മധു നിറഞ്ഞൊരു പൂക്കാലം...

പുലർകാല മഞ്ഞുതുള്ളിയേന്തി
വിരിഞ്ഞു നില്ക്കും മലരേ
നിന്നുടെ പൂന്തേൻ നുകരുവാൻ
മധുപനിങ്ങു വന്നു ചേർന്നുവോ

വെയിലേറ്റു കൊഴിഞ്ഞുവീഴും പൂവേ
നിന്നിലെ മധുവെല്ലാം തീർന്നതല്ലേ
വിടരും മുമ്പേ പുഴുക്കുത്തേറ്റ മുകുളമേ
നീ വിടരാതെ തന്നെ കൊഴിയുകയല്ലേ

വിടർന്നു നിന്നാൽ നിന്നെ
തേടിയെത്തും വണ്ടുകൾ
കൊഴിയുകയാണെങ്കിൽ
നിനക്കായ് പാറുകയില്ലീ ചിറകുകൾ

വിടരാതെ കൊഴിയുമീ ജന്മതിൻ
നൊമ്പരമറിയാതെ പാറി പോകും കരിവണ്ടേ
നല്കുവാനാകുമോ നിനക്കിനിയും
മധു നിറഞ്ഞൊരു പൂക്കാലം...

Read more...

പ്രണയമഴ


നിന്‍റെ മന്ദസ്മിതങ്ങളില്‍ ,

ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ക്കൊരായിരം -
വര്‍ണങ്ങള്‍ നല്‍കുവാന്‍,
എന്‍ ഹൃത്തടത്തില്‍ ഞാന്‍ -
കരുതിവച്ചോരിത്തിരി മോഹങ്ങള്‍.

നട്ടുനനയ്ക്കുവാന്‍, നിന്‍റെ -
പ്രണയമഴ കാത്തിരുന്നെന്‍ ഹൃത്തടം.
കാര്‍മേഘമായിട്ടൊരുനാള്‍,
പ്രതീക്ഷകള്‍ തലോടി നീ നിന്നിരുന്നു.
എങ്കിലും അദൃശ്യനാം മാരുതന്‍-
ഗതി മാറ്റിവിട്ടെന്റെ പ്രണയമഴയെ.

ഇന്നെന്‍റെ കണ്ണുനീരഗ്നിയായ്,
പെയ്തൊരെന്‍ ഹൃത്തടത്തില്‍.
കരിഞ്ഞിടുന്നു, സ്വര്‍ണവര്‍ണങ്ങളാല്‍-
ഞാന്‍ നെയ്ത സ്വപ്നങ്ങളൊക്കെയും..

Read more...

തണുപ്പത്തു വിയര്‍ക്കുന്നവര്‍ക്ക് ...

രണ്ടു ഭൂഘണ്ടങ്ങള്‍
നടുവില്‍ ഒരു കടല്‍
ഇപ്പുറം ചൂട് അപ്പുറം തണുപ്പ്
നീ വേരുകള്‍ മുറിക്കുക , ഞാനും ...
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
ചൂടിനു തണുപ്പും
തണുപ്പത്തു വിയര്‍പ്പും.
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
Publish Post

Read more...

ഓണം... പൊന്നോണം!!! (ചെറുകഥ)

 
ഭിത്തിയിലെ മലയാളം കലണ്ടര്‍ ഏ. സി. യുടെ ചെറുകാറ്റില്‍ മെല്ലെ ഇളകി. കണ്ണുകള്‍ ചുവന്ന അക്കങ്ങളില്‍ പതിഞ്ഞു, ആഗസ്റ്റ് 23 ... പിന്നേയും ഒരോണം!

മനസ്സിലേക്ക് കഴിഞ്ഞ വര്‍ഷത്തെ ഓണം കടന്നു വന്നു; ആര്‍പ്പും കുരവയുമില്ലാതെ, പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അമ്മയുടെയും ഭാര്യയുടെയും സ്‌നേഹസ്പര്‍ശമുള്ള ഓണസദ്യയില്ലാതെ, കുഞ്ഞുമോന്റെ കുസൃതികളില്ലാതെ, കൂട്ടുകാരുടെ വെടിവട്ടങ്ങളില്ലാതെ കഴിഞ്ഞു  പോയ മറ്റൊരു ഓണം!

കമ്പിനി മനേജ്‌മെന്റിന്റെ ഔദാര്യം കൊണ്ട് വീണുകിട്ടിയ ഒരവധി. രാവിലെ തന്നെ ബന്ധുക്കളെയൊക്കെ ഫോണ്‍ ചെയ്ത് ആശംസകളറിയിച്ചു. പലര്‍ക്കും ഓണക്കാലത്തെ മഴ പോലെ തണുത്ത പ്രതികരണം. അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍ നനവ് ... ഭാര്യയുടെ അമര്‍ത്തിയ ഒരു ദീര്‍ഘനിശ്വാസം!

‘ഇന്ന് മുറിയില്‍ തന്നെ തനിയെ കഴിയാം, എവിടെയും പോകുന്നില്ല’ തന്നോട് തന്നെ ഒരു വാശി!

ടി. വി. യില്‍ മടുപ്പിക്കുന്ന ഓണപ്പരിപാടികള്‍ ... ബോറന്‍ സിനിമകള്‍. താരങ്ങളുടെ ഗീര്‍വാണങ്ങള്‍. റെസ്റ്റോറണ്ടില്‍ വിളിച്ച് ഓണപ്പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തു, 7 ദിര്‍ഹംസ് വിലയുള്ള ഊണിന് ഓണത്തിന് 40 ദിര്‍ഹംസ്! അതിനിടയില്‍ ഫോണിലൂടെ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ ... അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് എന്തൊക്കെയൊ കുറെ കസര്‍ത്തുകള്‍!

വല്ലാതെ ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ തുറന്നു, ആദ്യം കണ്ടത് ‘ആനപ്പൂട’. പലയാവര്‍ത്തി വായിച്ചതാണെങ്കിലും വീണ്ടും രസം പിടിച്ച് വന്നപ്പോഴാണ് ഡോര്‍ബെല്‍ ശബ്ദിച്ചത്. ഓണപ്പാര്‍സലുമായി ഡെലിവറി ബോയ്, കയ്യില്‍ പല പ്ലാസ്റ്റിക് ബാഗുകള്‍. ഒരെണ്ണത്തില്‍ തുമ്പൊക്കെ കീറിയ ഒരു വാഴയിലയും! പാഴ്സല്‍ വാങ്ങി മേശപ്പുറത്ത് വെച്ച് വീണ്ടും വായന തുടര്‍ന്നു, എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല.

നിര്‍ത്താതെയുള്ള ഫോണ്‍ബെല്‍ കേട്ടാണ് കണ്ണ് തുറന്നത്. കണ്ണ് തുറക്കുമ്പോള്‍ മുറിയില്‍ നല്ല ഇരുട്ട്!

‘എന്താ ഉറക്കമാണോ?’ ഫോണില്‍ ഭാര്യയുടെ ശബ്ദം.

‘ഉം’ ഉറക്കച്ചടവിലാണ് മറുപടി പറഞ്ഞത്.

‘ഊണൊക്കെ കഴിച്ചോ?’

പെട്ടെന്നാണ് ഊണിന്റെ കാര്യം ഓര്‍ത്തത്. മേശപ്പുറത്തേക്ക് നോക്കി, പ്ലാസ്റ്റിക്ക് കവറുകള്‍ അങ്ങനെ തന്നെ ഇരിക്കുന്നു. തുമ്പ് കീറിയ വാഴയില ഏ. സി.യുടെ കാറ്റില്‍ മെല്ലെ ശബ്ദം ഉണ്ടാ‍ക്കിക്കൊണ്ടിരുന്നു.

‘ഊണ് കഴിച്ചിട്ടുണ്ടാവില്ല, എനിക്കറിയാം’ അങ്ങേത്തലക്കല്‍ ഭാര്യയുടെ തേങ്ങലോളമെത്തിയ ശബ്ദം!

'പിന്നെ വിളിക്കാം' എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ മനസ്സ് എന്ത് കൊണ്ടോ ശൂന്യമായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് വന്ന് നോക്കുമ്പോള്‍ ചോറും കറികളും ഒക്കെ തണുത്ത് കഴിഞ്ഞിരുന്നു. കുറച്ച് പായസവും, പഴവും കഴിച്ച് പുറത്തേക്കിറങ്ങി. സെപ്‌റ്റംബര്‍ തുടങ്ങിയിട്ടും എന്തൊരു ചൂട്! സന്ധ്യയായിട്ടും ഉഷ്ണത്തിനും പുകച്ചിലിനും ഒരു കുറവുമില്ല!

അവസാനം നടന്ന് ചെന്നെത്തിയത് പതിവായി ഇരിക്കാറുള്ള പാര്‍ക്കിലെ, മരങ്ങള്‍ കൂടി നില്‍ക്കുന്ന കോണിലെ ബെഞ്ചില്‍. ഉഷ്ണവും, നോയമ്പും ഒക്കെക്കാരണം പാര്‍ക്കില്‍ ആള്‍ക്കാര്‍ വളരെ കുറവ്.

‘സാര്‍, ഞാന്‍ ഇവിടെ ഇരുന്നോട്ടേ?’

ഒരു ചെറുപ്പക്കാരന്‍. ഷേവ് ചെയ്യാത്ത മുഖവും, ഇസ്തിരിയിടാത്ത വേഷവും ഒക്കെയായി അസ്വസ്ഥത അനുഭവിക്കുന്നത് പോലെ തോന്നുന്ന ഒരാള്‍.

‘ഇരുന്നോളൂ’

കുറച്ച് കഴിഞ്ഞ് അയാളൊന്ന് മുരടനക്കി, ഒരു സംസാരത്തിന് ശ്രമിക്കുന്നത് പൊലെ. ദിവസം മുഴുവന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നത് കൊണ്ട് വല്ലാത്തൊരു ഈര്‍ഷ്യയാണ് തോന്നിയത്.

‘സാറിനെ ഞാന്‍ ശല്യപ്പെടുത്തുകയാണോ?’

‘പറയൂ’ കഴിയുന്നത്ര അലോസരം മുഖത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചു.

‘സാറിന്റെ പേരെന്താ?’

‘സാറിന് പാട്ടിഷ്ടമാണോ?’

പിന്നെ, പാട്ട് ആസ്വദിക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥ - മനസ്സില്‍ പറഞ്ഞു!

‘സാര്‍, ഞാന്‍ ഒന്ന് രണ്ട് പാട്ടുകള്‍ക്ക് ട്രാക് പാടിയിട്ടുണ്ട്. സാറിന് താല്പര്യമുണ്ടെങ്കില്‍ ഒരു പാട്ടു പാടാം’.

അയാളുടെ മുഖത്തെ ദയനീയത കണ്ടപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. മൗനം സമ്മതം എന്ന് തോന്നിയത് കൊണ്ടാവും അയാള്‍ ഒരു പാട്ട് പാടാന്‍ തുടങ്ങി.

‘തൊഴുതു മടങ്ങും സന്ധ്യയുമേതോ ...’ എന്ന് തുടങ്ങുന്ന എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഗാനം ഇമ്പമാര്‍ന്ന സ്വരത്തിലയാള്‍ പാടാന്‍ തുടങ്ങി. പാട്ട് തീര്‍ന്നതോടെ അയാളോട് അറിയാതെ ഒരിഷ്ടം തൊന്നി. ഒപ്പം എന്റെ മനസ്സും ശാന്തമായത് പോലെ.

‘നിങ്ങളുടെ പേരെന്താ, എന്ത് ചെയ്യുന്നു?’

പേര് പറഞ്ഞിട്ട് അയാള്‍ തന്റെ കഥ പറയാന്‍ തുടങ്ങി. മറ്റൊരു പതിവു പ്രവാസ കഥ തന്നെ! ഉള്ളതെല്ലാം പണയപ്പെടുത്തി, ഒരുപാട് ഉത്തരവാദിത്വങ്ങളും തലയിലേറ്റി, എങ്ങനെയോ ഒരു വിസ സംഘടിപ്പിച്ച് വന്നതാണ്. പലയീടത്തും ചെറിയ ചെറിയ ജോലികള്‍ ചെയ്തു. നിയമങ്ങള്‍ കര്‍ശനമായതോടൊപ്പം സാമ്പത്തികമാന്ദ്യം കൂടി ആയപ്പോള്‍ ഇപ്പോള്‍ ജോലിയൊന്നുമില്ല. കുറെ പാവം ബാച്ചിലേഴ്സിന്റെ കാരുണ്യത്തില്‍ അവരുടെ ഔദാര്യം പറ്റി കഴിയുന്നു.

‘നിങ്ങള്‍ക്ക് നാട്ടില്‍ തിരിച്ച് പോയി അവിടെ എന്തെങ്കിലും ചെയ്തു കൂടേ?’

‘കിട്ടാവുന്നിടത്തൊക്കെ നിന്നും കടവും, പലിശയും ഒക്കെ വാങ്ങിയാണ് ഇങ്ങോട്ട് പോന്നത് ... പ്രായമായ അച്ഛനും അമ്മയും മകന്‍ ഒരുനാള്‍ പണക്കാരനായി തിരിച്ചു വരും എന്ന പ്രതീക്ഷയിലെങ്കിലും കഴിഞ്ഞോട്ടെ സാര്‍.’

‘ഓണമായിട്ട് ഇന്ന് ഊണൊക്കെ കഴിച്ചോ?’

‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്ത് ഓണം സാര്‍?’

ആ കണ്ണുകളിലെ ദൈന്യത മനസ്സിലെവിടെയൊ കൊണ്ടു.

‘വരൂ, നമുക്ക് എന്തെങ്കിലും കഴിച്ചു കൊണ്ടിരുന്നു സംസാരിക്കാം’

പാര്‍ക്കിന്റെ മറുവശത്തുള്ള സാമാന്യം ഭേദപ്പെട്ട റെസ്റ്റോറണ്ടിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മെല്ലെ പറഞ്ഞു,

‘സാര്‍, ക്ഷമിക്കണം ... ഈ ഒരു നേരത്തെ പൈസ ഉണ്ടെങ്കില്‍ എനിക്കു കുറെ ദിവസമെങ്കിലും മറ്റാരുടേയും ഔദാര്യത്തിലല്ലാതെ കഴിയാമായിരുന്നു!‘

അയാളുടെ മുഖം വിങ്ങിപ്പൊട്ടാന്‍ പോകുന്നതു പോലെ ഉണ്ടായിരുന്നു!

പേഴ്സ് എടുത്തു നോക്കി, വല്ലാത്ത കനക്കുറവ്, ശമ്പളം കിട്ടിയിട്ടില്ല. ഉണ്ടായിരുന്ന തുക അങ്ങനെ തന്നെ എടുത്ത്, അയ്യാളുടെ കൈക്കുള്ളില്‍ വച്ചു കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ മെല്ലെ നിറഞ്ഞു വരുന്നുണ്ടായിരുന്നു!

എന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു,

‘സാര്‍, എനിക്കിപ്പോള്‍ വേണ്ടത് ഒരു ജോലിയാണ് ... എന്തായാലും മതി ... എന്നെ, എന്നെ ഒന്ന് സഹായിക്കാന്‍ സാറിന് കഴിയുമോ?’

ശ്രമിച്ചു നോക്കാം എന്നു പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനാവില്ലല്ലോ  എന്നോര്‍ത്ത്  വിഷമിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞൂ,

‘സാരമില്ല സാര്‍, എനിക്കറിയാം ബുദ്ധിമുട്ടാ‍ണെന്ന്!’

കയ്യില്‍ ഒന്നമര്‍ത്തി, തല കുമ്പിട്ട് അയാള്‍ നടന്നകന്നു.


Read more...

തര്‍പ്പണം

വിളക്കു കത്തിച്ചൊരുക്കി വെച്ചു
നാക്കിലയും മുറിച്ചു വെച്ചു
ദര്‍ഭ മോതിരമണിഞ്ഞു വിരലില്‍
കിണ്ടി വാലിലെ നീരുചുറ്റി
ഇലക്കു ചുറ്റും ശുദ്ധമാക്കി
ദര്‍ഭദളമതില്‍ നിരത്തി വെച്ചു
പിണ്ഡമൊന്നതിലുരുട്ടി വെച്ചു
എള്ളെടുത്തൊരു നീര്‍ കൊടുത്തു
പൂവെടുത്തൊരു നീര്‍കൊടുത്തു
ചന്ദനവും കൊണ്ടു ഞാനൊരു
നീര്‍ കൊടുത്തു നിശ്വാസമിട്ടു.
വസ്ത്രയിഴയിലെ നൂലിളക്കി
നൂലുമെല്ലെ വലിച്ചെടുത്തു
വസ്ത്രമൊന്നു സമര്പ്പണം ചെയ്തു
ഭക്ത്യാ ദണ്ഡ നമസ്ക്കാരവും ചെയ്തു.
മെല്ലെയെടുത്തിരു കൈകളാല്‍
ഒഴുക്കു നീരിലിറങ്ങി പിന്നെ
പിതൃപിണ്ഡ സമര്‍പ്പണം ചെയ്തു.

കരയിലെത്തിയ മനസ്സിലേക്കതാ
കരളിലില്‍ നിന്നൊരു ചോദ്യമെത്തി
ജീവനോടിരുന്ന പിതൃവിന്
നീര്‍ കൊടുത്തോ,തുണികൊടുത്തോ?
മനസ്സു ചുട്ടു കാഞ്ഞവെയിലില്‍,
തണല്‍ കൊടുത്തൊരു തരുവുമായോ?
തുണയില്ലാതെയലഞ്ഞ നാളില്‍
താങ്ങിനായൊരു കൈകൊടുത്തോ?

Read more...

ഓണമായ്...

പൂപ്പൊലി പാട്ടുകളുമായി
പൂപ്പാലികകളുമായി
പൂവാടികളിലൂടെ പാറി നടന്നു
പൂക്കളായ പൂവുകൾ നുള്ളിയെടുക്കാം

മണിമുറ്റം ചെത്തി മിനുക്കി
പൂത്തറ കെട്ടിയൊരുക്കി
അത്തം മുതൽ പത്തു ദിനവും
പൂക്കളമൊരുക്കീടാം

ഓണക്കോടിയുടുത്തൊരുങ്ങി
നാക്കിലയിട്ടു സദ്യയൊരുക്കി
തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാല കെട്ടി
കൂട്ടരോടൊത്തു ആയത്തിലൂയലാടാം

Read more...

ഹൃദയഭൂമി

ഇ.എ.സജിം തട്ടത്തുമല

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!

Read more...

മിനിമേനോന്റെ പുസ്തകപ്രകാശനം


പ്രിയ സുഹൃത്തുക്കളെ ....

നമ്മുടെ കൂട്ടായ്മയിലെ അംഗമായ ശ്രീമതി മിനി മേനോന്റെ [രുഗ്മിണി ചേച്ചി] കവിതാസമാഹാരം 'തുമ്പപ്പൂവ്' നാളെ [ഓഗസ്റ്റ്‌-15 ,ഞായര്‍] രാവിലെ പതിനൊന്നു മണിയ്ക്ക് ശ്രുതിലയം മുംബൈയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൂനയില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യുന്നു . ശ്രീമാന്‍ പി.സി.നമ്പ്യാര്‍ പ്രകാശന കര്‍മ്മം നിര്‍വഹിയ്ക്കും അനന്തരം ശ്രുതിലയം മോഡിയായ ആശിഷ് മുംബൈ പുസ്തകം ഏറ്റുവാങ്ങുന്നതായിരിയ്ക്കും .മുഖ്യധാരയിലുള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ മാത്രം അനുദിനം പ്രകാശനം നടക്കുന്ന അവസരത്തില്‍ പുതിയ എഴുത്തുകാരെ കൈപിടിച്ചുയര്ത്തുന്ന ഇത്തരം കര്‍ത്തവ്യങ്ങളിലൂടെ ശ്രുതിലയം മുംബൈയൂണിറ്റ് സുപ്രധാനമായ ഒരു കാല്‍വയ്പ്പാണ് നടത്തിയിരിയ്ക്കുന്നത് .ഈ അവസരത്തില്‍ കവയിത്രിയ്ക്ക് നൂറു നൂറു ആശംസകള്‍ ശ്രുതിലതിന്റെ പേരിലും സ്വന്തം പേരിലും നേരുന്നതിനോടൊപ്പം ഡിസൈനിംഗ് ,പ്രിന്റിംഗ് ,പ്രകാശനം മുതലായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന നമ്മുടെ മോഡിമാരായ രാജേഷ് മുംബൈ ,ആശിഷ് മുംബൈ എന്നിവരെ അഭിനന്ദിയ്ക്കാനും ഈ അവസരം ഞാന്‍ നീക്കിവയ്ക്കുന്നു . മിനി ചേച്ചിയ്ക്ക് എല്ലാവിധ ആശംസകളും പുസ്തകത്തിന്റെ വിജയത്തിനായി പ്രാര്‍ഥനകളും ...

Read more...

രമ്യ സ്പര്‍ശമായി


വയിത്രി രമ്യാആന്റണിയുടെ ഓര്‍മ്മകളില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു . അര്‍ബ്ബുദം കീഴ്പെടുത്തുമ്പോഴും തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെയും ഓര്‍ക്കുട്ടിലെ നൂറു കണക്കിന് സുഹൃത്തുക്കളുടെയും പിന്തുണയോടെ കവിതകളിലൂടെ ലോകത്തോട്‌ സംവദിച്ച രമ്യാ ആന്റണി ഓഗസ്റ്റ്‌ 6 ന് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ മരണപ്പെടുകയായിരുന്നു . രമ്യയുടെ ചികിത്സയ്ക്കും ആശുപത്രിയിലെ പരിചരണങ്ങള്‍ക്കുമായി ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ സജീവമായിരുന്നു . രമ്യയുടെ കവിതകള്‍ക്ക് ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ദൃശ്യഭാഷ്യമൊരുക്കിയിരുന്നു . ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒത്തുചേരലില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി.കെ.ജോസഫ്‌ ,കവി ഡി .വിനയചന്ദ്രന്‍ , ഡോ .പി.എസ്. ശ്രീകല , കെ.ജി.സൂരജ് (കണ്‍വീനര്‍ ഫ്രണ്ട്സ് ഓഫ് രമ്യ), സന്ധ്യ .എസ്.എന്‍, അനില്‍ കുര്യാത്തി , തുഷാര്‍ പ്രതാപ് എന്നിവര്‍ സംസാരിച്ചു. രമ്യയുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു . ഡോ. ടി.എന്‍. സീമ എം.പി , കാനായി കുഞ്ഞിരാമന്‍ എന്നിവര്‍ സന്ദേശങ്ങളിലൂടെ ഭാഗഭാക്കായി . രാജീവന്‍ സ്വാഗതവും ഷാന്റോആന്റണി നന്ദിയും പറഞ്ഞു . രമ്യയുടെ രണ്ടാമത് കവിതാ സമാഹാരം ‘സ്പര്‍ശ’ത്തിന്റെ പ്രസാധനം . രമയുടെ പേരില്‍ ‍, എസ്.എസ്.എല്‍.സിയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ്ക്കുന്ന പോളിയോ ബാധിതയായ പെണ്‍കുട്ടിയ്ക്ക് പതിനായിരം രൂപയുടെ വിദ്യാഭ്യാസ അവാര്‍ഡ്‌ , രമ്യാ ആന്റണി കവിതാ പുരസ്കാരം , രമ്യ ചീഫ് എഡിറ്റര്‍ ആയി ആരംഭിച്ച ഓണ്‍ലൈന്‍ മാസിക ലിഖിതത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ,രമ്യയുടെ സ്വപ്നമായ , കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കുന്ന സംഘടന എന്നിവ ഫ്രണ്ട്സ് ഓഫ് രമ്യയുടെ ആഭിമുഖ്യത്തില്‍ നടക്കും .കൂട്ടായ്മയ്ക്ക് നിഖില്‍ ഷാ ,നവാസ് തിരുവനന്തപുരം ,രാജേഷ്‌ ശിവ എന്നിവര്‍ നേതൃത്വം നല്‍കി .

Read more...

പ്രണയാസ്തമയം















 
 എന്തിനായിരിക്കും നമുക്കിടയില്‍ 
ഇണക്കവും പിണക്കവും ഇതളുകളായി
ഇന്നലെയുടെ കറുത്ത പൂക്കള്‍ വിടര്‍ന്നത് ?
സങ്കല്‍പ്പ കഥകളുടെ ചതുപ്പ് നിലങ്ങളില്‍ പതിഞ്ഞ
ആദ്യ കാല്‍പ്പാടുകള്‍ ആരുടെതായിരിക്കും
എന്റേതോ, അതോ നിന്റേതോ ....

ഇന്ന് നിനക്ക് ചിരിക്കാന്‍
എന്റെ കുരുടന്‍ കിനാക്കളുണ്ട്
നാളെ നിനക്ക് മറക്കുവാന്‍
നമ്മള്‍ ഒത്തു ചേര്‍ന്ന നിമിഷങ്ങളുണ്ട്‌
മനസ്സിന്റെ ഇരുണ്ട ഇടനാഴികളില്‍
ഓര്‍മ പിശാച് നിഴലുകളെ പിന്തുടരുമ്പോഴും
നീയെന്ന സ്വപ്നത്തെ
യാഥാര്‍ത്ഥ്യമാക്കാന്‍  മോഹിച്ചു പോയത്
എന്റെ തെറ്റ് 

തെറ്റും ശരിയും  ആപേക്ഷികമെന്നു അച്ഛന്‍
തെറ്റില്‍ നിന്നാണ് ശരിയുണ്ടാകുന്നതെന്ന്  അമ്മ
ഇതിലേതാണ് ശരിയെന്നറിയാതെ
ഇവര്‍ക്ക് പറ്റിയ തെറ്റായ ഞാന്‍

ഇനി നമുക്ക് ചിരിക്കാം ...
എന്തെന്നാല്‍
പ്രണയത്തിന്റെ സിംഫണി എന്തെന്നറിഞ്ഞവരാണ്   നാം 
ഇനി നമുക്ക് പിരിയാം...
പിരിയാനുറച്ച വേളയില്‍ നിന്റെ സ്വപ്നത്തിന്റെ തൂവലുകളില്‍
ഒന്നെനിക്ക് തരിക
ഹൃദയ രക്തത്താലെന്റെ , മനസ്സിലെ നിന്റെ ചിത്രങ്ങള്‍ക്ക്
അടിക്കുറിപ്പുകള്‍ എഴുതട്ടെ ഞാന്‍ ...


സുഹൃത്തും സഹപാഠിയും ആയ ജിതിന്റെ , ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച കവിത.
ബംഗ്ലൂരില്‍ പഠനത്തിനിടെ ഹൃദയ സംബന്ധിയായ അസുഖം വന്നു നമ്മെ
വിട്ടുപോയ ജിതിന്റെ ഓര്‍മ്മകള്‍ക്ക് ഈ ആഗസ്ത് 12  നു രണ്ടു വയസ്സ് തികയുകയാണ് .

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP