"തോല്‍ക്കുന്നില്ല ഞങ്ങള്‍ "





================

വടക്കിരുന്നൊരു
പച്ച തത്ത ചിലച്ചു ..
മധ്യരേഖയില്‍
പതാക നാട്ടിയൊരു
കുഞ്ഞാട് കരഞ്ഞു ...
തെക്കന്‍ മലയിലിരുന്നൊരു
നായ കുരച്ചു

ഒടുവില്‍ മലമുകളിലെ
ദൈവങ്ങള്‍ക്ക്
മനസ്സലിഞ്ഞപ്പോള്‍

പാളം തെറ്റിയ
രാഷ്ട്ര തന്ത്രങ്ങള്‍ക്ക് മേല്‍
അടിഞ്ഞു കൂടുന്നത്
കാമകറപറ്റിയൊരു
കന്യകാത്വത്തിന്റെ
ശാപ വചസ്സുകളാണ്

വര്‍ഗ്ഗ സിദ്ധാന്തത്തിന്‍റെ
വര്‍ണ്ണ സ്വപ്നങ്ങളില്‍
നഞ്ച് കലര്‍ത്തി
സ്വത്വ ബോധത്തിന്റെ
ഉപ്പു നീറ്റിയവര്‍
സ്വപ്നശാഖികളില്‍
അഭയം തിരഞ്ഞവര്‍
നരദൈവങ്ങള്‍ക്ക്
ദീപമുഴിഞ്ഞവര്‍
വിജയ പീഠമേറുമ്പോള്‍

കരിഞ്ഞുണങ്ങിയ
പുല്‍നാമ്പുകള്‍ താണ്ടി
കളതിന്നുതീര്‍ത്ത
മുണ്ടകന്‍ പാടത്തിലൂടെ
താഴ്വാരത്തിലെ-
ക്കിഴഞ്ഞിറങ്ങിപോയത്
കുടിലിലെ കാരുണ്യത്തിന്റെ
നീരുറവയായിരുന്നൂ

പരമ്പരകള്‍ പുഷ്പ്പിച്ച
വൃഷ്ട്ടി ഭൂമികളില്‍
തളച്ചിടപ്പെട്ട
രോദനങ്ങള്‍ക്ക്‌ മേല്‍
ഇനിയാരുടെ
സാന്ത്വന നാദമുയരും

സഖാവേ ,...
കടലെടുത്ത മനസാക്ഷി
കാലത്തിനു മടക്കി നല്‍കാന്‍
ഒരു കാറ്റ് കരുത്താര്‍ജ്ജിച്ചു
അലറിയടുക്കുന്നൂണ്ട്

രാവിന്റെ മാടത്തിനുള്ളില്‍
നിനക്കായോരുഷസ്സ്
സുഗന്ധവാഹിയായൊരു
രക്ത പുഷപ്പവും
കാത്തുവച്ചുണര്‍ന്നിരിക്കുമ്പോള്‍

"തോല്‍ക്കുന്നില്ല ഞങ്ങള്‍ "

Read more...

നിത്യ സ്നേഹമായ്....

മറഞ്ഞു പോയൊരു സാന്ധ്യ താരകമേ
നീയെന്നെ അറിയാതെ പോയതെന്തേ
മൗനത്തിൻ വാത്മീകത്തിൽ ഒളിക്കവേ
വീണ്ടും വിളിച്ചുണർത്തിയതെന്തേ

നൊമ്പരപൂവായ് അലിയുവാൻ മോഹിക്കവേ
വീണ്ടുമൊരു പൂമൊട്ടായ് മാറ്റിയതെന്തേ
സ്നേഹയമുനയായ് ഒഴുകുവാൻ കൊതിച്ചെന്നാലും
കാളിന്ദി തൻ പുളിനമായ് തീർന്നുവല്ലോ

നിനക്കായ് ജന്മമൊന്നു ബാക്കി വെക്കാം
കടമൊന്നുമില്ലാതെ കാത്തുവെക്കാം,
ഉയരുമീ സ്നേഹത്തിൻ ഗാനത്താലെന്നും
ഉണർവ്വോടെ നിന്നെ ഞാൻ ചേർത്തുനിർത്താം

കൊഴിഞ്ഞൊരീ ഇലകൾ തൻ വേദനയിൽ
തളിരിടും നാമ്പുകൾ തൻ സ്വപ്നങ്ങൾ
വെറുമൊരു ചാപല്യമായ് കണ്ടിടാതെ
നിത്യ സ്നേഹത്തിൻ സ്മാരകമായ് ഉയർത്തീടാം.

Read more...

മരിച്ചവന്‍റെ കണ്ണീര്

മരിച്ചവന്‍റെ കണ്ണീര് കണ്ടിട്ടുണ്ടോ ?
മരിച്ചവനു കണ്ണീരോ ?
ഉത്തരം മറുചോദ്യമാവും

ചോദ്യചിഹ്നത്തിന്‍റെ
അരിവാള്‍മുന
കഴുത്തോട് ചേര്‍ത്ത് പറയട്ടെ :

തന്നെയോര്‍ത്തല്ല ,
തനിക്ക് ശവപ്പെട്ടി
പണിയേണ്ടി വന്നവനെയോര്‍ത്ത്
അവന്‍റെ ഏകാന്തതയോര്‍ത്ത്

അവന്‍റെ അന്നത്തില്‍
മരണത്തിന്‍റെ കയ്പ്പുണ്ട്
കാതിലത്രയും
നിലച്ച ഹൃദയത്തിന്‍റെ മുഴക്കമുണ്ട്
നിശ്വാസം നിറയെയും
മടുപ്പിക്കുന്ന ഗന്ധമുണ്ട്
നിഴലുകള്‍ക്ക് പോലും
രക്തച്ഛവിയുണ്ട്

ഒരുപാട് മരണങ്ങളുടെയും
സ്വന്തം ജീവിതത്തിന്‍റെയും
ഇടയിലെ തുരുത്തില്‍
അയാള്‍ ഏകനാണ്

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍
മതിയായെന്നു വരില്ല
സ്വന്തം അച്ഛന്, അമ്മയ്ക്ക് ,
പാതിജീവനായിരുന്നവള്‍ക്ക് ,
സ്വന്തം ചോരയ്ക്ക്
ശവപ്പെട്ടി പണിയേണ്ടി വന്നവന്‍റെ
വേദന മറന്നു കിട്ടാന്‍

എങ്കിലും ശവപ്പെട്ടി വില്‍ക്കുന്നവന്
മരണമില്ലാതെ ജീവിതമില്ലല്ലോ !

മരിച്ചവന്‍ കരയാതെന്തു ചെയ്യും

Read more...

നിന്റെ കീശേല് എത്ര കൊരട്ട പിടിക്കും ?











റോഡ്‌ മ്മന്നു വീണു കിട്ടുന്ന *കൊരട്ട ചുട്ടു തിന്നരുത്.
*വൈന്നേരം , കൈപ്പാടിനിപ്പറത്തെ
രാമേട്ടന്റ *കണ്ടത്തില്‍ *സൊണ്ണ്  കളിക്കാന്‍ പോണം,
*ഗോട്ടിക്ക് പകരം കൊരട്ട കൊണ്ട്
സൊണ്ണ്  കളിയ്ക്കാന്‍ വിളിക്കണം,
 മൂക്കിളിയന്‍ ഗോപു , എന്നെ കൂട്ടാണ്ട്
*രാക്കുണ്ടേ പറക്കിയതെല്ലാം തിരിച്ചു പിടിക്കണം.

ഞായറാഴ്ച അമ്മൂന്റെ എട്ടനേം കൂട്ടി
മാപ്ലേന്റെ പറമ്പില്‍ കൊരട്ട *മാട്ടാന്‍ പോണം.

തൊണ്ട കുത്തുന്ന *കരിചി മാങ്ങ അമ്മൂന്റെ എട്ടന്,
പിളര്‍ക്കുമ്പോള്‍ വായിലെന്ന പോലെ വെള്ളം ചാടുന്ന
പഴുത്ത മാങ്ങ എനക്കും അമ്മൂനും ..

കളിയ്ക്കാന്‍ പോവുമ്പോള്‍ ഇടുന്ന ട്രൌസറിന്റെ
കീശേല്  കൃത്യായിട്ട് 23  കൊരട്ട പിടിക്കും.
ഒരു കീശ കൊരട്ടക്ക് മൂന്നുറുപ്യ കിട്ടും,
അത് കൂട്ടി വെച്ചിട്ട്  വേണം
വിഷൂനു നൂറു ഉറുപ്യെന്റെ വെടി മേണിക്കാന്‍..!!


  പിന്കുറിപ്പ് :

ഒറ്റയ്ക്കിരിക്കുമ്പോള്‍
മഴ നനഞ്ഞ ആമ്പലിന്റെ
മണമുള്ള നിന്റെ ഓര്‍മകളുമായി
ഒരു നിശാ  കാറ്റ്  ഇടയ്ക്കിടെ
വന്നു പോകാറുണ്ട്...






* കൊരട്ട :കശുവണ്ടി
ഗോട്ടി : ഗോലി
സൊണ്ണ്  : ഒരു തരാം നാടന്‍ ഗോലി കളി
രാക്കുണ്ടേ : അതിരാവിലെ
മാട്ടുക : മോഷ്ടിക്കുക
കരിചി മാങ്ങ : മൂക്കാത്ത കശുമാങ്ങ,  തിന്നാല്‍ തൊണ്ട കുത്തി ചുമക്കും
കണ്ടം : പാടം
വൈന്നേരം: വൈകുന്നേരം
ഇനിയും അര്‍ഥം കിട്ടാത്തവ ഉണ്ടെങ്കില്‍, ചോദിച്ചാല്‍ പറഞ്ഞു തരുന്നതായിരിക്കും

Read more...

നീയണയുകില്ലേ...

മാഞ്ഞുപോകുമൊരു മാരിവില്ലായ് മറയാതെ
പുലരൊളിയേകും സൂര്യനായ് തീരുകില്ലേ
തകർത്തുപെയ്യും പേമാരിയാവാതെ
നനുത്ത ചാറ്റൽ മഴയായ് തഴുകില്ലേ

ഇളകി മറിഞ്ഞൊഴുകും പുഴയായ് മാറാതെ
പനിനീരുപോലുള്ള അരുവിയായ് ഒഴുകില്ലേ
താമരയിലയിൽ തുളുമ്പും ജലത്തുള്ളിയാകാതെ
പുൽ ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിയായ് തണവേകില്ലേ

കനവിൽ നിറയും ആർദ്രതയാകാതെ
നിനവിൽ തെളിയും സ്നേഹമായ് വരുകില്ലേ
പ്രിയമേറുന്നൊരു സ്വപ്നമായ് തെളിയാതെ
പ്രണയമേകുന്നൊരു സ്പന്ദനമായ് തുടിക്കുകില്ലേ

ദിനങ്ങളേറെ കൊഴിഞ്ഞു പോയെന്നാലും
ജന്മാന്തരങ്ങളിലൂടെ അരികത്തണയുകില്ലേ
ഇനിയും അണയാത്ത മോഹമായ് തളരാതെ
തെളിയുന്ന ഉയിരുമായ് അരുകിലണയുകില്ലേ

Read more...

കൺചിമ്മാതെ...

നീലവാനിൽ മേഘത്തേരുകൾ പാഞ്ഞിടുമ്പോൾ
സാന്ധ്യതാരകം കൺചിമ്മിയതെന്തേ
വിളക്കുവയ്ക്കുവാനെത്തിയ ദേവസുന്ദരികൾ തൻ
പുഞ്ചിരിയിൽ കണ്ണുകളഞ്ചിയതോ

കളിവാക്കു ചൊല്ലുവാൻ അരികിലെത്തും
തിങ്കൾ കിടാവിനെ കണ്ടതിനാലോ
കളകളം പൊഴിക്കുന്നൊരീ കായൽതിരകളുടെ
നൂപുരധ്വനി കേട്ടതിനാലോ

കഥകളിലൂം കവിതയിലും നിറയുന്ന
നിളയുടെ നെടുവീർപ്പുകൾ അറിഞ്ഞതിനാലോ
തുഞ്ചൻ പറമ്പിലെ കിളിതത്ത തൻ
സ്വരരാഗ സംഗീതം കാതിലിമ്പമായ് തീർന്നതിനാലോ

ഇരുളിൻ യാമങ്ങളിൽ ഉയർന്നു കേട്ടൊരു നിലവിളി
ബധിര കർണ്ണങ്ങളിൽ അലിഞ്ഞില്ലാതായതിനാലോ
പിടഞ്ഞു പോയൊരു ജീവന്റെ തുടിപ്പുകൾ
നിലച്ചുപോയതറിഞ്ഞതിനാലോ

നിസംഗതയാൽ പൊലിഞ്ഞു പോയൊരു ജീവനായ്
ഇനിയൊരു ജീവനെ നഷ്ടമാക്കാതെ
ഇനിയും കണ്ണിമയൊന്നു ചിമ്മാതെ
കാവലായ് കാത്തിരിക്കുവതാണോ....

Read more...

വെൺ പിറാവേ...

മനസ്സിന്റെ ജാലകവാതിലിനരികിൽ
ചിറകിട്ടടിച്ചൊരു വെൺ പിറാവേ
ഉടഞ്ഞു വീണൊരു ചില്ലുജാലകത്തിലൂടെ
ആരും കാണാതെൻ ചാരേ നീയെന്തിനായ് വന്നു

മുറിവൊന്നുമേല്ക്കാതെ പറന്നു വന്ന നിനക്കെൻ
ഇരുൾ തിങ്ങിയ ജാലകവാതിലിനാൽ മുറിവേകിയോ
തമസ്സു മുറ്റിയ വഴിയിലൊരിത്തിരി വെട്ടമായ്
വന്നൊരു മിന്നാമിനുങ്ങിന്നെങ്ങു പോയ്

നിണമാർന്ന ചിറകുമായ് നീയെൻ നെഞ്ചിൽ കുറുകി ചേരവേ
മുൾമുനയേറ്റപോലെൻ നെഞ്ചകം നീറിപിടയുന്നു
ഇനിയുമിവിടെ നിണമിറ്റു വീഴാതെ
ശാന്തി തൻ ദൂതുമായ് നീ പറന്നുയരാമോ...

Read more...

മരവിക്കാത്ത മനസ്സുമായ്.

കണ്ണൊന്നു തുറക്കാതെ തന്നെ അവൾ അരികിലെത്തിയത് അറിഞ്ഞു. നനുത്ത കാലടി ശബ്ദത്തിനൊപ്പം കിലുങ്ങാൻ മടിക്കുന്ന പാദസരത്തിന്റെ സ്വരം എവിടെ നിന്നും തിരിച്ചറിയാം. നാളുകളായി എന്നെ വിളിച്ചുണർത്തുന്ന ആ കിലുക്കം തിരിച്ചറിയാനായില്ലെങ്കിൽ പിന്നെ എന്റെ കാതുകൾക്ക് എന്താണു തിരിച്ചറിയാനാകുക. എത്രയോ നാൾ മനസ്സിൽ വെച്ചാരാധിച്ചാണു ഒന്നു സ്വന്തമാക്കിയത്. എന്നിട്ടും എവിടെ പിഴച്ചു? ഇന്നിപ്പോൾ അവളുടെ ഒരു സ്പർശനം പോലും അന്യാമാകുമ്പോൾ എന്റെ ജീവിതം വൃഥാവിലായിരുന്നു എന്നറിയുന്നു.

എല്ലാ അനുഗ്രഹത്തോടെയും ആശിച്ച പോലെ സ്വന്തമാക്കിയപ്പോൾ എല്ലാം നേടിയെടുത്ത അഹങ്കാരമായിരുന്നു. പക്ഷേ നാളുകൾക്കിടയിൽ എന്നിലെ വികാരത്തിനൊപ്പം സഞ്ചരിക്കാൻ ആകില്ലെന്ന സത്യം മനസ്സിനെ നിരാശപ്പെടുത്തി. മനസ്സുകോണ്ട് ഏറെ സ്നേഹിച്ചിട്ടും ശരീരങ്ങൾ പരസ്പര പൂരകങ്ങൾ ആകാതെ അകന്നു പോകയായിരുന്നു. പിന്നീട് എന്റെ സഞ്ചാര വഴികൾ ഏതൊക്കെയെന്ന് എനിക്കു തന്നെ നിശ്ചയിക്കാനാകുമായിരുന്നില്ല. ഒന്നിൽ നിന്നും മറ്റൊന്നിലേക് എന്ന പ്രയാണം എവിടെയൊക്കെ എന്തിലൊക്കെ കൊണ്ടെത്തിച്ചു എന്നും നിശ്ചയമില്ലാതാക്കി.

തെറ്റെന്നറിഞ്ഞു തന്നെ മദ്യത്തിലും മദിരാക്ഷിയിലും അഭയം കണ്ടെത്തി എന്റെ സൗഖ്യം തേടി. ഒന്നിലും പൂർണ്ണ തൃപ്തി നേടാനാകാതെ അലയുമ്പോൾ കണ്ടെത്തിയ സൗഭാഗ്യമായിരുന്നു ആ മാലാഖ. സ്നേഹത്തോടെയും സമർപ്പണത്തോടെയും അലിവോടെയും എന്നിലേക്ക് പെയ്തിറങ്ങിയ പുതുമഴ. എന്റെ എല്ലാമെല്ലാമെന്നു മനസ്സിൽ ഉറപ്പിച്ചപ്പോൾ അവിടമാണെന്റെ അഭയമെന്നു കണ്ടെത്തിയപ്പോൾ നിഷ്കരുണം എന്നെ തട്ടിയെറിഞ്ഞു. അതെന്റെ തകർച്ചയോ അതോ പുനർജന്മമോ?

മനസ്സിന്റെ സമനില തെറ്റി ഭ്രാന്തമായ അവസ്ഥയിലേക്ക് ഞാൻ എത്തിപ്പെടുമെന്ന് ഉറപ്പായാപ്പോൾ അഭയമരുളിയ കൈകൾ തന്നെ ഉദകക്രിയ ചെയ്യരുതെന്ന് അപേക്ഷിച്ചപ്പോൾ എന്റെ കൂടെ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചവൾ എനിക്ക് ആരായി തീരണം. ഒന്നും നല്കിയില്ലെങ്കിലും തള്ളിയെറിയരുതെന്ന അപേക്ഷ ചെവിക്കൊണ്ടപ്പോൾ ആ സ്നേഹം തിരിച്ചറിയാമായിരുന്നു. അതാണെന്റെ ജീവിതവും.

ജീവിതത്തിലേക്ക് കൂടെ കൂട്ടിയവൾ ഒരു പരിഭവവും ഇല്ലാതെ എല്ലാ ആവശ്യങ്ങൾ ചെയ്തു തരുമ്പോഴും മനസ്സിലേക്ക് ആവാഹിച്ച ഈ കാലോച്ചാക്കായ് ഞാൻ കാതോർക്കുന്നു... ഈ പാദസരം കിലുങ്ങുമ്പോൾ എന്റെ മനസ്സും നിറയുന്നു. ആരുമറിയാത്ത ആരാധന മനസ്സിൽ തന്നെ നിറയട്ടെ... മരിക്കാത്ത ഓർമകളോടെ മരവിക്കാത്ത മനസ്സുമായി ഞാനും ജീവിക്കട്ടെ.

Read more...

തപിക്കുന്ന ജീവൻ

വർണ്ണപ്പീലിയെല്ലാം കൊഴിഞ്ഞുവല്ലോ
വസന്തത്തിൻ പൂക്കളെല്ലാം കരിഞ്ഞുവല്ലോ
കുയിലിൻ ഗാനം നിലച്ചുവല്ലോ
കണ്ണീരു മാത്രം തോരാതതെന്തേ

ഓർമ്മകൾ ഓളങ്ങളായ് അലയടിക്കുമ്പോൾ
ഓടിയൊളിക്കുവാൻ മാളവുമില്ലെങ്ങും
ഓമനിക്കുവാൻ കരങ്ങൾ നീട്ടവേ
തട്ടിത്തെറിപ്പിച്ചു പോകുവതെന്തേ

ഉരുകാതെ നീറുന്നൊരു മനസ്സിൻ നൊമ്പരം
ചിരിക്കുള്ളിലൊളിച്ചാലും മറയ്ക്കുവാനാകുവതില്ല
എത്ര പ്രിയമെന്നു ചൊല്ലിയാലും എന്നുമീ
നൊമ്പരത്തിപ്പൂവിൻ ഹൃത്തടം വ്രണിതമായ് തീർന്നിടും

അറിയാതെ പിഴച്ചൊരക്ഷരമല്ലീ ജന്മം
പഴിയേറ്റു പോയൊരു പടുജന്മമെന്നറിയൂ
ത്രാണിയില്ലൊട്ടുമേ ഇനിയും തപിക്കുവാൻ
ശാപമേറ്റുവാങ്ങുന്നൊരീ ജന്മമിനിയും ശാപപങ്കിലമോ....

Read more...

തപിക്കുന്ന ജീവൻ

വർണ്ണപ്പീലിയെല്ലാം കൊഴിഞ്ഞുവല്ലോ
വസന്തത്തിൻ പൂക്കളെല്ലാം കരിഞ്ഞുവല്ലോ
കുയിലിൻ ഗാനം നിലച്ചുവല്ലോ
കണ്ണീരു മാത്രം തോരാതതെന്തേ

ഓർമ്മകൾ ഓളങ്ങളായ് അലയടിക്കുമ്പോൾ
ഓടിയൊളിക്കുവാൻ മാളവുമില്ലെങ്ങും
ഓമനിക്കുവാൻ കരങ്ങൾ നീട്ടവേ
തട്ടിത്തെറിപ്പിച്ചു പോകുവതെന്തേ

ഉരുകാതെ നീറുന്നൊരു മനസ്സിൻ നൊമ്പരം
ചിരിക്കുള്ളിലൊളിച്ചാലും മറയ്ക്കുവാനാകുവതില്ല
എത്ര പ്രിയമെന്നു ചൊല്ലിയാലും എന്നുമീ
നൊമ്പരത്തിപ്പൂവിൻ ഹൃത്തടം വ്രണിതമായ് തീർന്നിടും

അറിയാതെ പിഴച്ചൊരക്ഷരമല്ലീ ജന്മം
പഴിയേറ്റു പോയൊരു പടുജന്മമെന്നറിയൂ
ത്രാണിയില്ലൊട്ടുമേ ഇനിയും തപിക്കുവാൻ
ശാപമേറ്റുവാങ്ങുന്നൊരീ ജന്മമിനിയും ശാപപങ്കിലമോ....

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP