ത്താതെയുള്ള ചിരിയും...
എല്ലാറ്റിനും മറുപടിയായി അനു പറഞ്ഞു.

" എന്‍റെ പൊന്നമ്മയ്ക്ക് ഒരു ചക്കരയുമ്മ...."

ചോദ്യങ്ങള്‍ നിര്‍ത്തി രാധിക കരയാന്‍ തുടങ്ങുകയാണ്. അത് മനസ്സിലാക്കിയ ഹരി ഇടപെട്ടു.

"രാധി...എനിക്ക് താ..., ഞാനൊന്ന് സംസാരിക്കട്ടെ...നീ പോയി ഒരു ചായ കൊണ്ട് വാ...."

രാധിക മനമില്ലാ മനസ്സോടെ റിസീവര്‍ ഹരിക്ക് നല്‍കി അകത്തേക്ക് പോയി.

ഹരി റിസീവര്‍ പിടിച്ച് മൂകനായി നിന്നു. നിറഞ്ഞ കണ്ണുകളോടെ റിസീവര്‍ ക്രാഡിലില്‍ വെച്ച് സോഫയിലിരുന്നു.

ചായയുമായി വന്ന രാധിക ചോദിച്ചു.

" എന്ത് പറ്റി...? സംസാരിച്ചില്ലേ...മോനോട്..? "

" ഇല്ല. കട്ടായി.....പിന്നെ വിളിക്കുമായിരിക്കും...."

"ഹരിയേട്ടാ... അപര്‍ണ്ണ എത്തിയില്ലല്ലോ...? സാധാരണ വരേണ്ട സമയം കഴിഞ്ഞു.!!! "

ഒരു പുഞ്ചിരിയോടെ ഹരി പറഞ്ഞു.

"നീയിവിടെ ഇരിയ്ക്ക്.......മോള്‍ എനിക്ക് വിളിച്ചിരുന്നു...ഒരു മണിക്കൂര്‍ വൈകുമെന്ന്‍ പറഞ്ഞു...."

" ഉം ...എന്നിട്ട് ഹരിയേട്ടന്‍ സമ്മതിച്ചു....? !! അതേയ്...പെണ്‍കുട്ട്യാ.... സമയത്തിനു വീട്ടിലെത്താത്ത ഒരു പഠിപ്പും വേണ്ടാ..."

" അതല്ലാ രാധി..., അവള്‍ക്കിന്ന്‍ ഡാന്‍സ് പ്രാക്ടീസ് ഉണ്ട്...ഇപ്പൊ തന്നെ നാല്പത് മിനുറ്റ് കഴിഞ്ഞു....അര മണിക്കൂറിനുള്ളില്‍ അവളിങ്ങെത്തും..."

ആ മറുപടിയില്‍ സംതൃപ്തയല്ലാത്ത രാധിക മെല്ലെ ഗേറ്റിനടുത്തെക്ക് നീങ്ങി. ഹരി മനസ്സില്‍ ചിരിച്ചു. ഇവള്‍ക്കിനി അപര്‍ണ്ണ വീട്ടിലെത്തിയാലല്ലാതെ സമാധാനമുണ്ടാകില്ല.


മഴ പിന്നെയും കനത്തു.നല്ല ഇടിയും മിന്നലുമുണ്ട്‌.

പെട്ടെന്ന് അത്യുഗ്രമായ ഒരു ഇടിമുഴക്കത്തില്‍ രാധിക കുഴഞ്ഞുവീണു. മിന്നല്‍പിണര്‍ കണ്ണുകളെ അഞ്ചിപ്പിക്കുന്നതായിരുന്നു.
മെല്ലെ മെല്ലെ താന്‍ ഇരുട്ടിനെ പുണരുന്നത് രാധിക അറിഞ്ഞു.

ഇരുട്ടില്‍ മേഘ ശകലങ്ങല്‍ക്കിടയിലൂടെ .......നക്ഷത്ര ജാലങ്ങള്‍ക്കിടയിലൂടെ......രാധിക ഒഴുകിയൊഴുകി....അങ്ങനെ...അങ്ങനെ....


ഓപ്പറേഷന്‍ തിയേറ്ററിനു മുന്നില്‍ ഹരി അക്ഷമനായി കാത്തിരുന്നു.

തന്‍റെ കയ്യിലിരിക്കുന്ന ഫെര്‍റ്റിലിറ്റി ടെസ്റ്റിന്റെ റിസല്‍ട്ടിലൂടെ അയാള്‍ നിസ്സംഗതയോടെ കണ്ണുകള്‍ ഓടിച്ചു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഒരു പ്രാര്‍ത്ഥന പോലെ ചെയ്തു വന്ന ചികിത്സക്ക് ഫലം ഉണ്ടായിരിക്കുന്നു. പാവം ഈ കാലമത്രയും ഉള്ളിലെ ദുഃഖം തന്‍റെ മുന്നില്‍ കാണിക്കാതെ പ്രാര്‍ഥനയും വഴിപാടുമായി.....


മെഡിക്കല്‍ സയന്‍സിലെ അതിനൂതനമായ സാധ്യതകള്‍ ഉപയോഗിച്ച് രാധികയ്ക്ക് ഗര്‍ഭം ധരിക്കാമെന്നും നമ്മള്‍ മൂന്നു പേരല്ലാതെ നാലാമതൊരാള്‍ അറിയില്ലെന്നും ഡോക്ടര്‍ പറയുമ്പോള്‍ നിസ്സഹായനായി തല കുനിച്ചിരിക്കുന്ന തന്‍റെ കൈ പിടിച്ച് രാധികയാണ് പറഞ്ഞത്....
" വേണ്ട ഡോക്ടര്‍ .....ഞങ്ങള്‍ക്ക് ഞങ്ങളുടെ ചോരയില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ മതി. ദൈവം ഞങ്ങളെ കൈവിടില്ല...."

സ്പേം കൌണ്ട് അറുപത് മില്യണ്‍ സി സി യും അതില്‍ ആക്ടീവ് മോട്ടയില്‍ നാല്പത് മില്ല്യന്‍ സി സി യുമുള്ള ഏറെ സന്തോഷം പകരുന്ന ഒരു റിസല്‍ട്ടാണ് തന്‍റെ കയ്യില്‍ ഇരിക്കുന്നത് എന്ന തിരിച്ചറിവ് അയാളെ കൂടുതല്‍ ദുഖത്തിലാഴ്ത്തി. ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലെ വയിസ്റ്റ് ബിന്നില്‍ ഹരി ആ റിസല്‍റ്റ് ചീന്തിയിട്ടു.

പറന്നെത്തുന്ന കിളികളെയും പെറ്റ് കൂട്ടുന്ന പൂച്ചക്കുട്ടികളെയും താലോലിച്ചും അവയോട് കളി പറഞ്ഞും ശകാരിച്ചും പിണങ്ങിയും കാലം കഴിക്കുമ്പോഴും പ്രതീക്ഷയുടെ ഒരു വെളിച്ചം രാധികയുടെ കണ്ണുകളില്‍ തനിക്ക് കാണാമായിരുന്നു. പരസ്പരം താലോലിക്കാന്‍ നമുക്ക് നമ്മളുണ്ടെന്നു പറയുമ്പോള്‍ ഉള്ളില്‍ ഘനീഭവിച്ച ദുഖത്തിന്‍റെ നനവ് വാക്കുകളില്‍ ഉണ്ടായിരുന്നു.

ആര്‍ത്തവ ക്രമങ്ങളില്‍ ഉണ്ടായ മാറ്റവും ഇടക്കിടെ അനുഭവപ്പെടുന്ന അസഹ്യമായ വേദനയും നിയന്ത്രണാധീതമായപ്പോള്‍ തന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഡോക്ടറെ കണ്ടത്. ഗര്‍ഭ പാത്രത്തില്‍ വളര്‍ന്ന മുഴകള്‍ നീക്കം ചെയ്യുന്നതിന് സാധ്യതയില്ലെന്നും ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യണമെന്നും ഡോക്ടര്‍ കര്‍ശനമായി പറഞ്ഞപ്പോള്‍ തകര്‍ന്നത് രാധികയുടെ മനസ്സ് തന്നെയായിരുന്നു. ആ ഷോക്കില്‍ നിന്ന്‌ മുക്തയാവാനുള്ള താമസം മാത്രമാണ് ഓപ്പറേഷന്‍ ഇത്രയും വൈകിച്ചത്.

ഈതറിന്‍ മണമുള്ള ഓപ്പറേഷന്‍ തിയേറ്ററിന്റെ മുന്നിലെ ബെഞ്ചില്‍ രാധികയെ സമാധാനിപ്പിക്കാനുള്ള വാക്കുകള്‍ തിരഞ്ഞ് ഹരി ഇരുന്നു.

വെളിച്ചത്തിന്‍റെ സുതാര്യതയില്‍ നിന്ന്‌ ഇരുട്ടിലേക്കും വീണ്ടും വെളിച്ചത്തിലേക്കും മാറി മാറി സഞ്ചരിച്ച് രാധിക ഉണരുമ്പോള്‍ ആകാശ നീലിമയുടെ നിറമുള്ള ആശുപത്രി വസ്ത്രം ധരിച്ച് സ്ട്രെച്ചറില്‍ ആയിരുന്നു.

ഒരു മയക്കത്തിനും ഉണര്‍വ്വിനും ഇടക്ക് തന്‍റെ അനുമോനും അപര്‍ണയും തുള്ളിക്കളിക്കേണ്ട ഗര്‍ഭപാത്രം പിഴുതെറിയപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ നിന്ന്‌ കണ്ണുകളിലൂടെ ..പുറത്തേക്ക് ..ഒഴുകി.

ധാരധാരയായി ഒഴുകുന്ന രാധികയുടെ കണ്ണീര്‍ തുടച്ച് , സ്വയം നിയന്ത്രിച്ച് ഹരി സ്ട്രെച്ചരിനൊപ്പം അനുഗമിച്ചു.

Read more...

യേശുവിന്റെ വിലാപം

ഇത് ആദിയില്‍
ഞാന്‍ പൊഴിച്ച മന്ന

അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത

എന്റെ രക്തം, മാംസം.



ഒരിക്കല്‍ മരണം

ഒരൊറ്റ പുനരുത്ഥാനം-

അന്ന്‍ ഞാന്‍ പറഞ്ഞു.



ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍

പുരോഹിതരുടെ ബലികളില്‍

ഒന്നിലധികം മരണം

ഒരുപാട് പുനരുത്ഥാനം


നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്

സ്വര്‍ഗത്തിലേയ്ക്ക്

ഞാന്‍ പട്ടില്‍ പൊതിഞ്ഞ

ഈയൊരപ്പക്കഷണമായ്,

മണ്ണില്‍ തന്നെ

മോക്ഷം കാത്ത് അങ്ങിനെ.

Read more...

കൺകെട്ട്....

ഉണരാത്ത നിദ്രയുടെ
ആഴത്തിൽ മുങ്ങിയപ്പോൾ
ആശാസത്തിൻ നെടുവീർപ്പുയർന്നത്
അറിഞ്ഞപ്പോഴെൻ കൺ നിറഞ്ഞു

ചിരിച്ചു പുന്നാരവാക്കോതിയവർ
അകമഴിഞ്ഞു ചിരിക്കുന്നതറിയുന്നു
ദ്വേഷഭാവത്താൽ അകത്തി നിർത്തിയവർ
മനം നൊന്തു തേങ്ങുന്നതറിയുന്നു

കണ്മുന്നിൽ കാണ്മതുണ്മയല്ല
മനസ്സിൻ സത്യമിന്നും അന്യമത്രേ
ആറടി മണ്ണിന്നവകാശ വാദവുമായ്
ആരുടെ മുന്നിൽ ഞാൻ യാചിക്കേണ്ടൂ

കണ്ണുകളീറനായിടാതെ
കലികാലമെന്നോർത്തിടാതെ
പിഴയേകുവാനാകിടാതെ
മനമിന്നും വിതുമ്പിടുന്നു...

Read more...

ഓര്‍മ..

ഒരുപാടുനാളായ് അലഞ്ഞിടുന്നു ഞാന്‍,

എങ്കിലുമീവഴിവരുമൊരുനാള്‍.
എന്‍റെ പൂന്തൊടിയിലെ പൂനുള്ളുവാന്‍.
ഇന്നുമാതൊടിയില്‍ പൂക്കുന്നോരായിരം-
മധുരമാം ഓര്‍മ്മകള്‍..

നിന്നെയെതിരേല്‍ക്കാന്‍ പനിനീര്‍പൂ വിരിയിച്ച-
പ്രിയപൂന്തൊടിയാണിതെന്നും...
ആ പ്രിയ പനിനീര്‍പൂ ചവിട്ടിയരച്ചുനീ-
ഒരുപാടുകാതം താണ്ടിയെങ്കിലും,
അറിയാതോരായിരം പൂവുകള്‍-
വിരിഞ്ഞിരുന്നാതൊടിയില്‍.
ഇപ്പൊഴും വിരിയോന്നോരായിരം പൂവുകള്‍-
ആര്‍ക്കുവെണ്ടിയെന്നറിയാതെ.

എല്ലാമറിഞ്ഞിട്ടുമൊന്നുമറിയാതെ-
ഞാനെന്‍റെ യാത്ര തുടരുന്നു...
വരുമൊരുനാളില്‍ ഞാനാവഴി,
കൊഴിഞ്ഞുവീണൊരെന്‍-
സ്വപ്‌നങ്ങള്‍ കാണുവാന്‍...

Read more...

യോഗിയും ഭോഗിയും


പിടക്കോഴി കൂവി
പൂവങ്കോഴി മുട്ടയിട്ടു
യോഗി ഭോഗിയും
ഭോഗി യോഗിയുമായി.

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP