ഇരുളിൻ വെളിച്ചം..

ഇളം കാറ്റിൽ ആലോലമാടുമീ
വെള്ളില താളിതൻ വള്ളികൾ
നാഗരൂപമായ് ഇളകിയാടുമ്പോൾ
നാമമുരുവിട്ട് മെല്ലെ പിന്തിരിഞ്ഞോടവേ

അസ്ഥിതറയിലെ കൽ വിളക്കുകൾ
തന്നിൽ തെളിഞ്ഞൊരു തിരിനാളങ്ങൾ
അടക്കിയ ചിരിയുമായ്
കാറ്റിലുലയാതെ കിന്നാരമോതിയോ

തൊട്ടാവാടി തന്നിൽ കൊളുത്തിയ
ദാവണിതുമ്പു വലിച്ചൂരവേ
ഹൃദയതുടിപ്പിൻ താളമുയർന്നപ്പോൾ
നാമസങ്കീർത്തനം ഉച്ചത്തിലായതല്ലേ

ഇന്നീ മരുഭൂവിൽ ചുടുകാറ്റേല്ക്കവേ
ഗൃഹാതുരത്വമുണർത്തുന്നൊരീ ഓർമ്മകൾ
മനസ്സിൽ അലയടിച്ചുയരവേ
കാണുന്നു ഞാനാ ഇരുളിൻ വെളിച്ചം.

"തോല്‍ക്കുന്നില്ല ഞങ്ങള്‍ "





================

വടക്കിരുന്നൊരു
പച്ച തത്ത ചിലച്ചു ..
മധ്യരേഖയില്‍
പതാക നാട്ടിയൊരു
കുഞ്ഞാട് കരഞ്ഞു ...
തെക്കന്‍ മലയിലിരുന്നൊരു
നായ കുരച്ചു

ഒടുവില്‍ മലമുകളിലെ
ദൈവങ്ങള്‍ക്ക്
മനസ്സലിഞ്ഞപ്പോള്‍

പാളം തെറ്റിയ
രാഷ്ട്ര തന്ത്രങ്ങള്‍ക്ക് മേല്‍
അടിഞ്ഞു കൂടുന്നത്
കാമകറപറ്റിയൊരു
കന്യകാത്വത്തിന്റെ
ശാപ വചസ്സുകളാണ്

വര്‍ഗ്ഗ സിദ്ധാന്തത്തിന്‍റെ
വര്‍ണ്ണ സ്വപ്നങ്ങളില്‍
നഞ്ച് കലര്‍ത്തി
സ്വത്വ ബോധത്തിന്റെ
ഉപ്പു നീറ്റിയവര്‍
സ്വപ്നശാഖികളില്‍
അഭയം തിരഞ്ഞവര്‍
നരദൈവങ്ങള്‍ക്ക്
ദീപമുഴിഞ്ഞവര്‍
വിജയ പീഠമേറുമ്പോള്‍

കരിഞ്ഞുണങ്ങിയ
പുല്‍നാമ്പുകള്‍ താണ്ടി
കളതിന്നുതീര്‍ത്ത
മുണ്ടകന്‍ പാടത്തിലൂടെ
താഴ്വാരത്തിലെ-
ക്കിഴഞ്ഞിറങ്ങിപോയത്
കുടിലിലെ കാരുണ്യത്തിന്റെ
നീരുറവയായിരുന്നൂ

പരമ്പരകള്‍ പുഷ്പ്പിച്ച
വൃഷ്ട്ടി ഭൂമികളില്‍
തളച്ചിടപ്പെട്ട
രോദനങ്ങള്‍ക്ക്‌ മേല്‍
ഇനിയാരുടെ
സാന്ത്വന നാദമുയരും

സഖാവേ ,...
കടലെടുത്ത മനസാക്ഷി
കാലത്തിനു മടക്കി നല്‍കാന്‍
ഒരു കാറ്റ് കരുത്താര്‍ജ്ജിച്ചു
അലറിയടുക്കുന്നൂണ്ട്

രാവിന്റെ മാടത്തിനുള്ളില്‍
നിനക്കായോരുഷസ്സ്
സുഗന്ധവാഹിയായൊരു
രക്ത പുഷപ്പവും
കാത്തുവച്ചുണര്‍ന്നിരിക്കുമ്പോള്‍

"തോല്‍ക്കുന്നില്ല ഞങ്ങള്‍ "

  © Blogger template Shush by Ourblogtemplates.com 2009

Back to TOP