വഴിയമ്പലം തേടി...

ഇന്റർനെറ്റ്‌ കഫെയിലെ കമ്പ്യൂട്ടറിനു മുൻപിൽ ചടഞ്ഞിരിക്കുമ്പോൾ ദാസനു ശരിക്ക്‌ ദേഷ്യം വരുന്നുണ്ടായിരുണ്ടായിരുന്നു. കാര്യം ഗൂഗിളിന്റെ അനന്തമായ സാധ്യതകൾ പരീക്ഷിക്കാൻ ദാസനു വലിയ ഇഷ്ടമാണു. പക്ഷെ, അറിയാല്ലോ, ഈ ചടഞ്ഞുകുത്തിയുള്ള ഇരിപ്പ്‌ അതാ സഹിക്കാൻ വയ്യാത്തെ. നല്ല പ്രായത്തിൽ ചന്ദ്രികയുടെ അടുത്ത്‌ പോലും ദാസൻ ഇത്രയും അധികം സമയം ഒറ്റ ഇരുപ്പ്‌ ഇരുന്നിട്ടില്ല.. ഈയിടെയായി ദാസൻ ഇന്റർനെറ്റിൽ പുതിയൊരു മേഖലയിലേക്ക്‌ കൂടെ കൈവച്ചിരിക്കുകയാണു..ചാറ്റിംഗ്‌ വലിയ ഇഷ്ടമേഖലയൊന്നുമല്ല. പിന്നെ, ചിലനേരത്തുള്ള മടുപ്പ്‌ ഒഴിവാക്കാൻ ഇതൊക്കെ തന്നെ നല്ലത്‌.


ജിടാക്കിലും യാഹൂ മെസ്സെൻ ജറിലും ഒരേസമയം സൈൻ ഇൻ ചെയ്യുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല രവിയെ അവിടെ കാണാൻ കഴിയുമെന്ന്... രവിയെ ഓർമയില്ലേ.. പണ്ട്‌ ദാസനുമായി മൽസരിച്ച നമ്മുടെ സ്വന്തം രവി.. വേണ്ട.. മറ്റൊരാളുടെ ചാറ്റ്‌ രൂമിൽ അതിക്രമിച്ച്‌ കയറുന്നത്‌ സൈബർ കുറ്റമാണു.. എന്നാലും കുഴപ്പമില്ല.. നമുക്ക്‌ അവരുടെ ചാറ്റ്‌ ഹിസ്റ്ററിയിലൂടെ ഒന്ന് സഞ്ചരിച്ച്‌ നോക്കാം....


ദാസൻ : ഹെലോ.. എ.എസ്‌.എൽ. പ്ലീസ്‌ (ചുമ്മ കാണുന്നവർക്കെല്ലാം സ്ഥിരമായി കൊടുക്കുന്ന ഒരു കമന്റ്‌ തന്നെ ഇവിടെയും ഇട്ടു. എന്തുകൊണ്ടോ ആ ഐഡി കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നിയിരുന്നു.. രവി അണ്ടർസ്കോർ ഖസാക്ക്‌..ഇത്‌ അയാൾ ആയിരിക്കുമോ? അങ്ങിനെയാണു മെസേജ്‌ ഇട്ടത്‌)


രവി : രവി ഹിയർ. 62/മെയിൽ / കേരള


ദാസൻ : ദാറ്റ്സ്‌ ഫൈൻ.


രവി : യുവർ എ.എസ്‌. എൽ. പ്ലീസ്‌


ദാസൻ : ആം ദാസൻ. 60/മെയിൽ/ ഫ്രാൻസ്‌. ബട്ട്‌ ആം എ മലയാളി


രവി : ഒ‍ാ.. ദാറ്റ്സ്‌ നൈസ്‌. കാൻ വീ ചാറ്റ്‌ ഇൻ മലയാളം.. ബികോസ്‌ എ ലൗവ്‌ മലയാളം


ദാസൻ : ഷുവർ. താങ്കളുടെ ഐഡി കണ്ടപ്പോൾ എനിക്കെന്റെ ഒരു പഴയ സുഹൃത്തിനെ ഓർമവന്നു.

രവി : അതാരാ..


ദാസൻ: സുഹൃത്ത്‌ എന്ന് പറയുമ്പോൾ ഒരു കാലത്ത്‌ ഞങ്ങൾ തമ്മിൽ വലിയ മൽസരമായിരുന്നു. പക്ഷെ, അത്‌ ആരോഗ്യകരമായിരുന്നു കേട്ടോ?


രവി : ദാസൻ .. താങ്കളുടെ നാടെവിടാ.. കേരളത്തിൽ..


ദാസൻ : തലശ്ശേരിക്കടുത്ത്‌. ഇന്നത്തെ മാഹി. പണ്ട്‌ മയ്യഴി എന്ന് പറയും


രവി : ഓ, ദാസാ.. ഇത്‌ ഞാനാടാ.. നിന്റെ പഴയ രവി.. നിനക്കോർമയില്ലേ എന്നെ.. ഖസാക്കിലെ രവി... അല്ല, നീ വെള്ളീയാങ്കല്ലിലെ തുമ്പിയായി....


ദാസൻ : ഞാൻ പറഞ്ഞില്ലേ.. നിന്റെ ഐ.ഡി കണ്ടപ്പോൾ തന്നെ എനിക്ക്‌ സംശയം തോന്നിയെന്ന്.. വെള്ളിയാങ്കല്ലിലെ തുമ്പിയായെന്നൊക്കെ മറ്റുള്ളവരുടെ തെറ്റിധാരണയായിരുന്നെടാ.. ഞാൻ വാസൂട്ടിയുടെ കൂടെ കപ്പൽ കയറിയതാ.. അല്ല.. എന്നെ മുകുന്ദേട്ടൻ തന്നെയാട്ടോ കയറ്റിവിട്ടത്‌.. മുകുന്ദേട്ടന്റെ സ്വാധീനമറിയാല്ലോ നിനക്ക്‌. അതുപയോഗിച്ച്‌ ഇവിടെ ഫ്രഞ്ച്‌ എംബസ്സിയിൽ ചെറിയൊരു ജോലി.. അങ്ങിനെ പോകുന്നു.. പിന്നെ എന്തൊക്കെയുണ്ടെടാ.. സുഖാണോ?


രവി : സുഖം.. എന്തൊന്ന് സുഖം.. പനിച്ച്‌ കുരച്ച്‌ അങ്ങിനെ പോകുന്നു.


ദാസൻ : ഹും.. ഞാൻ ഊഹിച്ചു. വിജയൻ സാർ മരിച്ചതിൽ പിന്നെ റോയൽറ്റി പണം പോലും നേരെ ചൊവ്വെ കിട്ടുന്നില്ലായിരിക്കും അല്ലേ..


രവി: ഹും.. റോയൽറ്റി.. നീ എന്താ ദാസാ, വിചാരിച്ചേ.. എന്റെ വിജയൻ സാറിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ നിന്നുപോലും എന്നെ അകറ്റി നിറുത്തി. പിന്നെയാ റോയൽറ്റി.. നിനക്കറിയാമോ, ഇന്നും ബെസ്റ്റ്‌ സെല്ലേറ്ഴ്സിൽ മൽസരം നമ്മൾ തമ്മിൽ തന്നെ.. അതിനിടയിൽ ആകെ ഉള്ളത്‌ ദസ്തയവ്സ്കിയും അന്നയും മാത്രമാ..


ദാസൻ: ഹും.. ഞാൻ അറിഞ്ഞു. ഏതോ ഒരു സിസ്റ്റരും കള്ളനും ലൈംഗീഗ തൊഴിലാളിയും നമുക്കൊപ്പം ഉണ്ടല്ലേ?


രവി : ഹാ.. അവരുടെയൊക്കെ ഇടയിൽ.... നിനക്കറിയാല്ലോ.. കാര്യം എന്തൊക്കെയാണേലും പണ്ടുള്ള ആ മത്സരത്തിനും ആ വീറിനും വാശിക്കുമൊക്കെ ഒരു അർത്ഥമുണ്ടായിരുന്നു..


ദാസൻ : ഹും.. ശരിയാ.. പക്ഷെ, മുകുന്ദേട്ടൻ കുറച്ചൊക്കെ മാറി കേട്ടോ.. അദ്ദേഹം അത്യാവശ്യം മാർക്കെറ്റിംഗ്‌ തന്ത്രങ്ങളൊക്കെ പയറ്റി തുടങ്ങി.. നീ കണ്ട്‌ കാണും..


രവി : ശരിയാ.. ആദ്യം തുടങ്ങിയത്‌ എന്റെ വിജയൻ സാർ തന്നെയാ.. നിനക്കോർമയില്ലേ. സാറിന്റെ തലമുറകളിൽ മദനൻ ചേട്ടൻ ആദ്യ 1000 കോപ്പിക്ക്‌ വ്യത്യസ്ത കവർ വരച്ചത്‌


ദാസൻ : ഹും.. അപ്പോൾ തന്നെയാണല്ലോ. .മുകുന്ദേട്ടൻ കേശവന്റെ വിലാപത്തിൽ ഇ.എം.എസ്‌ നെ ചെമ്പ്‌ തകിടിലേക്ക്‌ ആവാഹിച്ചത്‌. ഈയിടെ കക്ഷി പ്രവാസത്തിൽ വ്യത്യസ്തമായ 4 കവറുകൾ പരീക്ഷിച്ചെന്ന് കേട്ടു.


രവി : അന്ന് അതൊക്കെ എന്തൊരു പുകിലായിരുന്നു.. കാര്യം നമ്മോട്‌ ഭീമനും മൽസരിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ എന്റെ മനസ്സിൽ നിന്നോടായിരുന്നു കൂടുതൽ സ്നേഹം.. ഒരു രണ്ടാമൂഴക്കാരന്റെ സ്ഥാനമേ എന്നും ഞാൻ ഭീമനു കൊടുത്തിരുന്നുള്ളൂ..


ദാസൻ : അത്‌ നിന്റെ അമിതമായ ഗുരു ഭക്തി കാരണമാ.. പത്രങ്ങളിലൂടെയും മറ്റും വിജയൻ സാറിനെയും വാസുവേട്ടനേയും തേജോവധം ചെയ്യാനും ഉണ്ടായിരുന്നല്ലോ കുറേപേർ... എന്നാലും ഭീമനുമായുള്ള മത്സരത്തിനും പിന്നീട്‌ ദസ്തയവ്സ്കിയും അന്നയും വന്നപ്പോളും അതിനോക്കെ ഒരു അർത്ഥതലമുണ്ടായിരുന്നു അല്ലേ..


രവി : അതൊക്കെ പോട്ടെ.. നീ ഇപ്പോൾ എന്തോ ചെയ്യുകയാ.. ചന്ദ്രികയുടെ വിവരം വല്ലതും..


ദാസൻ: ഇല്ലെടാ.. അവളെ അന്ന് അവിടെ വിട്ട്‌ പോന്നതല്ലേ.. അവളും വെള്ളിയാങ്കല്ലിൽ പോയെന്നൊക്കെ മുകുന്ദേട്ടൻ ചുമ്മാ പറഞ്ഞതാ.. മുകുന്ദേട്ടന്റെ ഒരു സ്വഭാവം വച്ച്‌ അവളെ വേറെ അർക്കെങ്കിലും തുല്യം ചാർത്തിയിട്ടുണ്ടാകും.. എനിക്ക്‌ തോന്നുന്നു ആ അശോകനായിരുന്നു ആ ഭാഗ്യവാനെന്നാ.. പ്രവാസം കണ്ടില്ലേ നീയ്യ്‌..


രവി : ഇല്ലെട.. പഴയ പോലെ വായനയൊന്നും ഇല്ല..


ദാസൻ: വിശ്വസിക്കാൻ വയ്യെട.. അപ്പുക്കിളിക്കും അള്ളാപ്പിച്ച മൊല്ലാക്കകും മൈമൂനക്കും ഒക്കെ ഏറെ ഇഷ്ടമായിരുന്ന അവരുടെ രവിമാഷാണോ ഈ പറയണേ...?


രവി : എടാ. അതൊക്കെ പഴയ കാലം.. ഇപ്പോൾ ഒന്നിനും വയ്യ.. നിനക്കറിയോ ഞാൻ ഇന്ന് കുരച്ച്‌ ചുമച്ച്‌ ഒരു വൃദ്ധസദനത്തിലാ... കൊച്ചുവാവ പറഞ്ഞപോലെ "ഇറച്ചികോഴികൾ വിൽപനക്ക്‌" .. പക്ഷെ, എന്നിൽ ഇറച്ചി ഇല്ലാത്തതിനാൽ ആർക്കും വേണ്ടെടാ... എന്റെ പത്മക്ക്‌ പോലും...


ദാസൻ : ഒരു കണക്കിനു ഞാൻ അന്ന് അവിടം വിട്ടത്‌ നന്നായി അല്ലേ.. ഇവിടെ അത്രക്ക്‌ കുഴപ്പമില്ലെടാ.. കുറച്ച്‌ പ്രവാസികളുണ്ട്‌ ഇവിടെ.. അവർ ഇടക്ക്‌ നോസ്റ്റാൾജിയ എന്നും മണ്ണിന്റെ മണമെന്നും ഒക്കെ പറഞ്ഞ്‌ ഒ‍ാരോ സാഹിത്യസമാജങ്ങൾ നടത്തും.. പ്രസംഗങ്ങളാടാ സഹിക്കാൻ പറ്റാത്തെ. .എന്നാലും ഭക്ഷണം കിട്ടുമല്ലോ എന്നോർക്കുമ്പോൾ ചെല്ലുമെടാ.. പക്ഷെ ഒരിക്കൽ എനിക്ക്‌ സഹിക്കാൻ കഴിഞ്ഞില്ലെടാ.. ഒരുവൻ പ്രസംഗത്തിൽ നിന്നെയും വേറെ ഏതോ ഒരു പെണ്ണിനെയും കൂട്ടി പറയുന്ന കേട്ടപ്പോൾ വായിലേക്ക്‌ വച്ച കോഴിക്കാലു വലിച്ചെറിഞ്ഞ്‌ ഞാൻ ഇറങ്ങി പോന്നു. നിന്റെ ഒപ്പം പത്മയല്ലാതെ വേറെയൊരു പെണ്ണിനെ സങ്കൽപ്പിക്കാനാവോടാ.. പക്ഷെ, വിശപ്പ്‌ അതൊരു പ്രശ്നമല്ലേടാ.. പിന്നെ, പഴയ വിപ്ലവം ഒന്നും ഇന്ന് നടക്കില്ലല്ലോ?


രവി : എടാ.. നിനക്കറിയോ.. ഖസാക്കിന്റെ രജതജൂബിലി പോലും എന്നെ അറിയിച്ചില്ല.. ഒരു വഴിപോക്കനെ പോലെ ഞാൻ ഒളിച്ചിരുന്നാ അതൊക്കെ കണ്ടെ.. അത്‌ വച്ച്‌ നോക്കുമ്പോൾ പ്രവാസികൾ നിന്നെ വിളിക്കുന്നെങ്കിലുമുണ്ടല്ലോ..

ദാസൻ: രവി... നിന്റെ ആരോഗ്യം.. പണ്ട്‌ കുറെ നടന്നും വായിച്ചും ഒച്ചവെച്ചും നീ അത്‌ നശിപ്പിച്ചതാണല്ലോ? ഇപ്പോൾ എങ്ങിനെയുണ്ട്‌..


രവി: ആർക്കുവേണ്ടി ഞാൻ എന്റെ ആരോഗ്യം കാത്തുസൂക്ഷിക്കണം.. എല്ലാം പോയി ദാസാ. എല്ലാം. ആദ്യം അമ്മ വിട്ടുപോയി.. പിന്നെ ചുമച്ച്‌ കുരച്ച്‌ ജടപിടിച്ച ഈ ജന്മത്തെ ഉപേക്ഷിച്ച്‌ നേരത്തെ നീ പറഞ്ഞ പത്മ പോയി.. അങ്ങിനെ ഓരോരുത്തർ.. ഹാ.. ഇപ്പോളുള്ളത്‌ പഴയ രവിയുടെ പ്രേതമാ.. കണ്ണോക്കെ കുഴിഞ്ഞ്‌..


ദാസൻ : നീ പോരുന്നോ എന്നോടൊപ്പം.. അത്യാവശ്യം നിന്നെ പോറ്റാനുള്ള കഴിവൊക്കെ ഇന്നും എനിക്കുണ്ടെടാ..

രവി : വേണ്ട ദാസാ.. പണ്ട്‌ നീവെള്ളീയാങ്കല്ലുകളെ ചുറ്റിപറക്കുന്ന തുപിയായെന്ന് ഓർത്ത്‌ ഞാനും ഒത്തിരി കരഞ്ഞതാ.. എപ്പോൾ സന്തോഷമായെടാ. നീ ജീവനോടെയുണ്ടല്ലോ? പക്ഷെ, എനിക്ക്‌ കഴിയില്ലെടാ ഈ ഖസാക്കിനെ വിട്ട്‌ പിരിയാൻ.. ഈ പൊടിക്കാറ്റും നരച്ച ആകാശവും പനങ്കാടും അതൊക്കെ തന്നെ മതി ഈ രവിക്ക്‌...


ദാസാൻ : എടാ..


രവി : വേണ്ടടാ.. ഇനിയും പറഞ്ഞാൽ ഒരു പക്ഷെ ഞാൻ കരയും.. പക്ഷെ, ഒന്നുണ്ട്‌. ഇന്നും നമ്മെയൊക്കെ സ്നേഹിക്കുനവർ ഈ മണ്ണിലുണ്ടെടാ... നിന്നെയും എന്നെയും.. നമ്മുടെ അപ്പുക്കിളിയേയും, അള്ളാപ്പിച്ചയേയും.. ദാമു രൈറ്ററെയും, നിന്റ്‌ ചന്ദ്രികയേയും..എന്റെ.. എന്റെ പത്മയെയും.. നിനക്കറിയോ ഇന്ന് ഏതാണ്ട്‌ പഴയ അൽഫോൺസച്ചന്റെ അവസ്ഥയാ എനിക്ക്‌.. പിള്ളാർക്ക്‌ ഒരു കൗതുക വസ്തു.. അതൊക്കെ അങ്ങിനെ തന്നെ പോട്ടെ.. ഒറ്റ ആഗ്രഹമേ ഉള്ളൂ.. ഈ ഖസാക്കിന്റെ മണ്ണിൽ തന്നെ മരിച്ച്‌ വീഴണം.. പഴയ സ്കൂൾ കെട്ടിടം പുതിയ ഫ്ലാറ്റ്‌ കെട്ടാൻ പൊളിച്ചതു കാരണം ഇപ്പോൾ അവിടേക്കും പോകാറില്ല.. ഈ വൃദ്ധസദനത്തിന്റെ ഇരുളിൽ... എടാ.. ഞാൻ നിരുത്തട്ടെ.. കണ്ൺ മൂടൻ തുടങ്ങി.. പ്രായമായില്ലേ.. വെള്ളെഴുത്തുണ്ട്‌.. ഇതിപ്പോൾ സർക്കാരിന്റെ അക്ഷയ പദ്ധതി കാരണം ഇന്റർനെറ്റിൽ കയറി നിന്നെ വീണ്ടും കണ്ടു.. ഒരിക്കലും ഇനി കാണാൻ പറ്റുമെന്ന് കരുതി യതല്ല.. പോട്ടെടാ...


ദാസൻ : ശരി രവീ.. എപ്പോളെങ്കിലും കാണാടാ..


രവി : ഹും.. എനിക്കിപ്പോൾ എത്രയും വേഗം എന്റെ വിജയൻ സാറിന്റെ അരികിൽ എത്തണമെന്നേ ഉള്ളൂ..

ദാസൻ : ഹേയ്‌ .. നിനക്ക്‌ മരണമില്ലെടാ.. നീ എന്നും ജീവിക്കും.. ഖസാക്കിനു മരണമോ.. പാടില്ല.. ഒരു സിസ്റ്റർക്കോ ഒരു കള്ളനോ തകർക്കാനാവില്ല നിന്നെ.... നന്മകൾ നേരുന്നു... എടാ, ഞാനും പോട്ടെ.. പഴയ പോലെ എനിക്കും പറ്റുന്നില്ല.. പഴയ വിപ്ലവ വീര്യമൊക്കെ പോയി.. ഞാനും കരഞ്ഞുപോകുമെടാ..


രവി : ശരിയെടാ.. പ്രാർത്ഥിക്കാം.. ഇവിടെ അത്താഴത്തിനുള്ള മണിയടിച്ചു.. ഇപ്പോൾ ചെന്നില്ലെങ്കിൽ ഇനി നാളെ ഉച്ച വരെ പട്ടിണിയാവും.. വിശപ്പുണ്ടായിട്ടല്ല.. എന്തോ.. നീ പറഞ്ഞപോലെ മരിക്കാൻ തോന്നുന്നില്ലെട.. അതിനല്ലല്ലോ വിജയൻ സാർ എന്നെ പഠിപ്പിച്ചേ.. ഞാൻ പോകുന്നു..


രവി സൈൻ ഔട്ട്‌ ആയതും നോക്കി ഒരു നിമിഷം കൂടി ദാസൻ ഇരുന്നു.. അവന്റെ കണ്ണൂകളും മൂടി തുടങ്ങിയിരുന്നു. നിറഞ്ഞ കണ്ണൂകളോടെ കഫെയുടെ പുറത്തിറങ്ങുമ്പോൾ ഒരു തുടാം കള്ള്‌ കിട്ടിയിരുന്നെങ്കിൽ എന്ന് ദാസൻ വെറുതെ കൊതിച്ചിട്ടുണ്ടാവണം... പ്രോഫിബിഷൻ ബാധിക്കാത്ത പഴയ ഉണ്ണിനായരുടെ കള്ള്‌ ഷാപ്പ്‌ തേറ്റി ഒരിക്കൽ കൂടി ദാസൻ മയ്യഴിയിലേക്ക്‌ വന്നെങ്കിൽ.. ആ പഴയ വഴിയമ്പലത്തിലേക്ക്‌...


Read more...

അറിഞ്ഞില്ല ഞാൻ.....

അകന്നു പോകും വഴിയെ,
പിന്തുടരുവാൻ ആരുമല്ലെന്നറിഞ്ഞില്ല ഞാൻ
നെരിപ്പോടായ് മാറുന്നൊരു മനം
ചാറ്റൽ മഴയിൽ ഈറനാകുന്നതു വൃഥാവിലെന്നറിഞ്ഞില്ല

എല്ലാം അറിയാതെ അറിഞ്ഞെന്നു ഭാവിച്ചു ഞാൻ
ഒന്നും അറിഞ്ഞില്ലെന്ന സത്യം ചിരിക്കുന്നിതാ
തളിരിടുവാൻ ഹേതുവായെന്നോർത്തു ഞാൻ
പുതു വല്ലരി പടർന്നേറിയതറിഞ്ഞില്ല

പൂക്കളേറെ വിരിഞ്ഞുവെന്നാകിലും
പൂക്കാരി മാത്രമായ് തീർന്നതറിഞ്ഞില്ല
പൂമാലയൊന്നു കെട്ടി തന്നിട്ടും
പൂക്കളെന്റെ സ്വന്തമല്ലെന്നറിഞ്ഞില്ല

നെഞ്ചോടു ചേർത്തു കൂരിരുളിലും
വഴികാട്ടിയായ് കൂടെ വന്നിട്ടും
തിളക്കമേറിയ വെളിച്ചമെത്തിയപ്പോൾ
കരിന്തിരിയാക്കി മാറിയതുമറിഞ്ഞില്ല

Read more...

ഇനിയും പാടിടാം...

ഉറങ്ങുവാനാകാതെ
പിടയുമെൻ മനസ്സിനെ
താരാട്ടുമായ് ഉറക്കീടുവാൻ
എന്നോമലിന്നു വരുവതില്ലേ

നീല നിലാവൊന്നു തെളിഞ്ഞപ്പോൾ
കാതരയായ് പാടിയ കിളിയെവിടെ
നിശീഥിനി തൻ നിശ്ശബ്ദതയിൽ
കാതോർത്തു ഞാൻ കാത്തിരിപ്പൂ

പാടുവാൻ നീയിന്നു മറന്നു പോയോ
പാട്ടുകളിനിയും പാടുവതില്ലേ
കുളിരേകും പുതുമഴയിലിനിയും
മനമൊന്നായലിഞ്ഞു പാടിടാം

ഋതുക്കൾ വഴിമാറി പോകവേ
താളം പിഴക്കാതെ പാടിടാം
മൂക സങ്കല്പ ധാരയിലെന്നും
ഈ ശോകം മറന്നു പാടിടാം

Read more...

ചോര മണക്കുന്ന നാട്ടുവഴികള്‍ (ചെറുകഥ)



പ്രവാസ ഗ്രീഷ്മത്തിന്റെ വറുതിയില്‍ വേനല്‍മഴ പോലെ  വീണു   കിട്ടിയ ഒരു ചെറിയ അവധിക്കാലം.

കാലത്തിന്റെ കുത്തൊഴുക്കിലും, ദ്രുതമാറ്റങ്ങളുടെ ഗതിവേഗങ്ങള്‍ക്കിടയിലും പിന്നേയും പിന്നേയും ഈ നാട്ടിലേക്ക് വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന്, വന്യമായൊരു ആസക്തി!

ഓരോ അവധിക്കാലവും സമ്മാനിക്കുന്ന ആദ്യരാവിന്റെ ലഹരിയുടെ ആലസ്യം. ജനലഴികള്‍ക്കപ്പുറത്ത്, റബ്ബര്‍മരങ്ങള്‍ക്കിടയില്‍ മിന്നാമിന്നികളുടെ കൂട്ടം. രാവിനെ കീറിമുറിച്ചു വരുന്ന ചീവീടുകളുടെ ശബ്ദത്തിനപ്പുറം താഴെ റോഡിലെ കലുങ്കില്‍ പാതിരാവും പകലാക്കി മാറ്റുന്ന ഏതെല്ലാമോ ചെറുപ്പക്കാരുടെ പൊട്ടിച്ചിരികളും, ആക്രോശങ്ങളും! പിന്നെ ഒന്നൊന്നായി അകന്നു പോകുന്ന മോട്ടോര്‍ സൈക്കിളുകളുടെ ശബ്ദം.

‘ആരാണ് ഇത്ര രാത്രിയായിട്ടും അവിടെ റോഡില്‍?’
ചുണ്ടുകളെ ചുണ്ടുകള്‍ കൊണ്ട് തടവിലാക്കി അവള്‍,
‘ഈ രാത്രി നമുക്ക് നമ്മളെക്കുറിച്ച് മാത്രം സംസാരിക്കാം, എന്താ?'
മുറ്റത്തെ പ്ലാവിന്റെ ഇലകളില്‍ ആഞ്ഞുപതിക്കുന്ന മഴത്തുള്ളികളുടെ ശബ്ദമാണ് ഉറക്കം മുറിച്ചത്. ഉമ്മറത്തെ ചാരുകസേരയില്‍ കര്‍ക്കിടകം പെയ്തൊഴിയുന്നതും നോക്കിയിരുന്നു. പേപ്പറുകാരന്‍ ഉമ്മറത്തേക്ക് വലിച്ചെറിഞ്ഞ വര്‍ത്തമാനപത്രത്തില്‍ സംഘര്‍ഷവും, അറസ്റ്റും, നിരോധനവും ഒക്കെയായി പതിവ് വാര്‍ത്തകള്‍ തന്നെ!
‘അല്ലാ, ചന്ദ്രനിതെപ്പോള്‍ വന്നു?’

ഗേറ്റിനരികില്‍ വാര്യര്‍ മാഷുടെ മുഴങ്ങുന്ന ശബ്ദം. അങ്ങോട്ട് നടന്നു. മെലിഞ്ഞ് കൊലുന്നനെയുള്ള മാഷ് ഏറെ പ്രായമായിരിക്കുന്നു. തലമുടിയൊക്കെ പഞ്ഞിക്കെട്ട് പോലെ. വെളുത്ത ഖദര്‍ ജൂബക്കും, മുണ്ടിനും, ഷാളിനും ഒരു മാറ്റവുമില്ല.
‘മാഷിതെങ്ങോട്ട് പോകുന്നു?’
‘ഒന്നും പറയെണ്ടെന്റെ കുട്ടീ, അതൊക്കെ പിന്നെ പറയാം. തനിക്ക് സുഖമല്ലേ?’
മറുപടിക്ക് വേണ്ടി കാത്ത് നില്‍ക്കാതെ മാഷ് മുന്നോട്ട് നടന്നു.
അപ്പോഴാണ് അമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നത്.
‘വലിയ കഷ്ടമാ ഈ മാഷിന്റെ കാര്യം. പെന്‍ഷന്‍ കിട്ടിയ കാശെല്ലാം കൊണ്ട് മൂത്ത മോളേ കെട്ടിച്ചു. ഇളയ കൊച്ചിനെ കെട്ടിക്കാന്‍ വീടും പറമ്പും ഒക്കെ പണയം വച്ചു. ഭാര്യയാണെങ്കില്‍ നിത്യ രോഗിണിയും. പലിശക്കാരന്‍ വീടൊഴിഞ്ഞ് കൊടുക്കണം എന്ന് പറഞ്ഞ് ഗുണ്ടകളെക്കൊണ്ട് ദിവസവും ശല്യപ്പെടുത്തുകേം.ഇപ്പോള്‍ സൊസൈറ്റിയിലെങ്ങാണ്ട് കണക്കെഴുതാന്‍ പോന്നൊണ്ട്.’
പണ്ട് സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ പുരാണകഥകളോടൊപ്പം, എല്ലാ മതങ്ങളും ദൈവങ്ങളും സ്നേഹം തന്നെയാണ് പഠിപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കുകയും ചെയ്ത വാര്യര്‍ മാഷ്!
വൈകുന്നേരം പുറത്തൊക്കെയൊന്ന് ചുറ്റാനായി അങ്ങാടിയിലേക്കിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് പ്രിയതമ വിളിച്ച് പറയുന്നുണ്ടായിരുന്നു,
‘അവിടൊന്നും അധികനേരം നില്‍ക്കണ്ട, പണ്ടത്തെ നാട്ടിന്‍പുറമൊന്നുമല്ല കേട്ടോ’
‘പിന്നേ, ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെയീ നാടിനെ നീ വേണോ എനിക്ക് പരിചയപ്പെടുത്താന്‍‘ എന്ന് ഒരു ചിരിയിലൊതുക്കി മുന്നോട്ട് നടന്നു.
നാലും ചേരുന്ന മുക്ക്, സ്ഥലത്തെ അങ്ങാടി, ആകെ മാറിയിരിക്കുന്നു. ശങ്കരേട്ടന്റെ മാടക്കട നിന്ന സ്ഥലത്ത് ഒരു രണ്ട് നിലക്കെട്ടിടം. ഷട്ടറിട്ട ഒരു മുറിയില്‍ ഇപ്പോഴും ശങ്കരേട്ടന്റെ ഏറെ വളര്‍ന്ന കട.അടുത്തൊക്കെ മറ്റ് പുതിയ കടകള്‍. രണ്ടാം നിലയില്‍ ഒരു കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനം. പുതിയ ഓട്ടോ സ്റ്റാ‍ന്‍ഡ്. വഴിയുടെ അങ്ങേ വശത്ത് സൊസൈറ്റിയുടെ ഓഫീസ്സ് കെട്ടിടം.
ശങ്കരേട്ടന്‍ സ്നേഹത്തോടെ ഉള്ളിലെക്ക് ക്ഷണിച്ചു.അവിടുത്തെ സോഡാ നാരങ്ങാവെള്ളത്തിന് ഇപ്പോഴും പഴയ സ്വാദ്!
സംസാരിച്ചിരിക്കുന്നതിനിടയില്‍ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ പട പട ശബ്ദത്തോടെ കടയുടെ മുന്നില്‍ ഇരച്ച് നിന്നു. അതില്‍ നിന്ന് ചാടിയിറങ്ങിയ പയ്യന്‍ കടയിലേക്ക് വന്ന് ഒരു പാക്കറ്റ് സിഗററ്റെടുത്ത്, പോക്കറ്റില്‍ നിന്ന് ഒരു നോട്ട് വലിച്ചെടുത്ത് മേശപ്പുറത്തേക്കെറിഞ്ഞ്‌ തിരിഞ്ഞ് നടന്നു. 21-22 വയസ്സുള്ള പയ്യന്‍, ജീന്‍സും ടീഷര്‍ട്ടും വേഷം, റെയ്ബന്‍ സണ്‍ഗ്ലാസ്സ്, കയ്യിലും കഴുത്തിലും വീതിയുള്ള സ്വര്‍ണച്ചെയിന്‍, മറ്റെക്കയ്യില്‍ പലതരത്തിലുള്ള ചരടുകള്‍, നെറ്റിയില്‍ നെടുകയൊരു കുങ്കുമക്കുറി. ബൈക്കിന്റെ പിന്നിലിരുന്നവനു കുറിയും, ചരടുമില്ല എന്ന വ്യത്യാസം മാത്രം!

‘ഇതേതാ ശങ്കരേട്ടാ ഈ പിള്ളാര്‍... ഇവരെന്താ ഇങ്ങനെ?
ശങ്കരേട്ടന്‍ നിസ്സംഗതയോടെ ഒന്ന് ചിരിച്ചു.
‘എന്ത് പറയാനാ ചന്ദ്രാ, അവന്മാരാ ഇപ്പോള്‍ ഇവിടുത്തെ രാജാക്കന്മാരും ഹീറോസും.ആ കേറി വന്നവനെ മനസ്സിലായോ?’

‘ഇല്ല’
‘ആ കേറി വന്നവന്‍ നമ്മുടെ ശാരദക്കുട്ടി ടീച്ചറിന്റെ മോന്‍, മധുവാ. മറ്റേത് നമ്മുടെ പഴയ കൊപ്രാ കച്ചവടക്കാരന്‍ ബീരാന്റെ മോനും’
കാണുമ്പോഴൊക്കെ, പഠിക്കാതെ വഴക്കാളിയായി നടക്കുന്ന മോനെക്കുറിച്ച് പറഞ്ഞ് ടീച്ചര്‍ കരയാറുണ്ടായിരുന്നത് ഓര്‍മ്മ വന്നു. പണ്ട് കൊപ്രായെടുക്കാന്‍ വരുമ്പോഴൊക്കെ ഇക്കയുടെ കൂടെ ചിലപ്പോഴൊക്കെ വരുമായിരുന്ന നാണം കുണുങ്ങിയായ സുബൈര്‍ എന്ന കൊച്ചു പയ്യനേയും.
‘ഇവന്മാര്‍ക്ക് വേറേയും കുറെ കൂട്ടുകാരുണ്ട്, നമ്മുടെ പഴയ പലചരക്ക് കടക്കാരന്‍ ജോര്‍ജിന്റെ മോന്‍, കാളവണ്ടിക്കാരന്‍ ഹംസയുടെ മോന്‍, പിന്നെ എവിടുന്നൊക്കെയോ വരുന്ന കുറേ പിള്ളാരും’.

‘അല്ല ശങ്കരേട്ടാ, എന്താ ഇവരുടെ ജോലി?’
‘ഉം, ജോലി! ഇടക്കൊക്കെ ആരൊക്കെയോ വന്ന് വിളിച്ചോണ്ട് പോകുന്നതും കൊണ്ട് വിടുന്നതും ഒക്കെക്കാണാം. ക്വട്ടേഷന്‍ സംഘം എന്നൊക്കെ പറയുന്നു. ഏതായാലും കൈ നിറയെ കാശുണ്ട്. പിന്നെ ഇപ്പോള്‍ ടൌണിലെ ഏതോ പലിശക്കാരന്റെ ഗുണ്ടാപ്പണിയാണ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്!’

‘ഓഹ്, ഈ നാട്ടിന്‍പുറത്തും ക്വട്ടേഷന്‍ സംഘമോ ശങ്കരേട്ടാ?’
‘രാത്രിയായാല്‍ ഇവറ്റകളെല്ലാം കൂടി ആ സര്‍ക്കാര്‍ സ്കൂളിന്റെ ഒഴിഞ്ഞ് കിടക്കുന്ന മുറിക്കുള്ളിലാ... കുടിയും ബഹളവും ഒക്കെത്തന്നെ. ഇടയ്ക്കെങ്ങാണ്ട് അത് ചോദിച്ചതിനു നമ്മുടെ പഞ്ചായത്ത് മെംബര്‍ ശങ്കരന്‍ങ്കുട്ടിസാറിന്റെ കാല് അവന്മാര് അടിച്ചൊടിച്ചു കളഞ്ഞു’.
അവിടെയുമിവിടെയും ചില പോസ്റ്റുകളിലെ വഴിവിളക്കുകള്‍ മെല്ലെ കണ്ണു ചിമ്മാന്‍ തുടങ്ങി. സൈസൈറ്റി പൂട്ടി വാര്യര്‍ മാഷ് മെല്ലെ റോഡിലേക്കിറങ്ങി. അപ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദവുമായി ഏതാനം മോട്ടോര്‍ബൈക്കുകള്‍ റോഡിന്റെ അങ്ങേയറ്റത്ത് നിന്നും ഇരച്ച് വന്നത്. വാരിയര്‍ മാഷിന്റെ അടുത്തെത്തി അവ ടയറുകള്‍ വലിയ ശബ്ദത്തിലുരച്ച് ബ്രേക്കിട്ട് നിന്നു. പിന്നെ പടക്കം പൊട്ടുന്ന ശബ്ദവും, ചുറ്റുപാടും പുകയും.

ഒരു ബൈക്കിന്റെ പുറകിലിരുന്നവന്റെ കൈ ഉയര്‍ന്നു താണു. ലോഹത്തിളക്കം വായുവില്‍ മിന്നിമറഞ്ഞതിനോടൊപ്പം ഒരു ആര്‍ത്തനാദത്തോടെ മാഷ് മുന്നൊട്ട് വീണു!
‘അയ്യോ മാഷ്...!’
പുറത്തേക്ക് ഓടാനൊരുങ്ങിയ എന്നേ അകത്തേക്ക് തന്നെ പിടിച്ച് ശങ്കരേട്ടന്‍ ഷട്ടര്‍ വലിച്ചു താഴ്ത്തി.
‘വേണ്ടാ കുട്ടീ, വേണ്ടാത്തതിലൊന്നും ചെന്ന് ചാടണ്ട!’

കുറച്ച് സമയത്തിനുള്ളില്‍ പുറത്ത് പോലീസ് വാഹനങ്ങളുടേയും മറ്റും ശബ്ദം. ഒച്ചയും ബഹളവും അടങ്ങിയപ്പോള്‍ പുറത്തിറങ്ങി. വേഗം വീട്ടിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ പോലീസുകാര്‍ ആരുടെയൊക്കെയോ മൊഴി എടുക്കുന്നുണ്ടായിരുന്നു.
ടി. വി. യുടെ മുന്നില്‍ ഭാര്യയും അമ്മയും റിയാലിറ്റിഷോയേക്കുറിച്ച് ഗൌരവമായ ചര്‍ച്ച! അപ്പോഴും അമ്പരപ്പ് മാറത്ത മനസ്സുമായി ടി. വി. യില്‍ നോക്കിയിരിക്കുമ്പോള്‍ ഫ്ലാഷ് ന്യൂസ് ... റിട്ടയേര്‍ഡ് അധ്യാപകനു  നേര്‍ക്ക് മത തീവ്രവാദികളുടെ ആക്രമണം ... ഒരു മാ‍സികയില്‍ അധ്യാപകന്‍ എഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളുടെ പേരിലാണത്രെ ആക്രമണം.... ഈ തീവ്രവാദികളെ ഒരു സമുദായനേതൃത്വം സംരക്ഷിക്കുന്നതായി ആരോപണമുണ്ട്.... ആക്രമണത്തില്‍ പ്രതിഷേധിച്ച് മറുപക്ഷം നാളെ ഹര്‍ത്താല്‍ നടത്തുന്നു ...!!

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍)

Read more...

മമ്മതും റാഡോ വാച്ചും ...കഥ



പണ്ട് അതായത് ഇന്നത്തെപ്പോലെ മുക്കിന് മുക്കിന് ഗള്‍ഫുകാര്‍ ഇല്ലാതിരുന്ന കാലം ...അന്നത്തെ കാലത്ത് ഗള്‍ഫുകാര്‍ക്ക് ഒരു വിലയൊക്കെ ഉണ്ടായിരുന്നു ... പത്തിന്റെ നോട്ടുപോലും നാട്ടുകാര്‍ക്ക് കിട്ടാക്കനി ആയിരുന്ന കാലത്ത് ഗള്‍ഫുകാരുടെ തന്തമാര്‍ നൂറിന്റെ നോട്ട് സില്‍ക്ക് കുപ്പായത്തിന്റെ
കീശയില്‍ അടക്കി വെച്ച് അന്തസ്സോടെ നടന്നിരുന്ന കാലം ..
അന്നത്തെ ക്കാലത്ത് റയ്ബണ്‍ കണ്ണടയും വെച്ച് റാഡോ വാച്ചും കെട്ടിയായിരുന്നു കാരണവന്മാര്‍ അങ്ങാടിയില്‍ വരെ പോയിരുന്നത് .
അയലക്കത്തുള്ള വീടുകളിലെ സമപ്രായക്കാരൊക്കെ ഇങ്ങനെ നടക്കുന്നത് കാണുമ്പോള്‍ മമ്മത് തെല്ലൊരു അസൂയയോടു കൂടി നോക്കാറുണ്ട് ...
തന്റെ മോന്‍ രായിന്‍ കുട്ടി ദുബായില്‍ പോകണ തും മാസാമാസം പോസ്റ്റ്‌ മാന്‍ ഡ്രാഫ്റ്റ് കൊണ്ട് വരണ തും രണ്ടു കൊല്ലം കൂടുമ്പോള്‍ എടുത്താല്‍ പൊന്താത്ത പെട്ടികളുമായി വിമാനം ഇറങ്ങണതും സ്വപ്നം കാണാറുണ്ട്‌ ....എന്റെ മോനോന്നു പൊക്കോട്ടെ ....സ്വയം ആശ്വ സിക്കാരുണ്ട് ..

പത്താം തരം കഴിഞ്ഞപ്പോള്‍ മമ്മത് മോനോട് പറഞ്ഞു ..നീയിനി ഡ്രൈവിംഗ് പഠിച്ചോ ..ഗള്‍ഫില്‍ ഇപ്പൊ അതിനാ മാര്‍ക്കെറ്റ് ...
ഡ്രൈവിംഗ് പഠിച്ചാല്‍ അന്നേ കൊണ്ടാവാം ന്നു വല്യ തങ്ങള്ടെ മോന്‍ കരീം ഇന്നലേം കൂടി പറഞ്ഞു ...
നിക്ക് കോളേജില്‍ പോണം ....ഇനീം പഠിക്കണം ....
ഇബിലീസേ ഇന്നത്തെ കാലത്ത് പഠിച്ചിട്ടൊന്നും ഒരു കാര്യല്യ ....വല്ലോരോടെം അടീം കാലും പിടിച്ച് ഒരു വിസ ഒപ്പിച്ചെടുക്കാന്‍ പാട് പെടുമ്പോ ..
അവന്റെ ഒരു കോളേജ് ...മിണ്ടി പോകരുത് ...
തന്‍റെ സ്വപ്നങ്ങള്‍ക്ക് മീതെ കരി നിഴല്‍ വീഴ്ത്താനുള്ള മകന്‍റെ ആശ കണ്ടു മമ്മത് പൊട്ടി ത്തെറിച്ചു....

മനസ്സില്ലാ മനസ്സോടെയാണ് രായിന്‍ കുട്ടി ഡ്രൈവിംഗ് പഠിച്ചത് ...ലൈസന്സ് കിട്ടിയപ്പോ തന്നെ വീട് പണയം വെച്ച് മമ്മത് വിസക്കുള്ള പണം കൊടുത്തു ... മൂന്നു നാല് കൊല്ലം കഴിഞ്ഞപ്പോ പറഞ്ഞ വാക്കനുസരിച്ച് തങ്ങടെ മോന്‍ കരീം അവനു
വിസയുംയച്ചു ...അങ്ങനെ രായിന്‍ കുട്ടി ദുബായിലേക്ക് പറന്നു .......ദുബായില് ഒരു അറബിടെ ഡ്രൈവറായി ...

ഓരോ മാസവും പോസ്റ്റ്‌ മാന്‍ കൊണ്ട് വരുന്ന കവര് തുറക്കുമ്പോള്‍ മമ്മത് മോനെ പ്രാകാന്‍ തുടങ്ങി .
കള്ള ഹിമാര് കിട്ടണ തൊക്കെ എന്താണാവോ ചൈയ്യനത് ....ഓന്റെ ഒരു രണ്ടായിരം ഉറുപ്പിക ...
അങ്ങ്ലെലെ അസ്സനാരുടെ മോന്‍ പോയിട്ട മാസം രണ്ടു ആയതേയുള്ളൂ ....
വാര്‍പ്പിന്റെ പുരക്കുള്ള പണി തുടങ്ങി .....

ഇക്കണക്കിന്‌ ഇരിക്കണ പുര പോകുംന്നാ തോന്നണേ ....ങ്ങള് ഓന് നല്ലോണം ഒരു കത്തെഴുത്...
കായി ഇങ്ങനെ അയച്ചാല്‍ ശരിയാകില്ല ...എളെതുങ്ങള് രണ്ടെണ്ണം കെട്ടിച്ചു വിടാനായി..ഒനെന്തു കളിയാ ഇ ക്കളിക്കണത്‌...
കെട്ട്യോളുടെ വാക്ക് ശരിയാണെന്ന് മമ്മതിനും തോന്നി ...

കത്തെഴുതി മടക്കാന്‍ നേരത്ത് മമ്മത് മോളോട് പറഞ്ഞു ...
നീയ് വരുമ്പോ വാപ്പാക്ക് ഒരു റാടോ വാച്ച് ..നല്ല തങ്കത്തിന്റെകളര് ഉള്ളത് കൊണ്ട് വരണം ....മറക്കണ്ടാ
എന്ന് കൂടി എഴുതീക്കോ
രായിന്‍ കുട്ടീടെ മറുപടി കത്ത് വന്നു ....
എത്രെയും പ്രിയം നിറഞ്ഞ വാപ്പാക്ക് അസാലാമു അലൈക്കും ..
വാപ്പ ..എനിക്ക് ഇവിടെ പണിയെടുക്കാന്‍ വയ്യാണ്ടായി ... ആദ്യമൊക്കെ അറബീടെ ചീത്ത വിളി കേട്ടാ മതീരുന്നു ..
ഇപ്പൊ അറബി തല്ലാനും തുടങ്ങീ ...
ങ്ങള് ഉമ്മാക്ക് സുഖോം ഇല്ലാന്ന് പറഞ്ഞ് ഒരു ടെലെഗ്രാം അടിക്കണം ...
പടച്ചോനെ വിചാരിച്ചു ങ്ങള് കത്ത് കിട്ടിയാല്‍ അപ്പൊ തന്നെ അടിക്കണം
ങ്ങളെ ടെലെഗ്രാം അടിച്ചില്ലെങ്കില്‍ ഞാന്‍ വല്ല കടും കൈയും ചെയ്യ്യും..
ഇനി എല്ലാം നേരില്‍ പറയാം ...
വാപ്പാക്കുള്ള റാഡോ വാച്ച് ഞാന്‍ വാങ്ങീട്ടുണ്ട് .....
കത്ത് വായിച്ചു കേട്ട് വല്ലാണ്ട് ആയെങ്കിലും മമ്മത് ഒന്ന് ആശ്വസിച്ചു ...ഓന്‍ വാച്ച് വേടിച്ചല്ലോ...
നാട്ടിലെത്തിയ രായിന്‍ കുട്ടീടെ പെട്ടി തുറന്നതും മമ്മത് അന്തിച്ചിരുന്നു ...
കുറെ പഴയ തുണികള് .....

തുണീല് പൊതിഞ്ഞ ഒരു കൂട് തുറന്നു തങ്കത്തിന്റെ കളര് ഉള്ള ഒരു വാച്ച് എടുത്തു മമ്മതിന് നേരെ നീട്ടി
രായിന്‍ കുട്ടി പറഞ്ഞു..ഇതാ ഉപ്പാ ങ്ങള് പറഞ്ഞ റാഡോ...
ഇരുപത്തയ്യായിരം ഉറുപ്പികേടെ മുതലാ ...ഒറിജിനലാ ...നിലത്തെറിഞ്ഞാല്‍ പൊട്ടില്ല ..
സാധാരണ ചില്ല് അല്ല ...കടക്കാരന്‍ ചുറ്റിക കൊണ്ട് അടിച്ചു നോക്കീതാ..
മമ്മതിന് തെല്ലൊരു അഭിമാനം തോന്നി ..

ചായക്കടയിലെ അന്നത്തെ വിഷയം മമ്മതിന്റെ പുതിയ റാഡോ വാച്ചായിരുന്നു ...
ങ്ങള് വെറുതെ പുളു അടിക്കണ്ടാ മമ്മത് ക്കാ..
ഇതിലും വലിയ വാച്ച് മ്മടെ തങ്ങളുടെ കയ്യിന്മേ ണ്ട് ..ചുറ്റിക ക്കടിച്ചാല്‍ പൊട്ടാത്ത വാ ച്ചോന്നും ഈ ദുനിയാവില്‍ ഇറങ്ങീ ട്ടില്ല ..ങ്ങടെ മോന്‍ ങ്ങളെ പറ്റിച്ചതാ ...ഒറ്റക്കണ്ണന്‍ പോക്കരുടെ കളിയാക്കല്
മമ്മതിന് സഹിച്ചില്ല ...

ചിലക്കാതിരിക്കാടാ ...ഞാനിപ്പോ കാണിച്ചു തരാം ...ഉസ്മാനെ നീയാ ചുറ്റിക എടുത്താ ...
ഞാന്‍ അടിക്കാന്‍ പോകാ ...പോട്ടീല്ലെങ്കില്‍ നൂറു ഉറുപ്പിക പോക്കര് തരണം ....പൊട്ടിയാ നൂറു ഉറുപ്പിക ഞാന്‍ പോക്കറിന് കൊടുക്കും ..മമ്മത് വെല്ലു വിളിച്ചു ....
ഞാന്‍ റെഡി ...പോക്കര് പറഞ്ഞു ...
കായി കെട്ടി വെക്ക്..
ആദ്യം ങ്ങള് അടിക്ക്.. എല്ലാരും കേള്‍ക്കെ അല്ലെ ഞാന്‍ സമ്മതിച്ചേ ..
ശരി വാക്ക് മാറിയാ അള്ളാനെ അന്റെ മറ്റേ കണ്ണും ഞാന്‍ അടിച്ചു പൊട്ടിക്കും .

ഉസ്മാന്‍ ചുറ്റിക കൊണ്ട് വന്നു ..മമ്മത് വാച്ച് ഊരി മേശപ്പുറത്തു വെച്ച് ...
ചുറ്റും കൂടിയ ആളുകളെ സാക്ഷി നിര്‍ത്തി മമ്മത് വാച്ചില്‍ ഒറ്റയടി ....
കഷ്ണം കഷണമായി വാച്ച് പൊട്ടിത്തെറിച്ചു ....
മമ്മതിന്റെ ശ്വാസം നിലച്ചു ..കണ്ണ് തള്ളി ..മമ്മത് നിലത്തു കുത്തിയിരുന്നു ...
കണ്ടു നിന്നവര്‍ മൂക്കത്ത് വിരല് വെച്ചു....
നീയല്ലാണ്ട് ആ പോത്തിന്‍റെ വാക്ക് കേക്കോ ....
പണ്ടേ ആളെ സുയിപ്പാക്കണ പണിയാ പോക്കരുക്ക് ന്നു അറിഞ്ഞൂടെ ...
ഒരു ഗ്ലാസ് വെള്ളം വാങ്ങി ക്കുടിച്ച് മമ്മത് പുരയിലേക്ക്‌ നടന്നു ....
നടക്കുന്നതിനിടയില്‍ സ്വയം പറഞ്ഞു ..
നായിന്റെ മോന്‍ ...
സ്വന്തം വാപ്പാനെ പറ്റിക്കാന്‍ ജനിച്ച ഹിമാര് ...

പിന്നില്‍ നിന്ന് പോക്കര് വിളിച്ചു പറയുന്നുണ്ടായിരുന്നു ..
മമ്മതുക്കാ ബെറ്റ് കായി ഞ മ്മക്ക് വേണ്ടാ....

ഗോപി വെട്ടിക്കാട്ട്

Read more...

ഉദരചിത്തം ...!!


നൊമ്പരമുള്ളിലൊതുക്കി
യാത്രയാകുന്നു ഞാന്‍
നിന്ദ്രയേന്താതെ
ഒരുനേരമെങ്കിലുമിത്തിരിയന്നം

വിശപ്പിന്‍ മറുമൊഴിയ്ക്കു
തേടിയല്പം വെളിച്ചത്തിനായ്‌ ...


ആരോ വലിച്ചെറിഞ്ഞ
ഭോജനമെങ്കിലുമിന്നെന്നുദരം
നിറച്ചുവെങ്കില്‍ ...,
ഒരു തുണ്ടുവസ്ത്രമീമാറു
മറചിരുന്നുവെങ്കില്‍ ...


പടിവാതില്‍ക്കല്‍
കൈനീട്ടുമ്പോള്‍
ക്ഷിപ്രകോപിയാം മേലാളന്‍
ദൂരെയാട്ടിയ
സ്വപ്നങ്ങളൊക്കെയും

തീണ്ടാപാടകലെ വിലപിച്ചു
നഷ്ടസ്വപ്നവും പേറി
യാത്രയാകുന്നു മറ്റൊരു
ദിക്കിലേക്ക് ...........

Read more...

ഹൃദയം

ഇനിയെത്രനാള്‍ തുടരും നീ നിന്‍റെ-

ചോര ചിന്തുന്ന ജൈത്രയാത്ര?
സാമ്രാജ്യത്വമേ, നീ അറിയുക
പിടഞ്ഞുവീഴുന്ന നിരാലംബര്‍ക്ക്,-
അനാഥര്‍ക്ക്, പിഞ്ചു കുഞ്ഞിന്-
ഒരു ഹൃദയമുണ്ട്..
രക്തം തുടിക്കുന്ന, കറ പുരളാത്ത, -
നിന്നെ ശപിക്കുന്ന ഹൃദയം.
നിന്‍റെ അടങ്ങാത്ത ചോരക്കൊതിതീരുവാന്‍-
കാത്തിരിക്കുന്ന മാനസങ്ങള്‍ എത്രയെന്നോര്‍ക്കുക നീ..

Read more...



കഥ
വിശപ്പ്‌

സായന്തനമായി.
മരത്തില്‍ കിളികള്‍ കുടണഞ്ഞു
തുടങ്ങിയിരിക്കുന്നു.
ഒറ്റപ്പെട്ടൊരു കൊമ്പില് ‍തന്റെ കൂടിനടുത്ത്
പെണ്‍കിളി മുകയായിരുന്നു,
ഇണയെ കാത്ത്, മക്കളെയും....
ഇണക്കിളി വന്നു.
പെണ്‍കിളി ചോദിച്ചു:
"ഇന്നും വെറും ചുണ്ടൊടെയാണോ?"
"അതെ" ആണ്‍കിളിമൊഴിഞ്ഞു .
"എനിക്കും ഒന്നും കിട്ടിയില്ല, മക്കളെവിടെ?"
പെണ്‍കിളിചോദിച്ചു .
"അപ്പുറത്തെ കൊമ്പിലൊരു
കിളി വിശന്നു മരിച്ചിരിക്കുന്നു ,
അതിനെ തിന്നുവാന്‍..."
ആണ്‍കിളി പറഞ്ഞു .
"ഇന്നെന്തു ചെയ്യും, എനിക്ക് വിശക്കുന്നു"
ദയനീയമായ സ്വരത്തില്‍
പെണ്‍കിളി പറഞ്ഞു .
"നീ എന്നെ തിന്നോളൂ ..."
ആണ്‍ കിളി പറഞ്ഞു .
"അപ്പോ നീയോ ?"
"പിന്നെ എനിക്ക് വിശക്കില്ലല്ലോ".
.
(ഇന്ന് ഓണക്കാഴ്ച 1997 ) 

Read more...

പാടാൻ മറന്നുവോ...

മണിക്കുയിലേ
നീ പാടാൻ മറന്നതെന്തേ
കുട്ടിക്കുറുമ്പിൻ കളിയുമായ്
മറുപാട്ടു പാടേണ്ടതില്ലേ

പൂമരമെല്ലാം പൂക്കാൻ മറന്നുവോ
പാട്ടുകൾ തൻ ഈണം മറന്നുവോ
കൂടൊന്നു കൂട്ടുവാൻ ചില്ലകളില്ലേ
കാകന്റെ കൂട്ടിലിനി താമസമില്ലേ

കാക്കയ്ക്കും തൻ കുഞ്ഞു
പൊൻ കുഞ്ഞായ് മാറുമ്പോൾ
പത്തു കാശിന്റെ വില്പനക്കായ്
മാനവ ജീവനു വിലപേശുന്നിവിടെ

പെറ്റമ്മ തന്നുടെ വിലപേശൽ കേട്ടാൽ
മർത്യജന്മമിതു ശാപമെന്നോതിടും
കലികാലമിന്നിതിൽ പാട്ടും മറന്നുവോ
കുയിലമ്മ തന്നുടെ കൂടും മറന്നുവോ

Read more...

ഇടവേള

ഇ.എ.സജിം തട്ടത്തുമല

ഇടവേള


നീ ജനി, അൻ മൃതി
ഞാനൊരു ഇടവേള;
അനിശ്ചിതമായ ദൈർഘ്യമുള്ള
വെറുമൊരു നേരമ്പോക്ക്!
ഒടുവിലെപ്പോഴെങ്കിലും
എന്നെ മണ്ണിനു വളമാക്കി-
സൂക്ഷ്മജീവികൾക്ക് സദ്യയാക്കി
നിങ്ങളുടെ വേളിയും വേഴ്ചയും!
പിന്നെ ഞാനൊരു കെട്ടുകഥ;
ഓർമ്മയില്ലാത്തൊരു മിഥ്യ!
നേരം പോയതതറിയാ‍തെ
ഒടുങ്ങിത്തീരുന്ന യാഥാർത്ഥ്യം;
എന്റെയോ, നിങ്ങളുടെയോ
ആരുടെയോ, ആരുടെയൊക്കെയോ
അല്ലെങ്കിൽ ആരുടെയുമല്ലാത്ത
വെറുമൊരു നേരമ്പോക്ക്;
നിങ്ങളുടെ കഥയ്ക്കിടയിലെ
കേവലമൊരു കഥയില്ലായ്മ!

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP