നിളയുടെ തീരം വിളിക്കുമ്പോള്‍


നിളയുടെ തീരത്തെ എന്‍റെ പ്രിയപ്പെട്ട ഗ്രാമത്തില്‍ നിന്ന് നവവധുവായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാഗ്ലൂരില്‍ വണ്ടി ഇറങ്ങുമ്പോള്‍ ഞാന്‍ യവ്വനത്തിലേക്ക് കാലുന്നിയിരുന്നതെ ഉണ്ടായിരുന്നുള്ളു..പിന്നെ ഒരു കൊച്ചു വീട്ടില്‍ ജീവിതം ആരംഭിച്ച ആ നാളുകളില്‍ എന്നും അത്ഭുതത്തോടെയാണ്‌ നഗരത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചത്‌.
അതിരാവിലെ വാതില്‍കല്‍ മുട്ടിവിളിക്കുന്ന പൂക്കാരി,ഈണത്തില്‍ നീട്ടി വിളിക്കുന്ന ചീര വില്പനക്കാരി. അന്യ നാട്ടുകാരിയായ പെണ്‍കുട്ടിയോട് സഹാനുഭുതിയോടെ മാത്രം പെരുമാറുന്ന നാട്ടുകാര്‍. നേര്‍ത്ത മഞ്ഞു മുടിക്കിടക്കുന്ന പ്രകൃതിയെ കണികണ്ട് ഉണര്‍ന്നിരുന്ന സുന്ദരമായ പ്രഭാതങ്ങള്‍.
ഭാഷാപ്രശ്നം ഇവിടത്തുകാരുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലില്‍ പതുക്കെ അലിഞ്ഞില്ലാതാകാന്‍ തുടങ്ങി. നിറയെ പൂത്ത ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ കൂടി, സംഗീതം നിറഞ്ഞ മനസ്സുമായി, വെറുതെ നടന്നു പോയ സായാന്ഹങ്ങളില്‍ ഈ ഉദ്യാനനഗരം ഭൂമിയിലെ സ്വര്‍ഗമാനെന്നു എനിക്ക് തോന്നി.
പുതുമകളുടെ ഓളങ്ങള്‍ നിലച്ച ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, എന്നില്‍ എന്‍റെ പ്രിയപ്പെട്ട ഗ്രാമത്തിന്‍റെ ഓര്‍മ്മകള്‍ പതുക്കെ ഉണരാന്‍ തുടങ്ങി. പഞ്ചാര മണലില്‍ ഉരുണ്ട് നീന്തിത്തുടിച്ചു, വെള്ളാരം കല്ലുകള്‍ മുങ്ങിയെടുത്ത് എന്‍റെ ബാല്യം വര്‍ണ്ണാഭമാക്കിയ ദിവസങ്ങള്‍ സമ്മാനിച്ച എന്‍റെ നിളയുടെ തീരം ഇപ്പോള്‍ ദൂരെയാണ്. ഇവിടെ ജനല്‍ തുറന്നിട്ടാല്‍ കാണാന്‍, കുന്നിറങ്ങി ആരവത്തോടെ വരുന്ന മഴയില്ല. പിന്നെ കര്‍ക്കിടകത്തില്‍ , ശ്രീ ഭഗവതിക്ക് വക്കാന്‍ ദശപുഷ്പ്പങ്ങള്‍ തേടി അലയുംബോഴത്തെ, മഴക്കാരണിഞ്ഞ കറുത്ത സായാന്ഹങ്ങളില്ല. കൌമാര സൌഹൃതങ്ങളുടെ പവിത്രത പേറുന്ന സന്തോഷകരമായ സ്കൂള്‍ ദിനങ്ങളില്ല. കറുക നാമ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച, മഞ്ഞുതുള്ളികള്‍ ഇറ്റു വീഴുന്ന, പാതിവിടര്‍ന്ന ചെമ്പരത്തി പൂക്കളില്ല. കന്മഷം തൊട്ടുതീണ്ടാത്ത, ഊഷ്മളമായ, സ്നേഹബന്ധങ്ങള്‍, അവ വളരെ, വളരെ അകലെയാനെന്ന അറിവ് എന്‍റെ മനസ്സില്‍ സങ്കടം നിറച്ചു.
ഉദാസീനതയില്‍ എന്‍റെ ദിവസങ്ങള്‍ മെല്ലെ നിര്‍വികാരമാകാന്‍ തുടങ്ങി. ഗൃഹാതുരത്തത്തിന്റെ വേദനയില്‍ മയങ്ങിപ്പോയ തണുത്ത പകലുകളില്‍ ഉണര്‍ന്നെണീക്കുമ്പോള്‍, മനസ്സില്‍ കടുത്ത നഷ്ടബോധം തിങ്ങി നിറഞ്ഞു.
പിന്നെ മാതൃത്തത്തിന്റെ അഭിമാനകരമായ ദിനങ്ങളില്‍ ഞാന്‍ കര്‍മ നിരതയായി. മനസ്സിനെ സാഹചര്യങ്ങള്‍ക്കനുസൃതമായി പെരുമാറാന്‍ പാകപ്പെടുത്തിയെടുക്കുന്നതില്‍ വ്യാപ്രുതയായി. ഈ നാട്ടുകാരുടെ സഹിഷ്ണുത നിറഞ്ഞ സന്‍മനസ്സും സൌഹൃദവും എന്നും ആദരവോടെ നോക്കികണ്ടു. അന്നവും വസ്ത്രവും സ്നേഹവും തന്ന് പോറ്റി വളര്‍ത്തുന്ന ഈ മഹാനഗരം, എന്തൊക്കെ പോരയ്മകളുന്ടെന്കിലും ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞെന്ന അറിവ് എന്നില്‍ ബലപെട്ടു.
നമ്മുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളില്‍ ഭാഗഭാഗാക്കേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ എന്‍റെ മനസ്സു മന്ത്രിച്ചു ...ഈ നഗരത്തിന്‍റെ നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള മനസാന്നിധ്യം ഉണ്ടായേ മതിയാകു എന്ന്. സ്നേഹവും, നന്മയും, കാരുണ്യവും ഹൃദയത്തില്‍ സുക്ഷിച്ചാല്‍, എന്നും എവിടെയും കാലിടറാതെ മുന്നോട്ടു പോകാനാകുമെന്ന വിശ്വാസം എന്നില്‍ വേരുറച്ചു. ഇവിടത്തെ നീണ്ട പ്രവാസജീവിതത്തിനിടയില്‍ നല്ലതും ചീത്തയുമായ പല കാഴ്ചകള്‍ക്കും സാക്ഷിയാകേണ്ടി വന്നു എങ്കിലും സന്തോഷകരമായ ഒരുപാടു വര്‍ഷങ്ങള്‍ എന്നെ തഴുകി പുണര്‍ന്നു കടന്നു പോയി.
വിലപ്പെട്ട ഏറെ സൌഹൃദങ്ങളും ഇക്കാലം എനിക്ക് നേടിത്തന്നു. എങ്കിലും, എനിക്ക് എന്‍റെ നാട്ടിന്‍ പുറത്തെ, സ്നേഹം കൊണ്ട് മേഞ്ഞ പത്തായപ്പുര മതി. സ്വച്ചന്ദമായ ഇളം കാറ്റുകൊണ്ട് പ്രകൃതി രമണീയതയില്‍ മുഴുകി,തെളിനീരോഴുകുന്ന അറ്റകഴായകള്‍ ചാടികടന്ന്, ഞാറ്റു പാട്ടും കേട്ട് സ്വയം മറന്ന് നടന്നു പോകണം. ദുരെ മലകള്‍ക്കിടയില്‍, മാനത്ത് ചെഞ്ചായം പുശി, പതുക്കെ പടിയിറങ്ങിപ്പോകുന്ന അസ്തമയ സൂര്യനെ കാണണം. വിഷുപക്ഷിയുടെ ഈണത്തിലുള്ള പാട്ട് കേട്ട് എല്ലാം വിസ്മരിച്ചിരിക്കണം. പിന്നെ ഓണപാട്ട് പാടി, കൊച്ചു പൂക്കളം തീര്‍ത്ത്, പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രകൃതിയുടെ സൌദര്യം ആവോളം ആസ്വദിക്കണം.
ജീവിതത്തിന്‍റെ ഏറെ വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണിരിക്കുന്നു. ഇന്നും ഞാന്‍, ഗൃഹാതുരത്വം നിറഞ്ഞ മനസ്സുമായി ഒരു തിരിച്ചു പോക്കിനായി കാത്തിരിക്കുന്നത് വൃദാവിലാകാം. എങ്കിലും ആ വിചാരമില്ലാതെ ഒരു ദിവസവും കടന്നു പോകുന്നില്ല. . .

Rajesh Nair  – (July 9, 2010 at 6:01 AM)  

ജീവിതത്തിന്‍റെ ഏറെ വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണിരിക്കുന്നു. ഇന്നും ഞാന്‍, ഗൃഹാതുരത്വം നിറഞ്ഞ മനസ്സുമായി ഒരു തിരിച്ചു പോക്കിനായി കാത്തിരിക്കുന്നത് വൃദാവിലാകാം. എങ്കിലും ആ വിചാരമില്ലാതെ ഒരു ദിവസവും കടന്നു പോകുന്നില്ല. . .


വളരെ നന്നായിട്ടുണ്ട് ചേച്ചി .............

ആശംസകള്‍ ......

poor-me/പാവം-ഞാന്‍  – (July 9, 2010 at 12:11 PM)  

ചെന്നാ‍ഗി ഇര് ലി!!!

Faisal Alimuth  – (July 10, 2010 at 12:36 AM)  

ഗൃഹാതുരത്വം നിറഞ്ഞ മനസ്സുമായി ഒരു തിരിച്ചു പോക്കിനായി കാത്തിരിക്കുന്നത് വൃദാവിലാകാം. എങ്കിലും ആ വിചാരമില്ലാതെ ഒരു ദിവസവും കടന്നു പോകുന്നില്ല. .
എന്റെയെന്നല്ല മനസ്സില്‍ നാടിന്റെ ഓര്‍മ്മകള്‍ അവശേഷിക്കുന്ന ഓരോരുത്തരുടെയും സ്വപ്നം..!!
മനോഹരമായി പറഞ്ഞിരിക്കുന്നു...രണ്ടുവട്ടം വായിച്ചു.!!

Manu Nellaya / മനു നെല്ലായ.  – (July 11, 2010 at 1:44 AM)  

നിള ഒഴുകാതെ.


-------------------
ഒരു വേനല്‍ ചിന്തയുടെ
ജ്വര മൂര്‍ച്ചയില്‍
നാം കിനാവ്‌ കണ്ടതു
നിളയെയാണ്.

യൌവനം തുടിച്ചും,
കണ്ണീരടക്കിയും, വിതുമ്പിയും
മൌനത്തിലാണ്ടും,
പിന്നെ,
പഞ്ചാര മണലില്‍
കുറിച്ചിട്ട പ്രണയാക്ഷരങ്ങള്‍
മായ്ച്ചും,ചിരിച്ചും
നിറഞ്ഞൊഴുകിയ
നിളാ കന്യയെ .

ഒരു സ്വപ്നാടനത്തിന്റെ
ഒടുക്കത്തില്‍
നാം പിടഞ്ഞു ഉണര്‍ന്നത്
വെളിച്ചത്തിലേയ്ക്കു ആണ് .
നിള .. നിത്യ പ്രണയിനി..
അവളുടെ
ഹരിത തീരങ്ങള്‍ക്കിന്നു
വികസനത്തിന്‍റെ
ശവ ഗന്ധം.
തുമ്പയിലും, മുക്കുറ്റിയിലും
സ്വപ്‌നങ്ങള്‍ കരിഞ്ഞു വീഴുന്നു.

നിള .. നിത്യ മോഹിനി..
വേര്‍പാടിന്‍ നോവുകള്‍
തര്‍പ്പണം ചെയ്ത
മടിത്തട്ടില്‍,
വാത്സല്ല്യം ചുരന്ന
മാറുകളില്‍.,
കീറി മുറിച്ച്,
നീര് നിലച്ച്‌..
പാതാള ഗര്‍ത്തങ്ങള്‍!
അധികാരത്തിന്റെ
"മണല്‍ പാസ്സില്‍"
ചുടല കളങ്ങള്‍
പെരുകുന്നു.

ഭരണകൂടം ,
പരിസ്ഥിതി സംരക്ഷണം.,
കറുത്ത ശിരോ വസ്ത്രധാരികള്‍.
പാറാവുകാര്‍.

സ്വപ്നങ്ങളില്‍
മുറിവുകള്‍ തീര്‍ത്ത്,
രക്തം കിനിഞ്ഞ്,
മലയാളത്തിന്‍റെ
പുണ്യം നിലക്കുന്നു..
ഒഴുകാതെ.


------------------------

സരസ്സ്  – (July 23, 2010 at 12:11 AM)  

മനോഹരമായി പറഞ്ഞിരിക്കുന്നു..

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP